മുടി വെട്ടാത്തതിന് പ്ലസ് ടു വിദ്യാർത്ഥികളെ ക്ലാസിന് പുറത്തുനിർത്തിയെന്ന് പരാതി. 14 വിദ്യാർത്ഥികളെ പുറത്തുനിർത്തിയെന്നാണ് പരാതി. കൊല്ലം മൈലാപ്പൂർ എ കെ എം ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർത്ഥികളാണ് പരാതിയുമായി രംഗത്തെത്തിയത്.
ഇന്ന് കട അവധിയായതിനാൽ നാളെ മുടി വെട്ടാമെന്ന് വിദ്യാർത്ഥികൾ പറഞ്ഞെങ്കിലും കേട്ടില്ലെന്നാണ് ആരോപണം. മഴ നനഞ്ഞ് സ്കൂളിന് പുറത്ത് നിൽക്കേണ്ടി വന്നെന്നാണ് വിദ്യാർത്ഥികൾ പറയുന്നത്. വിദ്യാർത്ഥികളുടെ പരാതി അടിസ്ഥാനരഹിതമാണെന്ന് സ്കൂൾ അധികൃതർ പ്രതികരിച്ചു.
മുടി വെട്ടിയത് ശരിയായില്ലെന്നാരോപിച്ച് ഒൻപതാം ക്ലാസ് വിദ്യാർത്ഥിയെ ക്ലാസിൽ നിന്ന് പുറത്താക്കിയതായി ഇന്നലെ പരാതി ഉയർന്നിരുന്നു. പത്തനംതിട്ട അടൂർ ഹോളി ഏഞ്ചൽസ് സ്കൂളിലാണ് സംഭവം. വിദ്യാർത്ഥിയുടെ രക്ഷിതാക്കൾ മനുഷ്യാവകാശ കമ്മീഷനും സിഡബ്ല്യൂസിക്കും പരാതി നൽകിയിട്ടുണ്ട്.
'ഞാൻ സ്കൂളിൽ ചെന്നപ്പോൾ രണ്ട് സാറന്മാർ എന്നെ പിടിച്ചു. അപ്പായുടെ ഫോൺ നമ്പർ ചോദിച്ചു. അപ്പ വന്നില്ലെങ്കിൽ ക്ലാസിൽ കയറ്റില്ലെന്ന്. ഞാൻ ഇന്നലെ മുടി വെട്ടിയത പക്ഷേ നല്ലപോലെ വെട്ടിയില്ലെന്ന് പറഞ്ഞു. എന്നെ മൂന്ന് മണിക്കൂർ പുറത്തുനിർത്തി.'-എന്നായിരുന്നു വിദ്യാർത്ഥി പറഞ്ഞത്.
വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ