ഇടുക്കിയില്‍ ഹോട്ടലിന്റെ മാലിന്യടാങ്ക് വൃത്തിയാക്കാൻ മാൻഹോളിലിറങ്ങി; മൂന്ന് തൊഴിലാളികള്‍ മരിച്ചു.


ഹോട്ടലിന്റെ മാലിന്യ ടാങ്ക് വൃത്തിയാക്കുന്നതിനിടെ വിഷവാതകം ശ്വസിച്ച്‌ മൂന്ന് തൊഴിലാളികള്‍ക്ക് ദാരുണാന്ത്യം.

ഇന്നലെ രാത്രി പത്തുമണിയോടെയായിരുന്നു തൊഴിലാളികള്‍ മാൻ ഹോളിനുള്ളില്‍ കുടുങ്ങിയത്. തമിഴ്‌നാട് കമ്ബം സ്വദേശി ജയരാമൻ, ഗൂഡല്ലൂർ സ്വദേശികളായ സുന്ദര പാണ്ഡ്യൻ, മൈക്കിള്‍ എന്നിവരാണ് മരണപ്പെട്ടത്.

മാൻഹോളിനുള്ളില്‍ ഇറങ്ങാൻ അഗ്നിരക്ഷാ സേനയ്ക്ക് ഉടൻ കഴിയാതെ വന്നതോടെ മണ്ണുമാന്തി യന്ത്രം (ജെ.സി.ബി) ഉപയോഗിച്ച്‌ മണ്ണ് മാറ്റിയാണ് രക്ഷാപ്രവർത്തനം നടത്തിയത്. ഒന്നരമണിക്കൂറോളം നീണ്ട പരിശ്രമത്തിനൊടുവില്‍ തൊഴിലാളികളെ പുറത്തെടുത്ത് ഉടൻ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മരണപ്പെട്ട മൂന്ന് പേരുടെയും മൃതദേഹങ്ങള്‍ നിലവില്‍ കട്ടപ്പന താലൂക്ക് ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കാതെ തൊഴിലാളികളെ മാൻഹോളില്‍ ഇറക്കിയതിനെക്കുറിച്ച്‌ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.