സോറി..അപ്പാ..ഞാൻ പോകുന്നു'; 300 പവൻ സ്വർണവും 70 ലക്ഷത്തിന്റെ വോൾവോ കാറും നൽകിയിട്ടും സ്ത്രീധനപീഡനം; യുവതി ജീവനൊടുക്കി, മൂന്നുപേർ അറസ്റ്റിൽ


300 പവൻ സ്വർണവും 70 ലക്ഷത്തിന്റെ വോൾവോ കാറും സ്ത്രീധനമായി നൽകി വിവാഹിതയായ യുവതി ഭർതൃവീട്ടിലെ സ്ത്രീധനപീഡനം സഹിക്കാനാകാതെ ആത്മഹത്യ ചെയ്തു‌. സംഭവത്തിൽ ഭർത്താവുൾപ്പെടെ മൂന്നുപേരെ അറസ്റ്റ് ചെയ്തു.

തിരുപ്പൂർ അവിനാശിയിലെ കൈത്തിപുദൂർ സ്വദേശി അണ്ണാദുരൈ-ജയസുധ ദമ്പതികളുടെ മകൾ റിഥന്യയാണ് (27) വിഷം കഴിച്ച് മരിച്ചത്. തിരുപ്പൂർ സ്വദേശിയായ ഭർത്താവ് കവിൻകുമാർ (28), പിതാവ് ഈശ്വരമൂർത്തി (51), മാതാവ് ചിത്രാദേവി (47) എന്നിവരാണ് അറസ്റ്റിലായത്.

റോഡരികിൽ നിർത്തിയ കാറിലാണ് റിഥന്യയെ കീടനാശിനി കഴിച്ച് അബോധാവസ്ഥയിൽ കണ്ടെത്തിയത്. കഴിഞ്ഞ ഏപ്രിലിലാണ് റിഥന്യയും കവിൻകുമാറും വിവാഹിതരായത്. വിവാഹസമയത്ത് സ്ത്രീധനമായി 500 പവനാണ് ഭർതൃവീട്ടുകാർ ആവശ്യപ്പെട്ടത്. 300 പവൻ ആഭരണങ്ങളും 70 ലക്ഷം രൂപയുടെ കാറും നൽകി വിവാഹം നടന്നു. പത്തു ദിവസത്തിനകം ബാക്കി 200 പവൻ നൽകണമെന്നാവശ്യപ്പെട്ട് കവിൻകുമാറും മാതാപിതാക്കളും നിരന്തര പീഡനം തുടങ്ങി. റിഥന്യ മാതാപിതാക്കളെ അറിയിച്ചപ്പോൾ എല്ലാം ശരിയാകുമെന്ന് പറഞ്ഞ് അവർ ആശ്വസിപ്പിച്ചു. എന്നാൽ, പീഡനം തുടർന്നു.

ആത്മഹത്യക്കു മുമ്പ് റിഥന്യ പിതാവിനയച്ച വാട്സ്ആപ് ഓഡിയോ സന്ദേശത്തിൽ ഭർത്താവും വീട്ടുകാരും ആഭരണങ്ങൾ ആവശ്യപ്പെട്ട് മാനസികവും ശാരീരികവുമായി പീഡിപ്പിക്കുന്നതായി റിഥന്യ പറഞ്ഞിരുന്നു. ഇനി ജീവിക്കാനാകില്ലെന്നും മരണത്തിന് ഭർത്താവ് കവിൻകുമാർ, ഈശ്വരമൂർത്തി, ചിത്രാദേവി എന്നിവരാണ് ഉത്തരവാദികളെന്നും സന്ദേശത്തിലുണ്ടായിരുന്നു.

മരണത്തെതുടർന്ന് നാട്ടുകാരും ബന്ധുക്കളും കവിൻ കുമാറിനെയും മാതാപിതാക്കളെയും അറസ്റ്റ്' ചെയ്യണമെന്നാവശ്യപ്പെട്ട് തിരുപ്പൂർ നഗരത്തിൽ റോഡ് ഉപരോധിച്ചു. അറസ്റ്റിലായ പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.