അണ്ണാ സർവകലാശാലയിൽ 19കാരിയെ പീഡിപ്പിച്ച കേസിൽ ബിരിയാണി വിൽപ്പനക്കാരനായ ജ്ഞാനശേഖരന് (37) ജീവപര്യന്തം തടവ് ശിക്ഷ വിധിച്ചു. 90,000 രൂപ പിഴയും ചുമത്തി. കഴിഞ്ഞ ഡിസംബറിലാണ് പ്രതി വിദ്യാർത്ഥിനിയെ ലൈംഗിക പീഡനത്തിന് ഇരയാക്കിയത്.
കുറഞ്ഞത് 30 വർഷം പ്രതി ജയിലിൽ കഴിയണമെന്ന് ജഡ്‌ജി എം രാജലക്ഷ്മി ഉത്തരവിട്ടു. ജ്ഞാനശേഖരനോട് ഒരു ദയയും കാണിക്കരുതെന്നും കോടതി പറഞ്ഞു. ലൈംഗികാതിക്രമം, ബലാത്സംഗം, ഭീഷണിപ്പെടുത്തൽ, തട്ടിക്കൊണ്ടുപോകൽ എന്നിവയുൾപ്പെടെ 11 കുറ്റങ്ങളും ജ്ഞാനശേഖരൻ ചെയ്‌തിട്ടുണ്ടെന്ന് കോടതി കണ്ടെത്തിയിരുന്നു. 29 സാക്ഷികൾ മൊഴികൾ കോടതി പരിശോധിച്ചു. 100 പേജുള കുറ്റപത്രമാണ് പൊലീസ് സമർപ്പിച്ചത്.
വൃദ്ധയായ അമ്മയെയും എട്ട് വയസുള മകളെയും നോക്കാൻ മറ്റാരും ഇല്ലാത്തതിനാൽ കുറഞ്ഞ ശിക്ഷ നൽകണമെന്നാണ് പ്രതിഭാഗം വാദിച്ചത്. എന്നാൽ, കുറ്റക്കാരനെന്ന് തെളിഞ്ഞതോടെ ഇയാൾക്ക് പരമാവധി ശിക്ഷ നൽകാൻ കോടതി ഉത്തരവിടുകയായിരുന്നു.
2024 ഡിസംബർ 23ന് രാത്രി എട്ട് മണിക്കാണ് സുഹൃത്തിനൊപ്പം ഹോസ്റ്റലിലേക്ക് മടങ്ങിയ രണ്ടാം വർഷ എഞ്ചിനീയറിംഗ് വിദ്യാർത്ഥിനി പീഡനത്തിനിരയായത്. ഭീഷണിപ്പെടുത്തിയ പ്രതി പീഡനത്തിൻ്റെ ദൃശ്യങ്ങളും പകർത്തി. ഒപ്പമുണ്ടായിരുന്ന സുഹൃത്തിനെ അക്രമിച്ച് അവശനിലയിലാക്കിയ ശേഷം യുവതിയെ
വലിച്ചിഴച്ച് കൊണ്ടുപോയി പ്രതി
ഉപദ്രവിക്കുകയായിരുന്നു.
ഭീഷണിപ്പെടുത്തുന്നതിനായാണ് ദൃശ്യങ്ങൾ ചിത്രീകരിച്ചത്. സംഭവദിവസം തന്നെ പ്രതിയെ പൊലീസ് പിടികൂടിയിരുന്നു.
വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ