*🟨ഐസിസിയുടെ ലോകകപ്പ് ടീമിനെ പ്രഖ്യാപിച്ചു; സ്ക്വാഡില്‍ സഞ്ജുവും*
മുംബൈ: ടി20 ലോകകപ്പിൽ മികച്ച പ്രകടനം കാഴ്ചവച്ച താരങ്ങളെ ഉൾപ്പെടുത്തി ഐസിസിയുടെ ലോകകപ്പ് ടീമിനെ പ്രഖ്യാപിച്ചു. മലയാളി താരം സഞ്ജു സാംസൺ ഉൾപ്പെടെ നാല് ഇന്ത്യൻ താരങ്ങൾ ടീമിലുണ്ട്.
സഞ്ജുവിനെ വിക്കറ്റ് കീപ്പറായും ദക്ഷിണാഫ്രിക്കൻ ക്യാപ്റ്റൻ എയ്ഡൻ മാർക്രത്തിനെ നായകനുമായാണ് ടീമിനെ പ്രഖ്യാപിച്ചത്. ഇയാന്‍ ബിഷപ്പ് ഉൾപ്പെടുന്ന വിദഗ്ധ സമിതിയാണ് ടീമിനെ തെരഞ്ഞെടുത്തത്.
സഞ്ജുവിന് പുറമേ ഇഷാൻ കിഷൻ, ഹാർദിക് പാണ്ഡ്യ, ജസ്പ്രീത് ബുംറ എന്നിവരാണ് ടീമിൽ ഉൾപ്പെട്ട മറ്റ് ഇന്ത്യൻ താരങ്ങൾ. സഞ്ജുവിനൊപ്പം ഓപ്പണറായി പാക്കിസ്ഥാന്റെ സാഹിബ്സാദ ഫര്ഹാന് ടീമിലെത്തി.
ഇംഗ്ലണ്ട് ഓൾറൗണ്ടർ വിൽ ജാക്സ്, വിൻഡീസ് ബൗളർ ജേസൺ ഹേൾഡർ, ദക്ഷിണാഫ്രിക്കൻ പേസർ ലുംഗി എൻഡിഡി, ഇംഗ്ലണ്ട് സ്പിന്നർ ആദിൽ റാഷിദ്, സിംബാബ്വേ പേസർ ബ്ലെസിംഗ് മുസറാബാനി എന്നിവരാണ് ടീം അംഗങ്ങൾ
12-ാമനായി യുഎസ്എ ബൗളർ ഷാഡ്ലി വാൻ ഷാൽക്വിക്കും ഉൾപ്പെട്ടിട്ടുണ്ട്. ഷാഡ്ലി നാല് മത്സരങ്ങളിൽ നിന്ന് 13 വിക്കറ്റ് വീഴ്ത്തി. ഇന്ത്യക്കെതിരെയും പാക്കിസ്ഥാനെതിരെയും നാല് വിക്കറ്റുകള്‍ വീതം വീഴ്ത്തിയിരുന്നു.
ടീം: സാഹിബ്സാദ ഫര്ഹാന്, സഞ്ജു സാംസണ്‍, ഇഷാന് കിഷന്, എയ്ഡന്‍ മാര്‍ക്രം (ക്യാപ്റ്റന്‍), ഹാര്‍ദിക് പാണ്ഡ്യ, വില്‍ ജാക്സ്, ജേസണ്‍ ഹോള്‍ഡര്‍, ജസ്പ്രിത് ബുംറ, ലുങ്കി എന്‍ഗിഡി, ആദില്‍ റഷീദ്, ബ്ലെസിംഗ് മുസറബാനി, ഷാഡ്ലി വാന്‍ ഷാല്‍ക്വിക് (12-ാമന്‍).
*🟨സഞ്ജുവിനെ ഫോണിൽ വിളിച്ച് മുഖ്യമന്ത്രി; അഭിനന്ദനം അറിയിച്ചു*
തിരുവനന്തപുരം: ടി 20 ലോകകപ്പിൽ ഇന്ത്യയുടെ വിജയത്തിൽ നിർണായക പങ്കുവഹിച്ച സഞ്ജു സാംസണിനെ ഫോണിൽ വിളിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. സഞ്ജുവിന്‍റെ മികച്ച പ്രകടനത്തിൽ മുഖ്യമന്ത്രി അഭിനന്ദനം അറിയിച്ചു.
ലോകകപ്പ് നേട്ടത്തിന് പിന്നാലെ ഇന്നലെ ഇന്ത്യൻ ടീമിനെയും സഞ്ജുവിനെയും അഭിനന്ദിച്ചുകൊണ്ട് മുഖ്യമന്ത്രി ഫേസ്ബുക്കിൽ കുറിപ്പ് പങ്കുവെക്കുകയും ചെയ്തിരുന്നു. ലോകകപ്പ് വിജയത്തിൽ സഞ്ജു സാംസൺ കാഴ്ചവെച്ച ഗംഭീര പ്രകടനം ഓരോ മലയാളിയെയും സംബന്ധിച്ച് ആവേശകരമാണ്.
ടൂർണമെന്റിലുടനീളം സ്ഥിരത പുലർത്തിയ സഞ്ജുവിന് ടീമിന്റെ നട്ടെല്ലായി മാറാൻ സാധിച്ചുവെന്നും മുഖ്യമന്ത്രി വ്യക്തമാക്കിയിരുന്നു. പ്രതിഭയും കഠിനാധ്വാനവും ഒത്തുചേർന്നാൽ ഏത് വലിയ ലക്ഷ്യവും കീഴടക്കാമെന്ന് സഞ്ജു ലോകത്തിന് കാണിച്ചുതന്നുവെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
*🟨താരങ്ങളിൽ താരം തലസ്ഥാനത്തെത്തി; സഞ്ജുവിന് ഊഷ്മള സ്വീകരണം*
തിരുവനന്തപുരം: ടി20 ലോകകപ്പിൽ ടൂർണമെന്റിന്റെ താരമായി തെരഞ്ഞെടുത്ത സഞ്ജു സാംസൺ തിരുവനന്തപുരത്തെത്തി. അഹമ്മദാബാദിൽ നിന്ന് പ്രത്യേക വിമാനത്തിൽ തലസ്ഥാനത്തെത്തിയ താരത്തെ മന്ത്രി വി.ശിവൻകുട്ടിയുടെ നേതൃത്വത്തിൽ സ്വീകരിച്ചു.
ഫൈനലിൽ സഞ്ജു സാംസൺ 46 പന്തുകളിൽ നിന്ന് 89 റൺസ് നേടിയിരുന്നു. സഞ്ജുവിന്‍റെ ഇന്നിംഗ്സാണ് ഇന്ത്യൻ ജയത്തിൽ നിർണായകമായത്. വെറും അഞ്ച് ഇന്നിംഗ്സുകളില്‍ നിന്ന് മൂന്ന് അര്‍ധസെഞ്ചുറി ഉള്‍പ്പെടെ 321 റണ്‍സടിച്ചാണ് ലോകകപ്പിന്‍റെ താരമായത്.
നിങ്ങളുടെയെല്ലാം പ്രാര്‍ത്ഥനകൊണ്ടാണ് ഇത്തരത്തില്‍ ഒരു ഫലം കിട്ടിയതെന്നും ഇതൊരു വലിയ ഉത്തരവാദിത്തമായി ഞാന്‍ കരുതുന്നുവെന്നും സഞ്ജു വ്യക്തമാക്കി. കിരീട നേട്ടത്തിനു പിന്നാലെ സഞ്ജുവിനെ അഭിനന്ദിച്ച് വിരാട് കോഹ്ലി ഉൾപ്പടെ രംഗത്തെത്തിയിരുന്നു. ടൂർണമെന്റിന്റെ താരമാകാന്‍ ഏറ്റവും അർഹനായ സഞ്ജു സാംസൺ അതിശയിപ്പിക്കുന്ന പ്രകടനമാണ് പുറത്തെടുത്തത്.
ടീമിന് ഏറ്റവും ആവശ്യമുള്ള ഘട്ടത്തിൽ തന്നെ നീ അവസരത്തിനൊത്തുയര്‍ന്ന് മികച്ച പ്രകടനം പുറത്തെടുത്തു. നിന്റെ നേട്ടത്തിൽ ഒരുപാട് സന്തോഷമെന്നും വിരാട് കോഹ്ലി ഇന്‍സ്റ്റഗ്രാമിൽ കുറിച്ചു. വരും ദിവസങ്ങളില്‍ വലിയ സ്വീകരണങ്ങള്‍ സഞ്ജുവിനെ കാത്തിരിക്കുന്നത്. തിരുവനന്തപുരത്ത് സംസ്ഥാന സര്‍ക്കാര്‍ ഔദ്യോഗിക സ്വീകരണം നല്‍കുമെന്ന് മന്ത്രി വി.ശിവന്‍കുട്ടി അറിയിച്ചു.
*🟨'പത്തു വർഷത്തിനു ശേഷം നീ എവിടെയായിരിക്കും?' ഇതായിരുന്നു അച്ഛനു സഞ്ജുവിന്‍റെ മറുപടി*
സാംസണ്‍ വിശ്വനാഥന്‍ എന്ന ഡല്‍ഹി മുന്‍ പോലീസ് കോണ്‍സ്റ്റബിളിന് ഒരു ആഗ്രഹം മാത്രമായിരുന്നു ഉണ്ടായിരുന്നത്. തന്‍റെ മക്കളായ സാലിയും സഞ്ജുവും ഇന്ത്യന്‍ ക്രിക്കറ്റ് ടീമിലെ മികച്ച കളിക്കാരായി മാറണം.
അതിനായി അയാള്‍ ഹൗസിംഗ് കോളനിയിലെ കുട്ടികളെക്കൂട്ടി ടീമുണ്ടാക്കി, വീട്ടിലെ ചെറിയ മുറിയുടെ ഭിത്തിയില്‍ സ്റ്റംപ് വരച്ച് ഉണ്ടാക്കി ബാറ്റ് ചെയ്യിച്ചു, നൈറ്റ് ഡ്യൂട്ടിക്കു ശേഷം തിരികെയെത്തി ഉറങ്ങാന്‍ കൂട്ടാക്കാതെ മക്കളെ ക്രിക്കറ്റ് പരിശീലിപ്പിച്ചു, അവധിദിനങ്ങളില്‍ ബാസ്‌കറ്റ്‌ബോള്‍ കോര്‍ട്ടിലും തെരുവിലും ക്രിക്കറ്റ് കളിപ്പിച്ചു, ഡല്‍ഹിപോലൊരിടത്തു ക്രിക്കറ്റില്‍ അവസരം ലഭിച്ചേക്കില്ലെന്ന കാരണത്താല്‍ ഡൽഹി പോലീസിലെ കോൺസ്റ്റബിൾ ജോലി വിട്ടു സ്വദേശമായ തിരുവനന്തപുരത്തേക്കു തിരികെയത്തി, മക്കളെ രാജ്യാന്തര ക്രിക്കറ്റ് താരങ്ങളാക്കാനുള്ള കഠിനശ്രമത്തിനിടെ സാംസണ്‍ ജോലിവരെ ഉപേക്ഷിച്ചു.
തങ്ങള്‍ക്കുവേണ്ടി ജീവിച്ച അച്ഛനോട് തിരിച്ചും അതേ വികാരമായിരുന്നു ആ മക്കള്‍ക്ക്... സാംസണിന്‍റെ മക്കളില്‍ രണ്ടാമനായ സഞ്ജുവിലൂടെ ഇന്ത്യന്‍ ടീം 2026 ഐസിസി ട്വന്‍റി-20 ലോകകപ്പ് സ്വന്തമാക്കി. 2026 ലോകകപ്പിന്‍റെ താരമാരെന്ന ചോദ്യത്തില്‍ രണ്ടാമതൊരു ഉത്തരത്തിനുള്ള അവസരം മറ്റാര്‍ക്കും സഞ്ജു നല്‍കിയില്ല...
*അഞ്ച് ഇന്നിംഗ്സുകൾ*
അതെ, ഡല്‍ഹിയിലെ മുറിക്കുള്ളില്‍ സ്റ്റംപ് വരച്ച് ക്രിക്കറ്റ് പഠിച്ച സഞ്ജു ഇന്ന് ഇന്ത്യയുടെ സൂപ്പര്‍ ഹീറോയാണ്. ഏതൊരു സൂപ്പര്‍ ഹീറോയെയും പോലെ തിരിച്ചടിയുടെ കാലം താണ്ടി, ക്ലൈമാക്‌സില്‍ ആരാധകരെ ഇരിപ്പിടത്തില്‍നിന്നെഴുന്നേല്‍പ്പിച്ച് കൈയടിപ്പിച്ചു സഞ്ജു വിശ്വനാഥ് സാംസണ്‍. അതിനായി 2026 ലോകകപ്പില്‍ സഞ്ജു കളിച്ചത് അഞ്ച് ഇന്നിംഗ്‌സ് മാത്രം. അതില്‍ രണ്ട് കളി പകരക്കാരനായി മാത്രമാണ് പ്ലേയിംഗ് ഇലവനില്‍ ഉള്‍പ്പെട്ടത്. ആദ്യം അഭിഷേക് ശര്‍മ ഉദരസംബന്ധ അസുഖത്തെത്തുടര്‍ന്നു പുറത്തിരുന്നപ്പോഴും റിങ്കു സിംഗ് കുടുംബാവശ്യങ്ങള്‍ക്കായി നാട്ടിലേക്കു മടങ്ങിയപ്പോഴും.
സൂപ്പര്‍ എട്ടില്‍ വെസ്റ്റ് ഇന്‍ഡീസിന് എതിരായ 97 നോട്ടൗട്ടിലൂടെയാണ് സഞ്ജു എന്ന സൂപ്പര്‍ ഹീറോ ഷോ ആരംഭിച്ചത്. തുടര്‍ന്ന് ഇംഗ്ലണ്ടിന് എതിരായ സെമിയില്‍ 89, ന്യൂസിലന്‍ഡിന് എതിരായ ഫൈനലില്‍ 89... അതോടെ അഞ്ച് ഇന്നിംഗ്‌സില്‍ 321 റണ്‍സുമായി 2026 ലോകകപ്പിന്‍റെ താരമായി. ഒരു ടീമിന് ഒമ്പത് മത്സരങ്ങള്‍ ഉണ്ടായിരുന്ന ലോകകപ്പിലെ നാല് മത്സരങ്ങളില്‍ ഡഗ്ഗൗട്ടിലായിരുന്നു സഞ്ജു.
*അച്ഛന്‍റെ സ്വപ്നം*
2025 കേരള പ്രീമിയര്‍ ലീഗ് ട്വന്‍റി-20യില്‍ ചേട്ടന്‍ സാലി സാംസണിന്‍റെ ക്യാപ്റ്റന്‍സിയിലായിരുന്നു സഞ്ജു കളിച്ചത്, കൊച്ചി ബ്ലൂ ടൈഗേഴ്‌സിനു വേണ്ടി. ഐപിഎല്‍ ടീമായ രാജസ്ഥാന്‍ റോയല്‍സിന്‍റെ ക്യാപ്റ്റനായിരിക്കേയായിരുന്നു സഞ്ജു കെപിഎല്ലില്‍ എത്തുന്നത്. പ്രഥമ കെപിഎല്ലില്‍നിന്നു വിട്ടുനിന്ന സഞ്ജു 2025 സീസണില്‍ കളിച്ചു.
ഇന്ത്യന്‍ ടീമില്‍ ശുഭ്മാന്‍ ഗില്‍ എത്തിയതോടെ ഓപ്പണിംഗ് സ്ഥാനം നഷ്ടപ്പെടുമെന്ന അവസ്ഥയിലായിരുന്നു സഞ്ജു കെപിഎല്ലില്‍ കളിച്ചത്. 2026 ട്വന്റി-20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമിനെ ബിസിസിഐ അന്നു പ്രഖ്യാപിച്ചില്ല. ലോകകപ്പ് ടീമില്‍ എങ്ങനെയും ഇടംപിടിക്കാനായി കൊച്ചി ബ്ലൂ ടൈഗേഴ്‌സിനായി മധ്യനിരയിലേക്ക് ഇറങ്ങി കളിക്കാന്‍വരെ സഞ്ജു തയാറായി.
കാലം കരുതിവച്ച നീതിപോലെ, ഗില്‍ ലോകകപ്പ് ടീമില്‍ ഉള്‍പ്പെട്ടില്ല. ആദ്യം എതിരാളികളുടെ പ്രഹരമേല്‍ക്കുന്ന നായകന്‍ തിരിച്ചെത്തി വില്ലന്മാരെ കീഴടക്കി ആരാധകരുടെ കൈയടി വാങ്ങുന്നതുപോലൊരു സിനിമാറ്റിക് ഇഫക്ട്. അതായിരുന്നു 2026 ട്വന്‍റി-20 ലോകകപ്പിലെ സഞ്ജു സാംസണ്‍. വിശ്വനാഥ് സാംസണിന്‍റ് സുവര്‍ണ സ്വപ്‌നം ചിറകുവിരിച്ച മുഹൂര്‍ത്തങ്ങള്‍...
*ചുംബനങ്ങള്‍...*
10 ര്‍ഷം മുമ്പ് ഒരു പ്രാദേശിക ചാനലില്‍ നല്‍കിയ അഭിമുഖത്തില്‍ സഞ്ജു പറഞ്ഞത് ഇങ്ങനെ; ഇന്ത്യന്‍ ടീമിലെ ഒരു മികച്ച കളിക്കാരനാകണമെന്നതാണ് അച്ഛന്‍റെ ആഗ്രഹം. അതു ഞാന്‍ സാധിക്കും. ചിലപ്പോഴൊക്കെ ഔട്ടായി കഴിഞ്ഞ് അച്ഛനെ വിളിക്കാനായി ഫോണ്‍ എടുക്കും. എന്തു പറയണമെന്നു പത്ത് മിനിറ്റ് ആലോചിച്ചശേഷം ഫോണ്‍ സ്വിച്ച് ഓഫ് ആക്കി കിടക്കും. അതായിരുന്നു സാംസണും സഞ്ജുവും തമ്മിലുള്ള ആത്മബന്ധം.
മക്കള്‍ക്കായി ജീവിച്ച അച്ഛന്‍റെ ആഗ്രഹത്തിനു മുകളിലേക്കു സഞ്ജു പറന്നുയര്‍ന്നു, ഇന്ത്യന്‍ ടീമിനു ലോകകപ്പ് സമ്മാവിച്ച മികച്ച ഒരു താരമായി സഞ്ജു മാറി. ആ മാറ്റത്തിന്‍റെ കൊടുങ്കാറ്റില്‍ എതിരാളികള്‍ കടപുഴകി, ഞാനും നിങ്ങളുമടങ്ങുന്ന മലയാളികളുടെ എക്കാലത്തെയും ഐതിഹാസിക ക്രിക്കറ്ററായി സഞ്ജു... സഞ്ജു ചേട്ടാ, അധ്വാന വിപ്ലവത്തിന്‍റെ ചുടുവിയര്‍പ്പിനാല്‍ ഹൃദയനോവുകളെ ചിരിപ്പുഷ്പങ്ങളാക്കിയ നിങ്ങള്‍ക്ക്, ആയിരമായിരം ചുംബനങ്ങള്‍...
*🟨പ്രതിദിന വരുമാനം 13.02 കോടി, 93 യൂണിറ്റുകളും പ്രവര്‍ത്തന ലാഭത്തില്‍; റെക്കോര്‍ഡ് നേട്ടവുമായി കെഎസ്ആര്‍ടിസി*
വരുമാനത്തിലറെക്കോര്‍ഡ് നേട്ടം സ്വന്തമാക്കി കെഎസ്ആര്‍ടിസി. ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന പ്രതിദിന കളക്ഷന്‍ ആണ് ജനുവരിയില്‍ കെഎസ്ആര്‍ടിസി സ്വന്തമാക്കിയത്. 13.02 കോടിയാണ് പ്രതിദിന വരുമാനമായി ലഭിച്ചത്, അതില്‍ 12.18 കോടി ടിക്കറ്റ് വരുമാനമാണെന്നും സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു.
സംസ്ഥാനത്തെ 93 യൂണിറ്റുകളും പ്രവര്‍ത്തന ലാഭത്തിലേക്ക് എത്തി. കാര്യക്ഷമമായ ഭരണത്തിന്റെയും മികച്ച സര്‍വീസിന്റെയും തെളിവാണ് ഈ മുന്നേറ്റം. 538 പുതിയ ബസുകള്‍ കൂടി നിരത്തിലിറക്കി സേവന ശൃംഖല ശക്തിപ്പെടുത്തി. കെഎസ്ആര്‍ടിസി ടൂറിസം പദ്ധതിയികളുടെ പ്രതിമാസ വരുമാനം 3.23 കോടിയായി ഉയര്‍ത്തി.
ഇന്ത്യയിലെ ആദ്യത്തെ ഓപ്പണ്‍ ഡെക്കര്‍ ഇലക്ട്രിക് ബസ് സര്‍വീസ് എന്ന നേട്ടവും കെഎസ്ആര്‍ടിസിക്ക് സ്വന്തമാണ്. മൂന്നാറിലെ 'റോയല്‍ വ്യൂ' ഡബിള്‍ ഡെക്കര്‍ സര്‍വീസ് കേരളത്തെ വിസ്മയിപ്പിച്ച യാത്രാനുഭവമായിമാറി. പൊതുഗതാഗതത്തിന് പുത്തന്‍ ആത്മവിശ്വാസവും ദിശാബോധവും നല്‍കുന്നതാണ് കെഎസ്ആര്‍ടിസിയുടെ കണക്കുകള്‍ എന്നും അധികൃതര്‍ അറിയിച്ചു.
*🟨കുതിച്ചുയര്‍ന്ന് എണ്ണവില; ആഗോള വിപണിയില്‍ ബാരലിന് 110 ഡോളര്‍ കടന്നു*
ഇറാനെതിരായ യുഎസ്-ഇസ്രായേല്‍ ആക്രമണംതുടരുന്നതിനിടെ ആഗോള വിപണിയില്‍ എണ്ണവില കുതിച്ചുയരുന്നു. ക്രൂഡ് ഓയില്‍ വില ബാരലിന് 110 ഡോളർ കടന്നു.ഹോർമുസ് കടലിടുക്ക് വഴിയുള്ള എണ്ണനീക്കംതടസ്സപ്പെടുമെന്ന ആശങ്കയെത്തുടർന്ന് ഏഷ്യൻ വിപണിയില്‍ ബ്രെന്റ് ക്രൂഡ് വില 24 ശതമാനം വർധിച്ച് 114.74 ഡോളറിലെത്തി.
ലോകത്തിലെ എണ്ണ വിതരണത്തിന്റെ അഞ്ചിലൊന്നും നടക്കുന്നത് ഇറാന്റെ തീരത്തുള്ള ഹോർമുസ് കടലിടുക്ക് വഴിയാണ്. യുദ്ധം ആരംഭിച്ചതോടെ ഈ പാതയിലൂടെയുള്ള ഗതാഗതം പൂർണമായും നിലച്ചു. ഇറാന്റെ എണ്ണ സംഭരണശാലകള്‍ക്ക് നേരെ യുഎസും ഇസ്രായേലും ശക്തമായ വ്യോമാക്രമണം തുടരുന്നതും പ്രതിസന്ധി രൂക്ഷമാക്കി.
എണ്ണവിലയിലെ വർധനവ് ആഗോള ഓഹരി വിപണികളെയും തളർത്തി. ഏഷ്യ-പസഫിക് മേഖലയില്‍ വൻ ഇടിവാണ് രേഖപ്പെടുത്തിയത്. ജപ്പാന്റെ നിക്കി ഏഴ് ശതമാനത്തിലധികം ഇടിഞ്ഞു. ഹോങ്കോങ്ങിന്റെ ഹാങ് സെങ് മൂന്ന് ശതമാനത്തിലധികമാണ് നഷ്ടം. ദക്ഷിണ കൊറിയയുടെ കോസ്പി എട്ട് ശതമാനത്തിലധികം ഇടിഞ്ഞതിനെത്തുടർന്ന് വ്യാപാരം 20 മിനിറ്റോളം നിർത്തിവെച്ചു.
യുദ്ധംനീണ്ടുനില്‍ക്കുകയാണെങ്കില്‍ മാർച്ച് അവസാനത്തോടെ എണ്ണവില ബാരലിന് 150 ഡോളർ വരെ ഉയർന്നേക്കാമെന്ന് വിദഗ്ധർ മുന്നറിയിപ്പ് നല്‍കുന്നു. ഇത് വിമാന ഇന്ധനം, വളം തുടങ്ങിയവയുടെ വില വർധിക്കുന്നതിനും ആഗോളതലത്തില്‍ വലിയ വിലക്കയറ്റത്തിനും കാരണമാകും.
ഇറാന്റെ ആണവ ഭീഷണി ഇല്ലാതാക്കാൻ നമ്മള്‍ നല്‍കേണ്ട ചെറിയൊരു വിലയാണിത് എന്നായിരുന്നു എണ്ണ വില വർധനയില്‍ ട്രംപിന്റെ പ്രതികരണം. എന്നാല്‍ തങ്ങളല്ല, ഇസ്രായേലാണ് ഇറാന്റെ എണ്ണ നിലയങ്ങളെ ലക്ഷ്യംവെക്കുന്നതെന്ന് യുഎസ് ഊർജ സെക്രട്ടറി പ്രതികരിച്ചു.
*🟨പേരാവൂരും തളിപ്പറമ്പും പിടിക്കുമോ?; അനൗദ്യോഗിക പ്രചാരണം ആരംഭിച്ച് കെ കെ ശൈലജയും പി കെ ശ്യാമളയും*
തളിപ്പറമ്പ്: നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ അനൗദ്യോഗിക പ്രചാരണം ആരംഭിച്ച് കെ കെ ശൈലജയും പി കെ ശ്യാമളയും. നിയമസഭാ തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥികളായി തീരുമാനിച്ചതിന് പിന്നാലെയാണ് പ്രചാരണം ആരംഭിച്ചത്. കെ കെ ശൈലജ പേരാവൂരില്‍ വിവിധ പരിപാടികളില്‍ സജീവമായി. മഹിളാ അസോസിയേഷന്‍ നിശ്ചയിച്ച വനിതാദിന പരിപാടിയില്‍ പങ്കെടുത്തു. പി കെ ശ്യാമള തളിപ്പറമ്പില്‍ മുതിര്‍ന്ന പാര്‍ട്ടി അംഗങ്ങളെ നേരില്‍ കണ്ടു. പ്രധാന വ്യക്തികളുമായി കൂടിക്കാഴ്ച നടത്തുകയാണ്.
മട്ടന്നൂർ മണ്ഡലത്തിൽ നിന്നാണ് കെ കെ ശൈലജ പേരാവൂരിലേക്ക് മാറിയത്. 2006 മുതൽ 2011 വരെ പേരാവൂർ എംഎൽഎയായിരുന്നു ശൈലജ. പിന്നീട് നിലവിലെ കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ് പേരാവൂരിൽ നിന്ന് മൂന്ന് തവണ എംഎൽഎയായി. കെ കെ ശൈലജയിലൂടെ ഇത്തവണ പേരാവൂർ പിടിച്ചെടുക്കാമെന്ന പ്രതീക്ഷയിലാണ് എൽഡിഎഫ് പ്രവർത്തകർ.
ജില്ലാ സെക്രട്ടറിയേറ്റിലും മറ്റും ഉയർന്ന കടുത്ത എതിർപ്പിനെയും മറികടന്നാണ് തളിപ്പറമ്പിൽ പി കെ ശ്യാമളയെ സിപിഐഎം രംഗത്തിറക്കുന്നത്. ജനാധിപത്യ മഹിളാ അസോസിയേഷന്‍ ജില്ലാ സെക്രട്ടറിയും സംസ്ഥാന ജോയിന്റ് സെക്രട്ടറിയുമായ പി കെ ശ്യാമള സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍റെ ഭാര്യയാണ്. തളിപ്പറമ്പിൽ പി കെ ശ്യാമളയെ സ്ഥാനാർത്ഥിയാക്കുന്നതിൽ എതിർപ്പുമായി ഒരു വിഭാഗം സിപിഐഎം പ്രവർത്തകർ സമൂഹമാധ്യമത്തിലൂടെ രംഗത്തെത്തിയിരുന്നു.
*🟨സംസ്ഥാനത്തെ ടൂറിസ്റ്റ് ബസുകളുടെ വെള്ളനിറം കർശനമാക്കിയത് പിൻവലിക്കാൻ തീരുമാനം*
സംസ്ഥാനത്തെ ടൂറിസ്റ്റ് ബസുകൾ കളർഫുൾ ആകും. ബസുകൾക്ക് കർശനമാക്കിയ ഏകീകൃത വെള്ളനിറം പിൻവലിക്കാൻ തീരുമാനം. ഇന്ന് ചേർന്ന സ്റ്റേറ്റ് ട്രാൻസ്പോർട്ട് അതോറിറ്റി യോഗത്തിലാണ് തീരുമാനം. യോഗത്തിൽ വെള്ള നിറം പിൻവലിക്കണമെന്ന് അഭിപ്രായമുയർന്നു. ഏകീകൃത വെള്ളനിറം പിൻവലിച്ചു കൊണ്ടുള്ള ഉത്തരവ് ഉടൻ പുറത്തിറങ്ങും.
നിലവിലെ വെള്ള നിറം ആകർഷണീയമല്ലെന്നും വിനോദയാത്രയെ പ്രതികൂലമായി ബാധിക്കുമെന്നുമുള്ള ബസ് ഉടമകളുടെ പരാതിയിലാണിത്. അഞ്ച് വിദ്യാർത്ഥികൾ ഉൾപ്പെടെ ഒമ്പത് ജീവനുകൾ നഷ്ടമായ 2022 ഒക്ടോബറിലെ വടക്കഞ്ചേരി ബസ് അപകടത്തിന്റെ പശ്ചാത്തലത്തിലാണ് ടൂറിസ്റ്റ് ബസുകൾക്ക് ഏകീകൃത വെള്ളം നിറം നിർബന്ധമാക്കിയത്.
മറ്റു ഡ്രൈവർമാരുടെയും യാത്രക്കാരുടെയും ശ്രദ്ധയിൽപെടുന്ന നിറമാണ് വെള്ള. റോഡ് സുരക്ഷ കണക്കിലെടുത്ത് വിദേശരാജ്യങ്ങളിൽ പൊതുവാഹനങ്ങൾക്ക് വെള്ള ആക്കിയതും നിറം മാറ്റത്തിന് പ്രേരണയായി. നിറംമാറ്റത്തിനെതിരെ സമ്മർദ്ദങ്ങളുണ്ടായെങ്കിലും സർക്കാർ വഴങ്ങിയില്ല. വകുപ്പ് മന്ത്രി മാറിയതോടെയാണ് വീണ്ടും നീക്കം സജീവമായത്.
*🟨14 ജില്ലകളിലായി പുതിയ 912 അക്ഷയ സെന്ററുകൾ*
*_വിശദീകരണംതേടി ഹൈക്കോടതി_*
കൊച്ചി: സംസ്ഥാനത്തെ 14 ജില്ലകളിലായി 912 പുതിയ അക്ഷയ കേന്ദ്രങ്ങൾ തുടങ്ങാനുള്ള സർക്കാർ നടപടിയിൽ വിശദീകരണംതേടി ഹൈക്കോടതി. യാതൊരു മാനദണ്ഡവും പാലിക്കാതെ വിവേചനപൂർണമായിട്ടാണ് സർക്കാർ അക്ഷയ സെന്ററുകൾ അനുവദിക്കുന്നതെന്ന് ചൂണ്ടിക്കാട്ടി പൂക്കോട്ടൂർ സ്വദേശി മൊയ്തീൻ നൽകിയ ഹരജിയിലാണ് ഹൈക്കോടതി നിർദേശം.
തിരുവനന്തപുരം കോർപറേഷനിൽ പുതുതായി 23 അക്ഷയ കേന്ദ്രങ്ങൾ തുടങ്ങാൻ തീരുമാനിച്ചപ്പോൾ കൊല്ലത്ത് ഒന്ന് മാത്രം കൊടുക്കാനാണ് തീരുമാനം. പുതിയ ഉത്തരവിന്റെ അടിസ്ഥാനത്തിൽ ആകെ 61 അക്ഷയകേന്ദ്രങ്ങൾ തിരുവനന്തപുരത്ത് ഉണ്ടാകുമ്പോൾ കൊച്ചിയിൽ 25 എണ്ണം മാത്രമേ ഉണ്ടാവുകയുള്ളൂ. കൊല്ലത്ത് 12 എണ്ണം മാത്രവും. മുൻസിപ്പാലിറ്റികളിലും പഞ്ചായത്തുകളിലും ഇത്തരം വേർതിരിവ് പ്രകടമെന്നും അഡ്വ. മുഹമ്മദ് ഷാ മുഖാന്തരം നൽകിയ ഹരജിയിൽ പറയുന്നു. ഹരജിയിൽ ഹൈക്കോടതി 23ന് വിശദവാദം കേൾക്കും.
*🟨പാർട്ടി പറഞ്ഞാൽ മത്സരിക്കും, സ്വതന്ത്രനാവാൻ താൽപര്യമില്ല, പാർട്ടിക്ക് പുറത്താണെങ്കിലും പാർട്ടി തീരുമാനിച്ചോട്ടെ’ -രാഹുൽ മാങ്കൂട്ടത്തിൽ*
പാലക്കാട്: തന്നെ മത്സരിപ്പിച്ചത് പാർട്ടിയാണെന്നും പാർട്ടി മത്സരിക്കാൻ പറഞ്ഞാൽ ഇനിയും മത്സരിക്കുമെന്നും പാലക്കാട് എം.എൽ.എ രാഹുൽ മാങ്കൂട്ടത്തിൽ. നിലവിൽ പാർട്ടിക്ക് പുറത്താണ്. എങ്കിലും പാർട്ടി മത്സരിക്കേണ്ട എന്ന് പറഞ്ഞാൽ മത്സരിക്കില്ല. പാർട്ടി തീരുമാനിച്ചോട്ടെയെന്നും അദ്ദേഹം പാലക്കാട് മാധ്യമങ്ങളോട് പറഞ്ഞു.
‘ഞാൻ ഒരു പൊതുപ്രവർത്തകനായിട്ട് 18 വർഷത്തിൽ ഏറെയായി. ഇതിനിടയിൽ ഒന്നര വർഷം മാത്രമാണ് ജനപ്രതിനിധിയായത്. പൊതുപ്രവർത്തനത്തിന് ജനപ്രതിനിധി ആകണം എന്നുള്ള നിർബന്ധ ബുദ്ധിയുള്ള ആളൊന്നുമല്ല ഞാൻ. ജനപ്രതിനിധി ആവുക എന്ന് പറയുന്നത് വലിയ അവസരമാണ്. ജനങ്ങൾ നമ്മളെ അംഗീകരിക്കുക, അതും പാലക്കാട് പോലൊരു പ്രദേശം. എന്റെ വീട് ഇവിടെ അല്ലാതിരുന്നിട്ട് കൂടി, എന്റെ നാട് ഇതല്ലാതിരുന്നിട്ട് കൂടി, എന്നെ രണ്ട് കൈ നീട്ടി ഈ നാട് സ്വീകരിച്ചു. അത് തന്നെ അതിന്റെ ചരിത്രത്തിൽ ഏറ്റവും വലിയ ഭൂരിപക്ഷം നൽകിയിട്ട്. അതിലൊക്കെ വലിയ സന്തോഷമുണ്ട്. അതൊക്കെ തന്നെ വലിയ അഭിമാനമല്ലേ’ -രാഹുൽ പറഞ്ഞു. വരുന്ന തെരഞ്ഞെടുപ്പിലും പാലക്കാട് അതിന്റെ സെക്കുലർ പാരമ്പര്യം കാത്തുസൂക്ഷിക്കും. ആ പാരമ്പര്യം ഉയർത്തിപ്പിടിക്കുന്ന തീരുമാനം പാലക്കാട് എല്ലാ കാലത്തും എടുത്തിട്ടുണ്ട്. വലിയ ചലഞ്ചുകൾ ഉണ്ടാകുമ്പോഴും ഒക്കെ പാലക്കാട് ആ തീരുമാനം എടുത്തിട്ടുണ്ട് -അദ്ദേഹം പറഞ്ഞു.
*🟨ഗണേഷ് കുമാറിന് എതിരായ ആരോപണം; സിപിഐഎം ഇടപെടും; മന്ത്രിയോട് മുഖ്യമന്ത്രി സംസാരിച്ചേക്കും*
മന്ത്രി ഗണേഷ് കുമാറിന് എതിരായ ആരോപണത്തില്‍ സിപിഐഎം ഇടപെടും. സംഭവത്തില്‍ ഗണേഷിനോട് എല്‍ഡിഎഫ് നേതൃത്വം സംസാരിക്കും. മുഖ്യമന്ത്രി പിണറായി വിജയനും ഗണേഷിനോട് സംസാരിച്ചേക്കും.
മന്ത്രി കെബി ഗണേഷ് കുമാറിനെ കാണാന്‍ പാടില്ലാത്ത സാഹചര്യത്തില്‍ വാളകത്തെ കുടുംബ വീട്ടില്‍ കണ്ടെന്നും, ഫോട്ടോ ഉള്‍പ്പടെ തെളിവുകള്‍ തന്റെ കൈവശമുണ്ടെന്നുമാണ് ബിന്ദു മേനോന്റെ തുറന്നുപറച്ചില്‍. താന്‍ വിളിച്ചതിന് പിന്നാലെ പൊലീസ് സ്ഥലത്തെത്തിയെങ്കിലും ഇടപെട്ടില്ല. മന്ത്രിയുടെ പേഴ്‌സണല്‍ സ്റ്റാഫ് അംഗങ്ങള്‍ തന്നെ മര്‍ദ്ദിച്ചെന്നും ഫോണ്‍ പരിശോധിച്ചെന്നും ബിന്ദു മേനോന്‍ ആരോപിച്ചു.
മുന്‍പ് മന്ത്രി ഗണേഷ് തന്നെ ഉപദ്രവിച്ചിരുന്നെന്നും തനിക്ക് സംശയരോഗമെന്ന് പ്രചരിപ്പിച്ചെന്നും ബിന്ദു മേനോന്‍ പറഞ്ഞു. എന്നാല്‍ ആരോപണം മന്ത്രി തള്ളി. എല്ലാ കാലത്തും വീട്ടില്‍ നിന്ന് തന്നെയാണ് തനിക്ക് ശത്രുക്കള്‍ ഉണ്ടാകുന്നതെന്നും മന്ത്രി പറഞ്ഞു.ഭാര്യയുടെ ആരോപണത്തിന് പിന്നാലെ ഗണേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷം രംഗത്ത് വന്നു. മുഖ്യമന്ത്രി മറുപടി പറയണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടു.
സംഭവത്തില്‍ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് കെഎസ്‌യു ഡിജിപിക്ക് കത്ത് നല്‍കി. ഗണേഷ് കുമാറിനെതിരായ പ്രതിഷേധം തെരുവിലേക്കും വ്യാപിപ്പിക്കുകയാണ് പ്രതിപക്ഷം. വരും ദിവസങ്ങളില്‍ പത്തനാപുരത്തെ ഗണേഷ് കുമാറിന്റെ ഓഫീസിലേക്ക് പ്രതിഷേധങ്ങള്‍ ശക്തമാക്കാനാണ് തീരുമാനം.
*🟨ലീഗിന്റെ വിശ്വാസ്യത തകർക്കുന്ന ഗുരുതര പരാമർശം; മുസ്ലിംലീഗ് യുഡിഎഫ് വിടാൻ ആഗ്രഹിച്ചു വി ഡി സതീശൻ*
*തിരുവനന്തപുരം* : 2021ൽ മുസ്ലിംലീഗ് യുഡിഎഫ് വിടാൻ ആഗ്രഹിച്ചിരുന്നുവെന്ന ഗുരുതര ആരോപണം ഉന്നയിച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. പ്രതിപക്ഷ നേതാവായി വി ഡി സതീശൻ ചുമതലയേറ്റ കാലത്തെ യുഡിഎഫിന്റെ അവസ്ഥ ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ വിശദീകരിക്കുമ്പോഴാണ് മുന്നണിയിലെ രണ്ടാം കക്ഷിയായ ലീഗിന്റെ വിശ്വാസ്യത തകർക്കുന്ന പരാമർശം നടത്തിയത്. അഭിമുഖത്തിൽ എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാലിനും കുത്തുണ്ട്. കെ സി വേണുഗോപാൽ മത്സരിക്കുന്നുണ്ടോ എന്ന ചോദ്യത്തിന് എംപിമാർ മത്സരിക്കുന്നുണ്ടോ എന്നത് ഹൈക്കമാന്റ് പറയും എന്നാണ് സതീശന്റെ മറുപടി. എംപിമാർ നിയമസഭയലേക്ക് മത്സരിക്കരുത് എന്ന ആവശ്യം കോൺഗ്രസിൽ ശക്തമായിരിക്കെയാണ് അതിൽ പിടിച്ചുള്ള സതീശന്റെ മറുപടി.
കേരള കൗമുദിക്ക് നൽകിയ അഭിമുത്തിലാണ് യുഡിഎഫിനെ ഉലയ്‌ക്കുന്ന പരാമർശങ്ങൾ വി ഡി സതീശൻ നടത്തിയത്. യുഡിഎഫ് ജയിച്ചാൽ അടുത്ത മുഖ്യമന്ത്രിയാകുമോ എന്ന ചോദ്യത്തിന് സതീശന്റെ മറുപടി ഇങ്ങനെ–‘ കുഴയ്‌ക്കുന്ന ചോദ്യങ്ങൾ ചോദിക്കരുത്. ഞാനൊരു കാലത്തും എന്തെങ്കിലും സ്ഥാനത്തിനായി പ്രവർത്തിച്ച ആളല്ല. 2012ൽ ഞാൻ പ്രതിപക്ഷ നേതാവായി വരുന്ന കാലത്തെ അവസ്ഥ നിങ്ങൾക്കറിയാമല്ലൊ. സത്യം പറഞ്ഞാൽ മുസ്ലിംലീഗുപോലും യുഡിഎഫിൽനിന്ന് വിട്ടുപോകാൻ ആഗ്രഹിച്ച കാലം. ഇപ്പോൾ എല്ലാം മാറിയില്ലേ...’ സതീശന്റെ ഇൗ മറുപടി ലീഗിനെ ഉന്നമിട്ടുള്ളതുകൂടിയാണ്.
ഇത് ആദ്യമായല്ല വി ഡി സതീശൻ ലീഗിനെതിരെ രംഗത്ത് വരുന്നത്. അഞ്ചാം മന്ത്രി സ്ഥാന വിവാദ കാലത്ത് കേരളത്തിന്റെ സാമുദായിക അന്തരീക്ഷം തകർക്കുന്നതാണ് അഞ്ചാം മന്ത്രിസ്ഥാനം എന്നായിരുന്നു സതീശൻ പരസ്യമായി പറഞ്ഞത്. യുഡിഎഫ് സർക്കാർ മലബാറിൽ 32 സ്‌കൂളുകൾക്ക് അംഗീകാരം നൽകിയതിനെയും അദ്ദേഹം കുറ്റപ്പെടുത്തി. ആർഎസ്‌എസുമായി അടുത്ത ബന്ധം പുലർത്തുന്ന സതീശന്റെ ഇത്തരം പരാമർശങ്ങളെ ലീഗ് അണികൾ സംശയത്തോടെയാണ് നോക്കി കാണുന്നത്.
കെ സി വേണുഗോപാൽ മത്സരിക്കുന്നുണ്ടോ എന്ന ചോദ്യത്തിന് ഉത്തരം ഇങ്ങനെ–‘ അതെല്ലാം എഐസിസി തീരുമാനിക്കേണ്ടതാണ്. എംപിമാർ മത്സരിക്കുന്നുണ്ടോ, ആരൊക്കെ മത്സരിക്കുന്നുണ്ടോ എന്നെല്ലാം ഹൈക്കമാന്റ് പറയും’ താൻ മത്സരിക്കുന്നുണ്ടെങ്കിൽ അതെന്റെ സ്വന്തം മണ്ഡലത്തിലാകും എന്നും സതീശൻ പറയുന്നു.
ശുഭദിനം.
വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ