മേഘാലയയിൽ ഹണിമൂണിനിടെ കാണാതാവുകയും തിരച്ചിലിനൊടുവിൽ മലയിടുക്കിൽ യുവാവിന്റെ മൃതദേഹം കണ്ടെത്തുകയും ചെയ്ത സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. രാജ രഘുവംശിയുടെ ഭാര്യ സോനത്തിന് മറ്റൊരു പുരുഷനുമായി ബന്ധമുണ്ടായിരുന്നതായും ഭർത്താവിന്റെ കൊലപാതകം ആസൂത്രണം ചെയ്ത് നടപ്പാക്കിയതാണെന്നുമാണ് വിവരം. വാടക കൊലയാളികളുടെ സഹായത്തോടെയാണ് ഭാര്യ കൊലപാതകം ആസൂത്രണം ചെയ്തതെന്ന് പൊലീസ് സ്ഥിരീകരിച്ചിട്ടുണ്ട്.
ഭർത്താവ് രാജ രഘുവംശിയുടെ മൃതദേഹം മലയിടുക്കിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയതിന് ദിവസങ്ങൾക്ക് ശേഷം ഉത്തർപ്രദേശിലെ ഗാസിപൂർ സ്റ്റേഷനിൽ സോനം കീഴടങ്ങിയത്. മേഘാലയയിൽ ഹണിമൂൺ ആഘോഷിക്കവേ കുറ്റകൃത്യം നടപ്പിലാക്കാൻ അവർ മധ്യപ്രദേശിൽ നിന്നുള്ള വാടക കൊലയാളികളെ സജ്ജമാക്കിയിരുന്നു. കഴിഞ്ഞ മാസം മേഘാലയയിൽ എത്തിയ ദമ്പതികളെ മെയ് 23-നാണ് കാണാതായത്.
നവദമ്പതികളെ മറ്റ് മൂന്ന് പുരുഷന്മാരോടൊപ്പം കണ്ടതായി ഒരു ടൂറിസ്റ്റ് ഗൈഡ് പൊലീസിനോട് പറഞ്ഞിരുന്നു. അതുകഴിഞ്ഞ് 10 ദിവസങ്ങൾക്ക് ശേഷം ജൂൺ 2-നാണ് രാജയുടെ മൃതദേഹം ഒരു മലയിടുക്കിൽ നിന്ന് കണ്ടെടുത്തത്. വാടകയ്ക്കെടുത്ത സ്‌കൂട്ടർ മൗലഖിയാത്ത് പാർക്കിംഗ് സ്ഥലത്ത് നിന്ന് നിരവധി കിലോമീറ്ററുകൾ അകലെയുള്ള സൊഹ്‌റാരിമിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയിരുന്നു. താക്കോൽ വണ്ടിയിൽ തന്നെ ഉണ്ടായിരുന്നു.
സോനം തന്റെ ഭർത്താവിന്റെ കൊലപാതകം ആസൂത്രണം ചെയ്തതിൽ പങ്കാളിയാണെന്നും കുറ്റകൃത്യം നടപ്പിലാക്കാൻ വാടക കൊലയാളികളെ സജ്ജമാക്കിയിരുന്നെന്നും മേഘാലയ ഡിജിപി ഇഡാഷിഷ നോങ്‌റാങ് സ്ഥിരീകരിച്ചു. സോനത്തെ ഉൾപ്പെടെ നാലുപേരെ ഇതുവരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. ഒരു പ്രതി ഒളിവിലാണ്. ട്രാൻസ്പോർട്ട് ബിസിനസ് നടത്തുന്ന കുടുംബമാണ് രാജ രഘുവംശിയുടേത്. മെയ് 11നായിരുന്നു ഇവരുടെ വിവാഹം. ഗുവാഹാട്ടിയിലെ ക്ഷേത്ര സന്ദർശനം കഴിഞ്ഞ് ഇരുവരും മേഘാലയിലെ ഷില്ലോങിൽ എത്തിയിരുന്നു. തുടർന്നുള്ള യാത്രയിലാണ് കാണാതായത്.
വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ