52 ദിവസം നീണ്ടുനില്‍ക്കുന്ന ട്രോളിംഗ് നിരോധനം ഇന്ന് അര്‍ധ രാത്രി മുതല്‍ നിലവില്‍ വരും.
നീണ്ടകര പാലത്തിന് അടിയില്‍ കുറുകെ ചങ്ങല വലിച്ച് കെട്ടി വിസില്‍ മുഴങ്ങുന്നതോടുകൂടി ട്രോളിംഗ് നിരോധനം ആരംഭിക്കും. ഇതോടെ തീരദേശം കൂടുതല്‍ വറുതിയിലാകും.
ബോട്ടുകളില്‍ തൊഴിലെടുക്കുന്നവര്‍ക്ക് പുറമേ ഹാര്‍ബറുകളില്‍ പണിയെടുക്കുന്ന പതിനായിരങ്ങളാണ് പട്ടിണിയിലാകുക. മത്സ്യമേഖലയില്‍ജോലി ചെയ്യുന്നവർക്ക് സംസ്ഥാന സര്‍ക്കാര്‍ സൗജന്യ റേഷന്‍ അനുവദിച്ചിട്ടുണ്ടെങ്കിലും ഇതൊന്നും മത്സ്യ- അനുബന്ധ തൊഴിലാളികളുടെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരമാകുന്നില്ലായെന്ന് മത്സ്യമേഖലയിലുള്ളവർ ആരോപിക്കുന്നു.
നീണ്ടകര ,ശക്തികുളങ്ങര ഹാർബറുകള്‍ കേന്ദ്രീകരിച്ച് ഏകദേശം 1250 ല്‍പ്പരം ബോട്ടുകളാണ് മത്സ്യബന്ധനം നടത്തുന്നത്. ഇവയില്‍ ഇതര സംസ്ഥാന ബോട്ടുകള്‍ തീരം വിട്ട് പോയി കഴിഞ്ഞു. ഭൂരിപക്ഷം തൊഴിലാളികളും തമിഴ്നാട്, ആന്ധ്ര, ആസാം തുടങ്ങിയ സംസ്ഥാനങ്ങളില്‍ നിന്നുള്ളവരാണ്. മത്സ്യപ്രജനനം നടക്കുന്ന സമയമായതിനാലാണ് ഈ സമയത്ത് സംസ്ഥാനത്ത് ട്രോളിംഗ് നിരോധിക്കുന്നത്.
മത്സ്യത്തൊഴിലാളികള്‍ക്കൊപ്പം ബോട്ടുകളിലെ വെള്ളംക്കോരികള്‍, പീലിംഗ് ഷെഡ് തൊഴിലാളികള്‍, ഐസ് പ്ലാന്‍റ് തൊഴിലാളികള്‍, ചുമട്ട് തൊഴിലാളികള്‍ , ഡീസല്‍ പമ്ബ് ജീവനക്കാർ, ഹാർബറുകളില്‍ ചെറുകിട മത്സ്യ വ്യാപാരം നടത്തുന്നവർ, മത്സ്യം തിരിയുന്നവർ തുടങ്ങിയ അനുബന്ധ തൊഴിലാളികള്‍ക്ക് ഇതോടെ വറുതി ആരംഭിക്കുകയാണ്.
യന്ത്രവല്‍കൃത ബോട്ടുകള്‍ പലതും ശനിയാഴ്ചയോടെ യാഡുകളിലേയ്ക്ക് മാറ്റി തുടങ്ങിയിരുന്നു. വലകളും മറ്റ് ഉപകരണങ്ങളും സുരക്ഷിത സ്ഥാനങ്ങളിലേയ്ക്ക് മാറ്റി. ബാക്കിയുള്ളവ കടലില്‍ മത്സ്യബന്ധനം കഴിഞ്ഞ് ഇന്ന് വൈകുന്നേരത്തോടു കൂടി എല്ലാ ബോട്ടുകളും ഹാർബറില്‍ എത്തി മത്സ്യവിപണനം നടത്തും.
തുടർന്ന് നീണ്ടകര പാലത്തിന് കിഴക്കുഭാഗത്തേയ്ക്കും സുരക്ഷിതമായ സ്ഥലങ്ങളിലേക്കും ബോട്ടുകള്‍ കെട്ടിയിടും. നീണ്ടകര ഹാർബർ ട്രോളിംഗ് നിരോധന കാലഘട്ടത്തില്‍ ഇൻബോർഡ് വള്ളങ്ങള്‍ ഒഴികെയുള്ള പരമ്ബരാഗത മത്സ്യബന്ധന യാനങ്ങള്‍ക്ക് തുറന്നുകൊടുത്തിരുന്നു.
അത് ഈ വർഷവും തുടരും.കടല്‍ സുരക്ഷയുടെയും, തീര സുരക്ഷയുടെയും ഭാഗമായി കടലില്‍ പോകുന്ന എല്ലാ മത്സ്യത്തൊഴിലാളികളും ബയോമെട്രിക് ഐഡി കാർഡ്/ആധാർ കാർഡ്, ലൈഫ് ജാക്കറ്റ് എന്നിവ കരുതിയിട്ടുണ്ടെന്ന് ഉറപ്പാക്കണമെന്ന് അധികൃതർ നിർദ്ദേശിച്ചിട്ടുണ്ട് . ട്രോളിംഗ് നിരോധനവുമായി ബന്ധപ്പെട്ട് ഹാർബറുകളിലും ലാൻഡിംഗ് സെന്‍ററുകളിലും പ്രവർത്തിക്കുന്ന ഡീസല്‍ ബങ്കുകള്‍ അടച്ചു പൂട്ടും.
എന്നാല്‍ വള്ളങ്ങള്‍ക്ക് ഡീസല്‍ ലഭ്യമാക്കാൻ മത്സ്യ ഫെഡിന്‍റെ തെരഞ്ഞെടുത്ത ഡീസല്‍ ബങ്കുകള്‍ നിബന്ധനകള്‍ക്ക് വിധേയമായി പ്രവർത്തിക്കാൻ അനുവദിക്കും . ജൂലൈ 31 വരെയാണ് ട്രോളിംഗ് നിരോധനം.
വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ