സുധാകരന് സീറ്റില്ല, പിടിവാശിക്ക് വഴങ്ങേണ്ടെന്ന് കോണ്‍ഗ്രസ്.

 


നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാനുള്ള ആഗ്രഹവുമായി വന്‍ സമ്മര്‍ദ്ദമുയര്‍ത്തി നിന്ന കെ സുധാകരന്‍ എംപിയുടെ മോഹം വിഫലമായി.

കോണ്‍ഗ്രസ് രണ്ടാം ഘട്ട സ്ഥാനാര്‍ഥി പട്ടിക പുറത്തിറക്കിയപ്പോള്‍ സുധാകരന്റെ പേരില്ല. രണ്ടാം ഘട്ടം പ്രഖ്യാപിച്ച പട്ടികയിലും പേരില്ലെന്നു വന്നതോടെ സുധാകരന്‍ കണ്ണൂരില്‍ സ്വതന്ത്രനായി മത്സരിച്ചേക്കുമെന്ന സൂചനകളും പുറത്തു വന്നിട്ടുണ്ട്.

മാരത്തണ്‍ ചര്‍ച്ചകള്‍ക്കൊടുവിലാണ് സുധാകരനെ തഴഞ്ഞ് നേരത്തെ തീരുമാനിച്ച പട്ടികയുമായി മുന്നോട്ടു പോകാന്‍ കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് നിലപാട് എടുത്തത്. സുധാകരന്റെ സമ്മര്‍ദ്ദത്തിനു വഴങ്ങേണ്ടെന്ന തീരുമാനമാണ് ഹൈക്കമാന്‍ഡ് സ്വീകരിച്ചത് എന്നു വ്യക്തം.

നേരത്തെ സുധാകരന്റെ സമ്മര്‍ദ്ദത്തിന് കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് വഴങ്ങിയതായി സൂചനകളുണ്ടായിരുന്നു. എന്നാല്‍ പട്ടിക പുറത്തു വന്നപ്പോള്‍ സുധാകരന്റെ പേരില്ല. എംപിമാര്‍ മത്സരിക്കേണ്ടെന്ന തീരുമാനത്തില്‍, കെ സുധാകരന് ഇളവു നല്‍കാന്‍ ഹൈക്കമാന്‍ഡ് തീരുമാനിച്ചെന്നായിരുന്നു നേരത്തെ വന്ന വാര്‍ത്തകള്‍.

എന്നാല്‍ സുധാകരനെ മത്സരിപ്പിക്കരുതെന്ന നിലപാടാണ് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ എടുത്തത്. സുധാകരനു മാത്രം ഇളവ് നല്‍കുന്നതിനെതിരെ മറ്റ് എംപിമാരും രംഗത്തു വന്നതോടെയാണ് അദ്ദേഹത്തിന്റെ വഴിയടഞ്ഞത്.