പൊതുസ്ഥലങ്ങളിൽ മാസ്ക് നിർബന്ധമാക്കി; സംസ്ഥാനത്തെ കോവിഡ് വ്യാപനത്തിൽ മുന്നറിയിപ്പുമായി ആരോഗ്യവകുപ്പ്


ഒരു ഇടവേളയ്ക്കുശേഷം സംസ്ഥാനത്ത് കോവിഡ് രോഗികളുടെ എണ്ണം വർധിക്കുന്ന സാഹചര്യത്തിൽ ആരോഗ്യവകുപ്പിൻ്റെ മുൻകരുതൽ നിർദ്ദേശം. ദക്ഷിണ പൂർവ്വേഷ്യൻ രാജ്യങ്ങളിൽ കണ്ടെത്തിയ ഒമിക്രോൺ ജെ എൻ 1 വകഭേദമായ എൽ എഫ് 7 ആണ് കേരളത്തിൽ പടർന്ന് പിടിക്കുന്നത്. രോഗത്തിന് തീവ്രത കുറവണെങ്കിലും വ്യാപന ശേഷി കൂടുതലായതിനാൽ ജാഗ്രതപാലിക്കണമെന്നാണ് നിർദ്ദേശം.

രോഗലക്ഷണങ്ങൾ ഉള്ളവർ മാസ്ക് ധരിക്കണം. കോവിഡ് 19, ഇൻഫ്ലുവൻസ രോഗലക്ഷണം ഉള്ളവർക്ക് അപായ ലക്ഷണങ്ങൾ ഉണ്ടോ എന്ന് നിരീക്ഷിക്കണമെന്നും ആരോഗ്യ വകുപ്പ് മുന്നറിയിപ്പിൽ പറയുന്നു. രോഗം ഗുരുതരമാകാൻ സാധ്യതയുള്ളവർ പൊതു ഇടങ്ങളിൽ മാസ്‌ക് നിർബന്ധമായും ധരിക്കണം. ആൻ്റിജൻ ടെസ്റ്റിൽ നെഗറ്റീവ് ആയാൽ ആർ ടി പി സി ആർ ടെസ്റ്റ് നടത്തണം.

രോഗികൾ മാത്രമല്ല ആശുപത്രികളിൽ എത്തുന്നവരും,കൂട്ടിരിപ്പുകാരും രോഗികളെ സന്ദർശിക്കാൻ എത്തുന്നവരും നിർബന്ധമായും മാസ്‌ക് ധരിക്കണം. സോപ്പുവെള്ളം സാനിറ്റൈസർ എന്നിപയോഗിച്ച് കൈകൾ ഇടയ്ക്കിടയ്ക്ക് ശുദ്ധിയാക്കാൻ ശ്രദ്ധിക്കണം. ഓക്സിജൻ സിലിണ്ടർ,മരുന്നുകൾ അടക്കമുള്ളവയുടെ ലഭ്യത ആശുപത്രി അധികൃതർ പരിശോധിച്ചു ഉറപ്പാക്കാനും ആരോഗ്യവകുപ്പ് നിർദേശിച്ചു.

അതേസമയം സംസ്ഥാനത്ത് ഒരു കോവിഡ് മരണം കൂടി സ്ഥിരീകരിച്ചു. 80 വയസുള്ള പുരുഷന്റെ മരണമാണ് കൊവിഡ് മരണങ്ങളുടെ കൂട്ടത്തിൽ ഉൾപ്പെടുത്തിയത്. ഇതോടെ കോവിഡ് ബാധമൂലം മരിച്ചവരുടെ എണ്ണം 9 ആയി. കഴിഞ്ഞ 24 മണിക്കൂറിൽ സംസ്ഥാനത്ത് പുതിയ കേസുകൾ റിപ്പോർട്ട് ചെയ്തിട്ടില്ല.

നിലവിൽ സംസ്ഥാനത്ത് 1,416 പേർക്കാണ് രോഗ ബാധ.