2026| ഫെബ്രുവരി 15 | ഞായർ |1201।മകരം|
1447 | ശഹബാൻ27
◾️ദുരുപയോഗം തടയുന്നതിനായി യുണീക്ക് ഐഡന്റിഫിക്കേഷന്‍ അതോറിറ്റി ഓഫ് ഇന്ത്യ (യുഐഡിഎഐ) ആധാര്‍ കാര്‍ഡില്‍ കാര്യമായ മാറ്റങ്ങള്‍ വരുത്താന്‍ ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്. ആധാര്‍ കാര്‍ഡില്‍ കാര്‍ഡ് ഉടമയുടെ ഫോട്ടോയും ക്യൂആര്‍ കോഡും മാത്രം പ്രദര്‍ശിപ്പിക്കുന്ന തരത്തില്‍ പരിഷ്‌കരിക്കാനാണ് പദ്ധതി. വ്യക്തികളുടെ സ്വകാര്യവിവരങ്ങള്‍ ആധാര്‍ കാര്‍ഡുകളുടെ ഫോട്ടോകോപ്പി വഴി ചോരുന്നതായുള്ള റിപ്പോര്‍ട്ടുകളുടെ പശ്ചാത്തലത്തിലാണ് നീക്കം. ആധാര്‍ കാര്‍ഡിന്റെ ദുരുപയോഗം തടയാന്‍ കഴിഞ്ഞ വര്‍ഷം മുതല്‍ പ്രധാന മാറ്റത്തിനുള്ള തയ്യാറെടുപ്പുകള്‍ ആരംഭിച്ചതായും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. പുതിയ ആധാര്‍ ആപ്പ് പുറത്തിറക്കിയതിന് പിന്നാലെയാണ് പുതിയ അപ്‌ഡേറ്റുമായി മുന്നോട്ടുപോകാന്‍ യുഐഡിഎഐ നടപടി ആരംഭിച്ചത്.
◾️മാനസികവെല്ലുവിളി നേരിടുന്ന, കോഴിക്കോട് സ്വദേശിയായ പതിനാറുകാരിയെ കാഞ്ഞങ്ങാട് പീഡിപ്പിച്ച കേസിൽ മുൻ എസ്.ഐ.യും സോഷ്യൽ മീഡിയ ഇൻഫ്‌ളുവൻസറുമായ മമ്പാട് കാരച്ചാൽ സ്വദേശി പ്ലാമൂട്ടിൽ ഫിലിപ്പ് എന്ന ഫിലിപ്പ് മമ്പാടിനെ കോടതി റിമാൻഡ് ചെയ്ത് ജയിലിലടച്ചു,
കാരച്ചാലിലെ വീട്ടിൽനിന്ന് ഇരുവരും കാഞ്ഞങ്ങട്ടേക്ക് ഒന്നിച്ചുപോയതായി ഫിലിപ്പ് പോലീസിനോട് സമ്മതിച്ചു.
എന്നാൽ നിരപരാധിയാണെന്നും കേസ് വന്നാൽ ആത്മഹത്യചെയ്യുമെന്നും ഫിലിപ്പ് പറഞ്ഞതായി പോലീസ് അറിയിച്ചു.
കഴിഞ്ഞ സെപ്റ്റംബർ മൂന്നിന് രക്ഷിതാക്കളുടെ അറിവില്ലാതെ പെൺകുട്ടിയെ കൊണ്ടുപോയെന്നും കാഞ്ഞങ്ങാട്ടുള്ള സ്വകാര്യ ഹോട്ടലിൽ മുറിയെടുത്ത് പലതവണകളായി ലൈംഗികാതിക്രമം നടത്തിയെന്നുമായിരുന്നു കേസ്.
അതിജീവിതയുടെ മൊഴി ചേവായൂർ പോലീസ് രേഖപ്പെടുത്തി. ഫിലിപ്പിനെ കോടതി റിമാൻഡ് ചെയ്തു.
പെൺകുട്ടി കോഴിക്കോട് ചേവായൂർ പോലീസിൽ നൽകിയ പരാതിയിൽ നിലമ്പൂർ ഇൻസ്‌പെക്ടർ ബി.എസ്. ബിനുവിന്റെ നേതൃത്വത്തിലാണ് അറസ്റ്റുചെയ്തത്.
സ്‌കൂളിൽ നടന്ന കൗൺസലിങ്ങിലാണ് കുട്ടി പീഡനവിവരം പറഞ്ഞത്.
◾️ശബരിമലയിലേക്ക് യുവതികള്‍ക്ക് പ്രവേശനം അനുവദിക്കുന്ന വിധി പുനഃപരിശോധിക്കണമെന്നാവശ്യപ്പെട്ട് നല്‍കിയ ഹരജികള്‍ സുപ്രിംകോടതി തിങ്കളാഴ്ച്ച പരിഗണിക്കും. ഹരജികള്‍ സുപ്രിംകോടതി ലിസ്റ്റ് ചെയ്തു തുടങ്ങിയിരിക്കുകയാണ്. ചീഫ് ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ മൂന്നംഗ ബെഞ്ചാണ് തിങ്കളാഴ്ച ഹരജികള്‍ പരിഗണിക്കുന്നത്. യുവതി പ്രവേശനത്തിന് എതിരായ റിവ്യൂ ഹരജികള്‍ ഉള്‍പ്പെടെയാണ് പരിഗണനയ്ക്ക് എത്തുക. നാല്‍പത്തി നാലാമത്തെ കേസായി പരിഗണനയ്‌ക്കെത്തും. ഒന്‍പതഅംഗ ബെഞ്ച് രൂപീകരിക്കുന്നതിലും എന്ന് മുതല്‍ വാദം തുടങ്ങുമെന്ന കാര്യത്തിലും തിങ്കളാഴ്ച തീരുമാനം ഉണ്ടാകും. 2019ലാണ് യുവതീപ്രവേശനവുമായി ബന്ധപ്പെട്ട വിഷയം അവസാനമായി സുപ്രിംകോടതി പരിഗണിച്ചത്. കോവിഡിനെ തുടര്‍ന്നുള്ള സാഹചര്യങ്ങളില്‍ ഒന്‍പതംഗ ബെഞ്ച് ഹരജികള്‍ പരിഗണിക്കുന്നത് അന്ന് മാറ്റിവെക്കുകയായിരുന്നു.
◾️പ്ലസ്ടു പാസായവർക്ക് ആധാർ സൂപ്പർവൈസർ/ഓപ്പറേറ്റർ ആകാം, കേരളത്തിലെ 11 ജില്ലകളിൽ ഉൾപ്പടെ 252 ഒഴിവുകൾ*
സിഎസ്‌സി ഇ-ഗവേണൻസ് സർവീസസ് ഇന്ത്യൻ (ആധാർ)സൂപ്പർവൈസർ/ഓപ്പറേറ്റർ തസ്തികകളിലേക്കുള്ള ഒഴിവുകൾ നികത്തുന്നതിന് അപേക്ഷ ക്ഷണിച്ചു. 252 തസ്തികകളിലാണ് നിയമനം നടത്തുന്നത്. കേരളത്തിൽ ഉൾപ്പടെ ഒഴിവുകളുണ്ട്.
താൽപ്പര്യമുള്ളവരും യോഗ്യരുമായ ഉദ്യോഗാർത്ഥികൾക്ക് ആധാറിന്റെ ഔദ്യോഗിക വെബ്‌സൈറ്റ് വഴി ഓൺലൈനായി അപേക്ഷിക്കാം. അപേക്ഷാ ഫോം സമർപ്പിക്കാനുള്ള അവസാന തീയതി മാർച്ച് 10 (10-03-2026)ആണ്.
പന്ത്രണ്ടാം ക്ലാസ്, ഐ ടി ഐ, ഡിപ്ലോമ ഉള്ളവർക്ക് അപേക്ഷിക്കാം. മാർച്ച് 10വരെ അപേക്ഷ സമർപ്പിക്കാൻ സമയം അനുവദിച്ചിട്ടുണ്ട്. സി എസ് സി (CSC) ഇ-ഗവേണൻസ് സർവീസസ് ഇന്ത്യൻ വെബ്സൈറ്റ്ആയ csc.govin വഴി ഓൺലൈനായിവേണം അപേക്ഷ നൽകേണ്ടത്.
*കേരളത്തിലെ ഒഴിവുകൾ*
സിഎസ്‌സി ഇ-ഗവേണൻസ് സർവീസസ് ഇന്ത്യൻ (ആധാർ)സൂപ്പർവൈസർ/ഓപ്പറേറ്റർ തസ്തികകളിൽ കേരളത്തിലെ 11 ജില്ലകളിൽ ഒഴിവുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. വയനാട്, തിരുവനന്തപുരം, തൃശൂർ, പത്തനംതിട്ട,പാലക്കാട്, കോഴിക്കോട്, കൊല്ലം,കാസർഗോഡ്,കണ്ണൂർ,ഇടുക്കി, ആലപ്പുഴ എന്നീ ജില്ലകളിലാണ് ഈ തസ്തികകളിൽ ഒഴിവുകളുള്ളത്. നിലവിൽ കേരളത്തിൽ 17 ഒഴിവുകളിലേക്കാണ് അപേക്ഷ ക്ഷണിച്ചിട്ടുള്ളത്
◾️സംസ്ഥാനത്തെ ഏറ്റവും പ്രായം കുറഞ്ഞ അവയവ ദാതാവായ ആലിൻ ഷെറിൻ എബ്രഹാമിന്റെ സംസ്കാരം ഇന്ന്. 10 മാസം പ്രായമുള്ള ആലിൻ ഷെറിൻ എബ്രഹാം അഞ്ച് കുട്ടികൾക്കാണ് പുതുജീവൻ നൽകിയത്.
ഫെബ്രുവരി അഞ്ചിന് കോട്ടയത്തുണ്ടായ വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന ആലിൻ ഷെറിന് കഴിഞ്ഞ ദിവസം മസ്തിഷ്ക മരണം സ്ഥിരീകരിച്ചിരുന്നു. ഇതേ തുടർന്നാണ് മാതാപിതാക്കൾ അവയവദാനത്തിന് സമ്മതം നൽകിയത്.
കഴിഞ്ഞ ദിവസം തന്നെ കുട്ടിയുടെ മൃതദേഹം പോസ്റ്റ്മോർട്ടത്തിന് ശേഷം മല്ലപ്പള്ളിയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. ഇന്ന് രാവിലെ മൃതദേഹം ബന്ധുക്കൾക്ക് കൈമാറും. ഔദ്യോഗിക ബഹുമതികളോടെ സംസ്കാരം വൈകിട്ട് 3.30ന് നെടുങ്ങാടപ്പള്ളി സെന്റ് തോമസ് സിഎസ്ഐ പള്ളിയിൽ നടക്കും.
കുട്ടിയുടെ സംസ്കാരം ഔദ്യോഗിക ബഹുമതികളോടെ നടത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ശനിയാഴ്ച അറിയിച്ചിരുന്നു. പത്തനംതിട്ട മല്ലപ്പള്ളി സ്വദേശികളായ അരുൺ എബ്രഹാമിന്റെയും ഷെറിൻ ആൻ ജോണിന്റെയും മകളാണ് ആലിൻ ഷെറിൻ എബ്രഹാം.
◾️സംസ്ഥാന പട്ടികവർഗ വികസന വകുപ്പിന് കീഴിൽ വനാവകാശ നിയമ (എഫ്.ആർ.എ) യൂണിറ്റ് സെല്ലിലെ വിവിധ തസ്തികകളിലേക്ക് കരാർ അടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. സംസ്ഥാന, ജില്ലാ തലങ്ങളിലായി ഒരു വർഷത്തേക്കാണ് നിയമനം. ആവശ്യകതയുടെയും മികച്ച പ്രകടനത്തിന്റെയും അടിസ്ഥാനത്തിൽ കാലാവധി നീട്ടി നൽകും.
ജില്ലാതല സെല്ലിലെ എം.ഐ.എസ്/പ്രോഗ്രാം (എഫ്.ആർ.എ)/അസോസിയേറ്റ് തസ്തികയിൽ 9 ഒഴിവുകളാണുള്ളത്. സ്റ്റാറ്റിസ്റ്റിക്‌സ്, മാത്തമാറ്റിക്‌സ്, ഇക്കണോമിക്‌സ്, സോഷ്യൽ സയൻസ് എന്നിവയിലൊന്നിലുള്ള ബിരുദവും ഐ.ടിയിലോ കമ്പ്യൂട്ടർ ആപ്ലിക്കേഷനിലോ ഉള്ള ഡിപ്ലോമയുമാണ് അടിസ്ഥാന യോഗ്യത. ഡേറ്റ പ്രോസസിംഗിലും മാനേജ്മെന്റിലും കുറഞ്ഞത് രണ്ട് വർഷത്തെ പ്രവൃത്തിപരിചയവും വേണം. 40 വയസ്സാണ് പ്രായപരിധി. പ്രതിമാസം 25,000 രൂപയാണ് ഈ തസ്തികയിലെ വേതനം.
ജില്ലാതല കോ-ഓർഡിനേറ്റർ തസ്തികയിലെ ഒരു ഒഴിവിലേക്ക് സോഷ്യൽ സയൻസിലോ സോഷ്യൽ വർക്കിലോ ഉള്ള ബിരുദാനന്തര ബിരുദമാണ് അടിസ്ഥാന യോഗ്യത. റൂറൽ ഡെവലപ്മെന്റ് അല്ലെങ്കിൽ ട്രൈബൽ വെൽഫെയർ മേഖലകളിൽ അഞ്ച് വർഷത്തെ പ്രവൃത്തിപരിചയം ആവശ്യമാണ്. കമ്പ്യൂട്ടർ പരിജ്ഞാനം നിർബന്ധമാണ്. 35 വയസ്സാണ് ഉയർന്ന പ്രായപരിധി. 35,000 രൂപയാണ് പ്രതിമാസ വേതനം.
സംസ്ഥാന തലത്തിലുള്ള എം.ഐ.എസ് അസിസ്റ്റന്റ് തസ്തികയിലേക്ക് ഒരു ഒഴിവുണ്ട്. സ്റ്റാറ്റിസ്റ്റിക്‌സ്, മാത്തമാറ്റിക്‌സ്, ഇക്കണോമിക്‌സ് എന്നിവയിലൊന്നിൽ ബിരുദവും ഐ.ടി/കമ്പ്യൂട്ടർ ആപ്ലിക്കേഷനിൽ ഡിപ്ലോമയുമാണ് വേണ്ടത്. കുറഞ്ഞത് മൂന്ന് വർഷത്തെ പ്രവൃത്തിപരിചയം ആവശ്യമാണ്. 35 വയസ്സാണ് പ്രായപരിധി. 30,000 രൂപയാണ് വേതനം.
താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ തങ്ങളുടെ അപേക്ഷ, ബയോഡാറ്റ സഹിതം, trdm.rec@gmail.com എന്ന ഇമെയിൽ വിലാസത്തിലേക്ക് അയക്കണം. ഫെബ്രുവരി 20 വൈകിട്ട് 5 വരെ അപേക്ഷകൾ സ്വീകരിക്കും. കൂടുതൽ വിവരങ്ങൾക്ക്: ഫോൺ - 0471-2304594, 0471-2303229; ഇമെയിൽ - keralatribes@gmail.com
◾️രണ്ടു മലയാളി വിദ്യാർഥികളുൾപ്പെടെ ഏഴു പേരുടെ മരണത്തിനിടയാക്കിയ ബംഗളുരു വാഹനാപകടം അമിതവേഗം മൂലമാണെന്നു പോലീസ്.
വെള്ളിയാഴ്ച പുലർച്ചെ ഹൊസ്കോട്ട-ദാബാസ്പേട്ട് ദേശീയപാതയിൽ ആറ് വിദ്യാർഥികൾ സഞ്ചരിച്ചിരുന്ന മഹീന്ദ്ര എക്സ്യുവി ബൈക്ക് യാത്രക്കാരനെ ഇടിച്ചുതെറിപ്പിച്ചശേഷം ഡിവൈഡറിൽ ഇടിച്ച് നിയന്ത്രണംതെറ്റി ചരക്കുലോറിയിലും മറ്റൊരു കാറിലും ഇടിച്ചുകയറുകയായിരുന്നു.
വിദ്യാർഥികളുടെ വാഹനം 150 കിലോമീറ്ററിനും 160 കിലോമീറ്ററിനും ഇടയിലാണ് ഓടിച്ചിരുന്നതെന്ന് പോലീസ് കണ്ടെത്തി. കുടുംബാംഗങ്ങളെ അറിയിക്കാതെയായിരുന്നു വിദ്യാർഥികളുടെ പുലർച്ചെയുള്ള രഹസ്യയാത്ര.
അയാൻ അലി എന്ന വിദ്യാർഥി കൊണ്ടുവന്ന വാഹനമാണ് അപകടത്തിൽപ്പെട്ടത്. അയാൻ അലി തന്നെയാണ് അപകടസമയത്ത് വാഹനം ഓടിച്ചിരുന്നതും. അശ്വിൻ നായർ(17), അർഹാൻ ഷെരീഫ്(16), ഭരത്(17), ഫർഹാൻ(18), ഏഥൻ ജോർജ് (17) എന്നിവരും ബൈക്ക് യാത്രികനായ ഗഗനും (24) ആണ് മരിച്ചത്.
ഹൊസ്കൊട്ട എംവിജെ ആശുപത്രിയിൽ പോസ്റ്റ്മോർട്ടത്തിനുശേഷം മൃതദേഹങ്ങൾ ഇന്നലെ ബന്ധുക്കൾക്കു വിട്ടുകൊടുത്തു.
◾️പുൽവാമയിൽ 40 സിആർപിഎഫ് ജവാന്മാരുടെ ജീവനെടുത്ത ഭീകരാക്രമണത്തിന് ഏഴാണ്ട്. ഭീകരാക്രമണങ്ങളോട് സർക്കാർ എങ്ങനെയാണു പ്രതികരിക്കുന്നതെന്ന് ലോകം കണ്ടുവെന്ന് പുൽവാമ ആക്രമണത്തെ അനുസ്മരിച്ച് സമൂഹമാധ്യമത്തിലെ പോസ്റ്റിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു.
സൈനികരുടെ ജീവത്യാഗം രാജ്യം ഒരിക്കലും വിസ്മരിക്കില്ലെന്നായിരുന്നു ഉപരാഷ്ട്രപതി സി.പി. രാധാകൃഷ്ണന്റെ പ്രതികരണം. പുതുച്ചേരിയിൽ നടന്ന റാലിയിൽ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായും ഭീകരവിരുദ്ധ നടപടികളെക്കുറിച്ച് വിശദീകരിച്ചു. കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ, കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി തുടങ്ങിയവരും സൈനികരുടെ ജീവത്യാഗത്തെ അനുസ്മരിച്ചു.
2019 ഫെബ്രുവരി 14നാണ് സ്ഫോടകവസ്തു നിറച്ച വാഹനവുമായി ചാവേർ സിആർപിഎഫ് ജവാന്മാർ സഞ്ചരിച്ചിരുന്ന ബസിലേക്ക് ഇടിച്ചുകയറിയത്. ഏതാനുംദിവസങ്ങൾക്കുശേഷം ബാലാകോട്ടിൽ മിന്നലാക്രമണം നടത്തിയായിരുന്നു ഇന്ത്യയുടെ ആദ്യ പ്രതികരണം.
◾️ഇംഫാൽ: മണിപ്പുരിലെ ഉക്രുലിൽ വെടിവയ്പ്. ലിതാൻ സരീഗോംഗിലെ തംഗ്ഖുലിൽ നാഗ വിഭാഗക്കാരാണ് വെടിവയ്പ് നടത്തിയതെന്നു പോലീസ് പറഞ്ഞു.
സംഘർഷം ഒഴിവാക്കുന്നതിനുള്ള നടപടികൾ തുടങ്ങി. ലിതാൻ മേഖലയിലെ കുക്കികളും നാഗകളും സമാധാനം പാലിക്കണമെന്ന് അവർ അഭ്യർഥിക്കുകയും ചെയ്തു.
ഇന്നലെ 10:55ന് സിക്കിബുംഗിനും ലിതാനും ഇടയിൽ കുന്നുകളിൽനിന്നാണ് വെടിയൊച്ച ഉയർന്നത്. ഇതോടെ പ്രദേശത്തെ ജനങ്ങൾ പരിഭ്രാന്തിയിലായി.
സുരക്ഷാ സേനാംഗങ്ങൾ എത്തി മേഖലയിൽ പരിശോധന നടത്തി. ബിഎസ്എഫിനെയും സിആർപിഎഫിനെയും വിന്യസിക്കുകയും ചെയ്തു
*ശുഭദിനം*
*കവിത കണ്ണൻ*
ശത്രുതയിലായിരുന്ന പരുന്തും മൂങ്ങയും വൈരാഗ്യമെല്ലാം ഉപേക്ഷിച്ച് മിത്രങ്ങളായി മാറി. ഒരാള്‍ മറ്റൊരാളേയോ അവരുടെ കുടുംബത്തേയോ ഉപദ്രവിക്കില്ലെന്ന് ശപഥം ചെയ്തു. തന്റെ കുഞ്ഞുങ്ങളെ കണ്ടാല്‍ തിരിച്ചറിയുമോ എന്ന് മൂങ്ങ പരുന്തിനോട് ചോദിച്ചു. തനിക്ക് അറിയില്ല , ലക്ഷണം പറയൂ എന്നായി പരുന്ത്. മൂങ്ങ പറഞ്ഞു: എന്റെ കുഞ്ഞുങ്ങള്‍ കാണാന്‍ നല്ല സൗന്ദര്യമുളളവരാണ്, നന്നായി പാടും. പിന്നീടൊരിക്കല്‍ ഇരതേടിയിറങ്ങിയ പരുന്ത് മൂങ്ങയുടെ കൂട്ടിലെത്തി. അവിടെ കണ്ട കുഞ്ഞുങ്ങളെ കാണാന്‍ യാതൊരു ഭംഗിയും ഉണ്ടായിരുന്നില്ല. മാത്രമല്ല, അവയുടെ ശബ്ദം അസഹനീയവുമായിരുന്നു. പരുന്ത് അവയെ തിന്നു. മൂങ്ങ തിരിച്ചെത്തിയപ്പോള്‍ നടന്നതെല്ലാം അടുത്ത അറിഞ്ഞു സങ്കടപ്പെട്ടു. അപ്പോള്‍ അടുത്ത കൂട്ടിലെ വയസ്സായ മൂങ്ങ പറഞ്ഞു: എല്ലാം നിന്റെ മാത്രം പ്രശ്‌നമാണ്. നിന്റെ മക്കളുടെ ലക്ഷണം നീ പറഞ്ഞുകൊടുത്തത് ശരിയായിരുന്നില്ല. നിന്റെ കുഞ്ഞുങ്ങളെ നീ കാണുന്നതുപോലെയല്ല മറ്റുളളവര്‍ കാണുന്നത്. അവനവന്റേതെല്ലാം പൊന്നിന്‍കുടവും അപരന്റേതെല്ലാം പൊട്ടക്കലവും എന്നത് അഹംഭാവമാണ്. തന്റേതെല്ലാം എല്ലാവര്‍ക്കും വിശിഷ്ടമാണ്. സ്വന്തമായവയോടുളള ആസക്തി പലതരം പ്രശ്‌നങ്ങള്‍ സൃഷ്ടിക്കും. വേണ്ടതിലധികം പരിഗണനയും വിലയും നല്‍കും. ഒരു പോരായ്മയും തിരിച്ചറിയാന്‍ കഴിയാത്തവിധം കണ്ണുകള്‍ അന്ധമായിരിക്കും. അവര്‍ എന്തെങ്കിലും പരിമിതികള്‍ ചൂണ്ടിക്കാണിക്കുന്നവരെ പരിഹസിക്കും. മറ്റൊന്നിന്റെയും മഹത്വം മനസ്സിലാക്കില്ല. തന്റെയും തന്റെയൊപ്പമുളളവരുടേയും വളര്‍ച്ചയാഗ്രഹിക്കുന്നവര്‍ മനസ്സിലാക്കേണ്ട ഒരു കാര്യമുണ്ട്. എല്ലാം തികഞ്ഞവരായി ആരുമില്ല. ന്യൂനതകളില്ലാത്തവരായും ആരുമില്ല. മികവുകള്‍ മാത്രല്ല, വൈകല്യങ്ങളും അംഗീകരിക്കപ്പെടേണ്ടതുണ്ട്. നമുക്ക് സ്വയം വിലയിരുത്താനും യാഥാര്‍ത്ഥ്യങ്ങളെ അംഗീകരിക്കാനും കഴിയട്ടെ - ശുഭദിനം.
വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ