ഭർത്താവ് മരിച്ചാലും ഭർത്താവിനൊപ്പം താമസിച്ച അതേ വീട്ടിൽ താമസിക്കാൻ ഭാര്യക്ക് അവകാശമുണ്ടെന്ന് ഹൈകോടതി. വീടിന്റെ ഉടമസ്ഥത ആരുടെ പേരിലെന്നത് കണക്കിലെടുക്കാതെതന്നെ ഭർതൃവീട്ടിൽ താമസിക്കാൻ ഗാർഹിക പീഡന നിരോധന നിയമത്തിൽ വ്യവസ്ഥയുണ്ട്.
ഭർത്താവിന്റെ വീട്ടിൽനിന്ന് ഭാര്യയെ പുറത്താക്കുന്ന സാഹചര്യം തടയാനാണ് ഈ വ്യവസ്ഥയെന്നും ജസ്റ്റിസ് എം.ബി സ്നേഹലത വ്യക്തമാക്കി. ഭർത്താവ് മരിച്ച യുവതിയെ ഭർത്താവിന്റെ വീട്ടിൽ താമസിക്കാൻ അനുവദിച്ച പാലക്കാട് സെഷൻസ് കോടതി ഉത്തരവ് ഹൈകോടതി ശരിവെച്ചു.
2009ൽ ഭർത്താവ് മരിച്ച ശേഷവും യുവതിയും കുട്ടിയും ഭർതൃവീട്ടിലാണ് താമസിച്ചത്. എന്നാൽ, ഭർത്താവിന്റെ അമ്മയും സഹോദരങ്ങളും ശല്യം ചെയ്യാൻ തുടങ്ങിയതോടെ സംരക്ഷണം തേടി പാലക്കാട് മജിസ്ട്രേറ്റ് കോടതിയെ സമീപിച്ചെങ്കിലും അനുകൂല ഉത്തരവുണ്ടായില്ല.
ഇതിനെതിരെ നൽകിയ അപ്പീൽ ഹരജിയിലാണ് ഭർത്താവിന്റെ വീട്ടിൽതന്നെ താമസിക്കാൻ സെഷൻസ് കോടതി ഉത്തരവിട്ടത്. ഇതിനെതിരെ ഭർത്താവിന്റെ അമ്മയും സഹോദരങ്ങളും നൽകിയ ഹരജിയാണ് ഹൈകോടതി പരിഗണിച്ചത്. യുവതിക്ക് സ്വന്തം വീടുണ്ടെന്നും ഗാർഹിക നിയമപ്രകാരമുള്ള സംരക്ഷണത്തിന് അവകാശമില്ലെന്നുമായിരുന്നു ഹരജിയിലെ വാദം.
എന്നാൽ, ഭർത്താവിനും കുട്ടിക്കുമൊപ്പം ജീവിച്ച വീട്ടിൽ ഭാര്യക്ക് അവകാശമുണ്ടെന്ന് കോടതി വ്യക്തമാക്കി. സ്ത്രീകൾക്ക് ഭരണഘടന ഉറപ്പുനൽകുന്ന അവകാശങ്ങൾ സംരക്ഷിക്കാനാണ് ഗാർഹിക പീഡന നിരോധന നിയമം. സ്ത്രീയുടെ അന്തസ്സ് സംരക്ഷിക്കാൻ സുരക്ഷിത താമസസൗകര്യം അവകാശമായി അംഗീകരിക്കുന്നുണ്ട്. ഈ കേസിൽ യുവതിയെ പുറത്താക്കാൻ ശ്രമിച്ചതിനും ഗാർഹിക പീഡനം നടന്നതിനും തെളിവുണ്ടെന്നും കോടതി പറഞ്ഞു.
വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ