ഫോൺ കിട്ടാതെ വരുമ്പോൾ കുട്ടികൾ വാശിയും ദേഷ്യവും കാണിക്കാറുണ്ടോ? വിളിക്കൂ 'ഡി ഡാഡിനെ';പദ്ധതിയുമായി കേരള പോലീസ്



മുതിര്‍ന്നവരെ പോലെ തന്നെ മൊബൈൽ ഫോണ്‍ ഉപയോഗം കുട്ടികളിലും വര്‍ധിച്ചുകൊണ്ടിരിക്കുകയാണ്. കുഞ്ഞുങ്ങൾ അടങ്ങിയിരിക്കാനും ബഹളമുണ്ടാക്കാതിരിക്കാനും ഭക്ഷണം കഴിക്കാനും വേണ്ടി മാതാപിതാക്കൾ തന്നെയാണ് കുട്ടികൾക്ക് ഫോൺ നൽകുന്നതും അവരെ അഡിക്ഷനിലേക്ക് നയിക്കുന്നതും എന്നതാണ് മറ്റൊരു വസ്തുത. അത് മനസിലാക്കി വരുമ്പോഴേക്കും കുഞ്ഞുങ്ങൾ അമിതമായ ഫോൺ ഉപയോഗത്തിന് അടിമയായിക്കഴിഞ്ഞിരിക്കും.

അമിതമായ സ്‌ക്രീന്‍ ടൈം പഠനത്തെയും സാമൂഹിക ഇടപെടലുകളെയും ബാധിക്കുന്ന പശ്ചാത്തലത്തില്‍ സഹായത്തിനായി കേരള പൊലീസ് ആരംഭിച്ച പദ്ധതിയാണ് 'ഡി-ഡാഡ്' (D-Dad) അഥവാ ഡിജിറ്റല്‍ ഡി-അഡിക്ഷന്‍ പദ്ധതി. കേരള പൊലീസ് സോഷ്യല്‍ പൊലീസിങ് വിഭാഗത്തിന്റെ നേതൃത്വത്തില്‍ കുട്ടികളിലെ മൊബൈല്‍, ഇന്റര്‍നെറ്റ് അടിമത്തത്തെ നിയന്ത്രിക്കുന്നതിനായി ആരംഭിച്ച പദ്ധതിയാണ് ഡി-ഡാഡ്. കൗണ്‍സിലിങ്ങിലൂടെ കുട്ടികള്‍ക്ക് ഡിജിറ്റല്‍ അടിമത്തത്തില്‍ നിന്ന് മോചനം നല്‍കുക എന്നതാണ് ഈ പദ്ധതിയുടെ ലക്ഷ്യമെന്ന് കേരള പൊലീസ് ഫേസ്ബുക്ക് കുറിപ്പിലൂടെ അറിയിച്ചു.

_*കേരള പൊലീസിന്‍റെ കുറിപ്പ്*_

വർധിച്ചു വരുന്ന ഡിജിറ്റൽ ഉപകരണങ്ങളുടെ ഉപയോഗം കുട്ടികളിലും മുതിർന്നവരിലും ഒരുപോലെ പ്രശ്നങ്ങളുണ്ടാക്കുന്നു. അമിതമായ സ്ക്രീൻ ടൈം പഠനത്തെയും സാമൂഹിക ഇടപെടലുകളെയും ബാധിക്കുമ്പോൾ, സഹായത്തിനായി കേരള പൊലീസിന്‍റെ 'ഡി-ഡാഡ്' (D-Dad) അഥവാ ഡിജിറ്റൽ ഡി-അഡിക്ഷൻ പദ്ധതി രംഗത്തുണ്ട്. 

കേരള പോലീസ് സോഷ്യൽ പൊലീസിങ് വിഭാഗത്തിന്റെ നേതൃത്വത്തിൽ കുട്ടികളിലെ മൊബൈൽ, ഇൻറർനെറ്റ് അടിമത്തത്തെ നിയന്ത്രിക്കുന്നതിനായി ആരംഭിച്ച പദ്ധതിയാണ് ഡി-ഡാഡ്. കൗൺസിലിങ്ങിലൂടെ കുട്ടികൾക്ക് ഡിജിറ്റൽ അടിമത്തത്തിൽ നിന്ന് മോചനം നൽകുക എന്നതാണ് ഈ പദ്ധതിയുടെ ലക്ഷ്യം.

ദേശീയ തലത്തിൽതന്നെ ആദ്യമായാണ് ഇത്തരത്തിൽ ഒരു പദ്ധതി പൊലീസ് നടപ്പാക്കുന്നത്. കൗൺസിലിങ്ങിലൂടെ പരിഹരിക്കാനാകാത്ത പ്രശ്നങ്ങളുള്ള കുട്ടികൾക്കായി മാനസികാരോഗ്യ വിദഗ്ധരുടെ സഹായവും ഉറപ്പാക്കുന്നുണ്ട്. കേരളത്തിലെ വിവിധ ജില്ലകളിയായി 6 സെന്ററുകളാണ് പ്രവർത്തിക്കുന്നത്. ഈ പദ്ധതിയിലൂടെ സ്കൂളുകൾ മുഖാന്തിരം ഡിജിറ്റൽ അഡിക്ഷന്റെ ദോഷങ്ങളെക്കുറിച്ചുള്ള ക്ലാസുകളെ കൂടാതെ കുട്ടികൾക്കും രക്ഷിതാക്കൾക്കും നേരിട്ടുള്ള കൗൺസിലിംഗും വളരെ ഫലപ്രദമായി നടത്തിവരുന്നു.

അനിയന്ത്രിതമായ ഡിജിറ്റൽ ഉപയോഗം, ഫോൺ ലഭിക്കാതെ വരുമ്പോൾ ഉണ്ടാകുന്ന പ്രകോപനം, ദൈനംദിന കാര്യങ്ങളെ ബാധിക്കൽ എന്നിവ അഡിക്ഷന്റെ ലക്ഷണങ്ങളാണ് അമിത ദേഷ്യം, അക്രമാസക്തരാകൽ, ആത്മഹത്യാ പ്രവണത, വിഷാദം, പഠനത്തിലെ ശ്രദ്ധക്കുറവ് എന്നിങ്ങനെയുള്ള പ്രശ്നങ്ങളാൽ ബുദ്ധിമുട്ടുന്ന കുട്ടികൾക്കാണ് ഈ പദ്ധതിയിലൂടെ പരിഹാരമുണ്ടാകുന്നത്.

മനശാസ്ത്ര വിദഗ്ധരുടെ മേൽനോട്ടത്തിൽ കുട്ടികളെ അഡിക്‌ഷനിൽ നിന്ന് മോചിപ്പിക്കാനുള്ള തെറാപ്പി, കൗൺസലിങ്, മാർഗനിർദേശങ്ങൾ എന്നിവ നൽകും. ആരോഗ്യം, വനിതാശിശു വികസനം, വിദ്യാഭ്യാസം എന്നീ വകുപ്പുകളുടെ സഹകരണത്തോടെ നടത്തുന്ന ഈ പദ്ധതിയിൽ രക്ഷിതാക്കൾ, അധ്യാപകർ, ഈ മേഖലയിലെ വിവിധ സംഘടനകൾ, ഏജൻസികൾ എന്നിവർക്ക് അവബോധവും നൽകുന്നുണ്ട്. 9497900200 എന്ന നമ്പറിലൂടെ ഡി-ഡാഡിൽ ബന്ധപ്പെടാവുന്നതാണ്. ഡി - ഡാഡിൽ ബന്ധപ്പെടുന്ന കുട്ടികളുടെ വിവരങ്ങൾ പൂർണമായും രഹസ്യമായി സൂക്ഷിക്കുന്നതായിരിക്കും.