എഴുത്തുകാരനും ചിന്തകനുമായ പ്രൊഫ. എം കെ സാനു അന്തരിച്ചു. 99 വയസായിരുന്നു. വീണ് പരിക്കേറ്റതിനെ തുടർന്ന് ഒരാഴ്ചയിലേറെയായി ചികിത്സയിലായിരുന്നു. കൊച്ചിയിലെ അമൃത ആശുപത്രിയിൽ ആയിരുന്നു അന്ത്യം.
1928 ഒക്ടോബർ 27ന് ആലപ്പുഴയിലെ തുമ്പോളിയിലായിരുന്നു എം കെ സാനുവിന്റെ ജനനം. അതീവ സമ്പന്ന കൂട്ടുകുടുംബത്തിൽ ജനിച്ച എം കെ സാനു, അകാലത്തിൽ അച്ഛൻ മരിച്ചതോടെ ദാരിദ്ര്യത്തിന്റെയും നിസ്സഹായതയുടെയും നിഴലിലായി. അവിടെ നിന്നാണ് അദ്ദേഹം സാഹിത്യ ലോകത്തും സാംസ്കാരിക മണ്ഡലത്തിലും നിറഞ്ഞത്. നാല് വർഷത്തോളം സ്കൂൾ അധ്യാപനായി സേവനം അനുഷ്ഠിച്ചു. പിന്നീട് വിവിധ ഗവൺമെന്റ് കോളേജുകളിൽ അധ്യാപക വൃത്തിയിലേർപ്പെട്ടു. 1958ൽ അഞ്ചു ശാസ്ത്ര നായകന്മാർ എന്ന ആദ്യഗ്രന്ഥം പ്രസിദ്ധീകരിച്ചു. 1960ൽ വിമർശനഗ്രന്ഥമായ കാറ്റും വെളിച്ചവും പുറത്തിറങ്ങി.
1986ൽ പുരോഗമന സാഹിത്യസംഘം പ്രസിഡന്റായി. വിമർശനം, വ്യാഖ്യാനം, ബാലസാഹിത്യം, ജീവചരിത്രം തുടങ്ങി വിവിധ സാഹിത്യശാഖകളിലായി നാല്പതോളം കൃതികളുടെ കർത്താവാണ് എം.കെ. സാനു. കർമഗതി എന്നാണ് ആത്മകഥയുടെ പേര്. കോൺഗ്രസ് നേതാവ് എ എൽ ജേക്കബിനെ പരാജയപ്പെടുത്തി 1987ൽ എറണാകുളം നിയമസഭാ മണ്ഡലത്തിൽ നിന്നും ഇടതുപക്ഷ സ്വതന്ത്രസ്ഥാനാർത്ഥിയായി മത്സരിച്ച് വിജയിച്ചു.
കേരള സാഹിത്യ അക്കാദമി പുരസ്‌കാരം( അവധാരണം -1985), ചങ്ങമ്ബുഴ കൃഷ്ണപിള്ള: നക്ഷത്രങ്ങളുടെ സ്‌നേഹഭാജനം (വയലാര്‍ അവാര്‍ഡ് 1992) കേരള സാഹിത്യ അക്കാദമിയുടെ സമഗ്രസംഭാവനക്കുള്ള പുരസ്‌കാരം (2002), പത്മപ്രഭാ പുരസ്‌കാരം, ബഷീര്‍: ഏകാന്തവീഥിയിലെ അവധൂതന്‍ - കേന്ദ്ര സാഹിത്യ അക്കാദമി പുരസ്‌കാരം (2011), എഴുത്തച്ഛന്‍ പുരസ്‌കാരം (2013) എന്നിവ നേടിയിട്ടുണ്ട്.
വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ