തൃശൂർ കൂട്ടാലയിൽ മകൻ പിതാവിനെ കൊലപ്പെടുത്തിയത് സ്വർണമാലക്ക് വേണ്ടിയെന്ന് പൊലീസ്. മുളയം കൂട്ടാല സ്വദേശി സുന്ദരനാണ് മകൻ സുമേഷിന്റെ ആക്രമണത്തിൽ കൊല്ലപ്പെട്ടത്. ചൊവ്വാഴ്ചയാണ് ആളൊഴിഞ്ഞ പറമ്പിൽ സുന്ദരന്റെ മൃതദേഹം ചാക്കിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയത്.
പിതാവിനോട് പണം ചോദിച്ച് സുമേഷ് തർക്കത്തിൽ ഏർപ്പെടുന്നത് പതിവായിരുന്നു. ഇന്നലെ സുന്ദരനുമായി തർക്കം ഉണ്ടാവുകയും സ്വർണമാല ആവശ്യപ്പെടുകയും ചെയ്തു. സുന്ദരൻ നൽകിയില്ല. മാല നൽകാതായതോടെ പട്ടിക കൊണ്ട് തലക്കടിച്ചു എന്നാണ് പ്രതിയുടെ കുറ്റസമ്മത മൊഴിയിൽ പറയുന്നത്. പിന്നീട് കൈയും കാലും കെട്ടി ചാക്കിലാക്കി പറമ്പിൽ ഉപേക്ഷിക്കുകയായിരുന്നു. മാല പണയം വച്ചെന്നും പൊലീസിന് സുമേഷ് മൊഴി നൽകി.
രാവിലെ സുന്ദരൻ്റെ രണ്ടാമത്തെ മകനും കുടുംബവും വീട്ടിൽ നിന്ന് പുറത്തുപോയിരുന്നു. സുന്ദരൻ്റെ മകളുടെ മക്കളും ഇതേ വീട്ടിലായിരുന്നു താമസിച്ചിരുന്നത്. ഇവർ ഉച്ചക്ക് തിരികെ വന്നപ്പോൾ സുന്ദരനെ കാണാത്തതിനെ തുടർന്ന് തെരച്ചിൽ നടത്തി. തുടർന്നാണ് തൊട്ടടുത്തുള്ള കാടുപിടിച്ച പറമ്പിൽ നിന്ന് മൃതദേഹം കണ്ടെത്തിയത്.
മണ്ണുത്തി പൊലിസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ ആരംഭിച്ചു. കൊല ചെയ്യുന്ന സമയത്ത് സുമേഷ് മദ്യലഹരിയിലായിരുന്നെന്ന് പൊലിസ് പറഞ്ഞു.
വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ