തൊഴിലാളി സംഘടനകള്‍ ദേശീയ പണിമുടക്ക് പ്രഖ്യാപിച്ച സാഹചര്യത്തില്‍ കേരളത്തെ പണിമുടക്ക് എങ്ങനെ ബാധിക്കുമെന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്.
24 മണിക്കൂർ പണിമുടക്കില്‍ കേരളം പൂർണ്ണമായി സ്തംഭിക്കുമെന്ന് സിഐടിയു നേതാവ് എളമരം കരീം പറഞ്ഞു. 10 ട്രേഡ് യൂണിയനുകളാണ് സമരത്തിന് ആഹ്വാനം ചെയ്തത്. വ്യാഴാഴ്ച കേരളത്തില്‍ എന്തൊക്കെ പ്രവർത്തിക്കുമെന്നും എന്തൊക്കെ അടഞ്ഞുകിടക്കാനാണ് സാധ്യത എന്നും നോക്കാം.
പാല്‍ , പത്രം , ആശുപത്രി , മെഡിക്കല്‍ ഷോപ്പുകള്‍, ഫയര്‍ ആന്‍ഡ് റെസ്ക്യൂ, ആംബുലന്‍സ് തുടങ്ങിയ അത്യാവശ്യ സര്‍വീസൊഴിച്ച് മറ്റെല്ലാ മേഖലയിലെയും, തൊഴിലാളികള്‍ ഇപ്രാവശ്യം പണിമുടക്കുമെന്നാണ് സമരസമിതി പറയുന്നത്. രാജ്യമെമ്പാടുമായി 30 കോടി തൊഴിലാളികളാണ് പണിമുടക്കിൻ്റെ ഭാഗമാകുന്നത്.
വ്യവസായ, കാര്‍ഷിക, വാണിജ്യ, വ്യാപാര മേഖലകള്‍ 24 മണിക്കൂറും നിശ്ചലമാകും. കടകമ്പോളങ്ങള്‍ അടയും, മോട്ടോര്‍ വാഹനങ്ങള്‍ നിരത്തില്‍ ഇറങ്ങില്ല, എല്ലാ രംഗത്തെയും തൊഴിലാളികള്‍ ഫെബ്രുവരി 12ന് പണി നിര്‍ത്തിവയ്ക്കുമെന്ന് സംയുക്ത സമരസമിതി അറിയിച്ചു.
ഓട്ടോ, ബസ്, കാര്‍, ലോറി തുടങ്ങി മോട്ടോര്‍ തൊഴിലാളികള്‍, ഷോപ്പ് എംപ്ലോയീസ്, പ്രസ് ജീവനക്കാര്‍, സ്കീം വര്‍ക്കര്‍മാര്‍, നിർമാണം, കയറ്റിറക്ക്, ഗിഗ് പ്ലാറ്റ്ഫോം, ഐടി, മത്സ്യവിപണനം - വിതരണ രംഗം, വഴിയോര കച്ചവട തൊഴിലാളികള്‍, ചെറുകിട വ്യവസായം, സ്വകാര്യമേഖല - പൊതുമേഖല വ്യവസായം, ബാങ്കുകള്‍, ഇന്‍ഷുറന്‍സ് സ്ഥാപനങ്ങള്‍, വിമാനത്താവളങ്ങളിലെ ഗ്രൗണ്ട് ഹാന്‍ഡിലിങ് തൊഴിലാളികള്‍, തുറമുഖ തൊഴിലാളികള്‍, കണ്ടെയ്നര്‍ ഫ്രെയിറ്റ് സ്റ്റേഷനുകള്‍ തോട്ടം മേഖല, ഇലക്‌ട്രിസിറ്റി, പ്രതിരോധ മേഖലയിലെ തൊഴിലാളികള്‍, ന്യൂജനറേഷന്‍ ബാങ്കുകള്‍, നോണ്‍ ബാങ്കിങ് സ്ഥാപനങ്ങളിലെ ജീവനക്കാരും പണിമുടക്കും. ഷോപ്പിങ് മാളുകള്‍, സ്പെഷല്‍ ഇക്കണോമിക് സോണ്‍ സ്തംഭിക്കുമെന്നാണ് സമരസമിതി പറയുന്നത്.
അധ്യാപക സംഘടനകളും വിദ്യാർഥി സംഘടനകളും പണിമുടക്കിൻ്റെ ഭാഗമാകുമെന്ന് അറിയിച്ചിട്ടുണ്ട്. എസ്‌എഫ്‌ഐ ഉള്‍പ്പെടെയുള്ള വിദ്യാർഥി സംഘടനകളാണ് പിന്തുണ അറിയിച്ചത്. ഈ സാഹചര്യത്തില്‍ സംസ്ഥാനത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ പ്രവർത്തനം തടസ്സപ്പെടാൻ സാധ്യതയുണ്ട്.
സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാരും, അധ്യാപക സംഘടനകളും, പ്രതിരോധം, ബാങ്ക് - ഇന്‍ഷുറന്‍സ് , റെയില്‍വേ, തുറമുഖം, വ്യോമയാന രംഗത്തെയും, ജീവനക്കാരും, അനുബന്ധ കരാര്‍ തൊഴിലാളികളും, ദേശീയ പണിമുടക്കിന് ഐക്യദാര്‍ഢ്യവുമായി രംഗത്തുവരാന്‍ തീരുമാനിച്ചിട്ടുണ്ട്.
കേരളത്തില്‍ കശുവണ്ടി തൊഴിലാളികളും കയർ തൊഴിലാളികളും കൈത്തറി, മത്സ്യബന്ധന, വിപണന മേഖലകളിലെ തൊഴിലാളികളും പണിമുടക്കിൻ്റെ ഭാഗമാകും. വാണിജ്യ വ്യാപാര സ്ഥാപനങ്ങളിലും കടകമ്പോളങ്ങളിലെയും തൊഴിലാളികളും പണിമുടക്കുന്നതിനാല്‍ വിവിധ വ്യാപാര സ്ഥാപനങ്ങളുടെ പ്രവർത്തനവും തടസ്സപ്പെടും.
പൊതുമേഖലാ സ്ഥാപനങ്ങള്‍, സ്വകാര്യ വ്യവസായങ്ങള്‍, സ്‌കീം വർക്കുകള്‍, തുറമുഖം, കയറ്റിറക്ക് തൊഴില്‍ എന്നിവിടങ്ങളിലെ തൊഴിലാളികളും പണിമുടക്കിൻ്റെ ഭാഗമാകുന്നുണ്ട്. തൊഴിലുറപ്പ് പദ്ധതിയും പണിമുടക്കിൻ്റെ പ്രധാന വിഷയമായതിനാല്‍ തൊഴിലാളികളും പണിമുടക്കില്‍ പങ്കെടുക്കും. നിർമാണ മേഖലയിലെ തൊഴിലാളികളും ലോട്ടറിവ്യാപാരം, ടെലികോം, വൈദ്യുതി, മോട്ടോർവാഹനങ്ങള്‍, ഓണ്‍ലൈൻ വ്യാപാരം എന്നിവയും തടസ്സപ്പെട്ടേക്കും
ഐടി മേഖലയിലെ വിവിധ തൊഴിലാളികളും പണിമുടക്കിൻ്റെ ഭാഗമാകുന്നുണ്ട്. കടകമ്പോളങ്ങള്‍ അടച്ചും തൊഴിലുകള്‍ നിർത്തിവെച്ചും എല്ലാവരും സഹകരിക്കണമെന്ന് സമരസമിതി നേതാക്കള്‍ ആവശ്യപ്പട്ടിട്ടുണ്ട്. യാത്രകള്‍ ഒഴിവാക്കിയും വാഹനങ്ങള്‍ റോഡിലിറക്കാതെയും സഹകരിക്കണമെന്നും നേതാക്കള്‍ ആഹ്വാനം ചെയ്തിട്ടുണ്ട്.
ഫെബ്രുവരി 12ലെ അഖിലേന്ത്യ പണിമുടക്ക് വിജയിപ്പിക്കാൻ മുഴുവൻ ജീവനക്കാരും അണിചേരണമെന്ന് കേരള എൻജിഒ യൂണിയൻ പബ്ലിക് ഓഫീസ് ആഹ്വാനം ചെയ്തിരുന്നു. പണിമുടക്ക് വൻ വിജയമാക്കാൻ കർഷക തൊഴിലാളികളും മറ്റ് ജനവിഭാഗങ്ങളും രംഗത്തിറങ്ങണമെന്ന് കെഎസ്കെടിയു ആഹ്വാനം ചെയ്തിട്ടുണ്ട്.
വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ