സ്വർണം പണയത്തിൽ 50 ലക്ഷം വരെ വായ്പ; സഹകരണ ബാങ്കുകളുടെ വായ്പ പരിധി വർധിപ്പിച്ചു.


സഹകരണബാങ്കുകളുടേയും സംഘങ്ങളുടേയും വായ്‌പ പരിധി വർധിപ്പിച്ചു. ഒരു കോടി രൂപയാണ് പുതിയ വായ്‌പ പരിധി. മുമ്പത് 75 ലക്ഷം രൂപയായിരുന്നു. 100 കോടിക്ക് മുകളിൽ നിക്ഷേപമുള്ള ബാങ്കുകൾക്കാണ് ഒരു കോടി രൂപ വായ്‌പ നൽകാൻ സാധിക്കുക. 100 കോടി വരെ നിക്ഷേപമുള്ള ബാങ്കുകൾക്ക് 75 ലക്ഷം രൂപവരെയാണ് വായ്പരിധി.

പ്രാഥമിക സഹകരണസംഘങ്ങൾ, ഫാർമേഴ്സ് സർവീസ് സഹകരണസംഘങ്ങൾ എന്നിവയ്ക്ക് അംഗങ്ങളുടെ പരസ്‌പര ജാമ്യത്തിൽ 50,000 രൂപവരെ വായ്‌പ നൽകാൻ സാധിക്കും. ശമ്പള സർട്ടിഫിക്കറ്റോ വസ്‌തുവോ ജാമ്യമായി നൽകിയാൽ 10 ലക്ഷം രൂപവരെ വായ്‌പ ലഭിക്കും. 

വിവിധ വായ്‌പകൾക്കുള്ള പരിധികളും പുനർനിശ്ചയിച്ചിട്ടുണ്ട്. ഇനി മുതൽ സ്വർണപണയത്തിന് പരമാവധി 50 ലക്ഷം രൂപ വരെ വായ്പ‌ലഭിക്കും. സ്വയം തൊഴിലിന് 15 ലക്ഷവും വ്യവസായത്തിന് 50 ലക്ഷം രൂപവരെയും വായ്പലഭിക്കും. വിദ്യാഭ്യാസത്തിന് 30 ലക്ഷം വരെയും വിവാഹത്തിന് 10 ലക്ഷം വരെയുമാണ് ഇനിമുതൽ വായ്‌പലഭിക്കുക.

ചികിത്സ മരണാനന്തര കാര്യങ്ങൾക്ക് രണ്ട് ലക്ഷം രൂപ, വിദേശ ജോലിക്ക് 10 ലക്ഷം, വാഹനം വാങ്ങാൻ 30 ലക്ഷം, വീടിന് ഭൂമി വാങ്ങാൻ 10 ലക്ഷം മുറ്റത്തെ മുല്ല ലഘുവായ്‌പ 25 ലക്ഷം എന്നിങ്ങനെയാണ് പുതിയ വായ്‌പ പരിധി. വായ്‌പ നൽകുന്ന വസ്തുവിൻ്റെ മൂല്യനിർണയം കൃത്യമായി നടത്തണമെന്നും സഹകരണ രജിസ്ട്രാർ നിർദേശം നൽകിയിട്ടുണ്ട്.