കൂരിയാട് ദേശീയപാത തകർച്ചയിൽ നടപടിയുമായി കേന്ദ്രം; കെഎൻആർ കൺസ്ട്രക്ഷൻ കമ്പനിയെ ഡീബാർ ചെയ്തു.




മലപ്പുറം കൂരിയാട് ദേശീയപാത തകർന്നതിൽ നിർമാണ കമ്പനിയായ കെഎൻആർ കൺസ്ട്രക്ഷൻസിനെതിരെ കേന്ദ്ര സർക്കാർ നടപടി. കമ്പനിയെ ഡീബാർ ചെയ്തു. കൺസൾട്ടൻ്റ് ആയ ഹൈവേ എൻജിനീയറിങ് കമ്പനിക്കും വിലക്കേർപ്പെടുത്തി. തുടർ കരാറുകളിൽ പങ്കെടുക്കാനാകില്ല.

സംഭവത്തിൽ ദേശീയപാത അതോറിറ്റി നിയോഗിച്ച വിദഗ്‌ധ സമിതി ഇന്ന് റിപ്പോർട്ട് സമർപ്പിച്ചേക്കും. ഇന്നലെ സ്ഥലം സന്ദർശിച്ച സംഘം രേഖകൾ കൂടി പരിശോധിച്ച ശേഷമാകും റിപ്പോർട്ട് നൽകുക. നിലവിലെ നിർമാണ രീതിമാറ്റി പ്രദേശത്ത് പാലം പണിയണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

കേരളത്തിലെ ദേശീയപാത തകർച്ചയിൽ മൂന്നംഗ സമിതിയെ കേന്ദ്ര സർക്കാർ നിയോഗിച്ചിരുന്നു. ഐഐടി പ്രൊഫസർ കെ.ആർ റാവുവിൻ്റെ നേതൃത്വത്തിലുള്ള സംഘമാണ് അന്വേഷിക്കുന്നത്. സമിതി സ്ഥലങ്ങൾ സന്ദർശിച്ച് ഉടൻ റിപ്പോർട്ട് സമർപ്പിക്കും.

അതിനിടെ സംസ്ഥാനത്തെ ദേശീയപാതയിലെ നിർമ്മാണ അപാകതകൾ സംബന്ധിച്ച് ജനപ്രതിനിധികൾ നേരത്തതന്നെ ശ്രദ്ധയിൽപ്പെടുത്തിയിട്ടും നടപടിയില്ലാത്തതാണ് തകർച്ചയിലേക്ക് നയിച്ചതെന്ന് ആരോപണം. 

എം.കെ രാഘവൻ എം പി 2024 ജൂലൈയിൽ പ്രശ്ം ഉന്നയിച്ച് കേന്ദ്രമന്ത്രി നിതിൻ ഗഡ്‌കരിക്ക് നിവേദനം നല്കിയിരുന്നു. കൂരിയാട് ഉൾപ്പെടെയുള്ള സ്ഥലങ്ങളിലെ നിർമാണത്തിലെ അശാസ്ത്രീയതയാണ് അന്ന് ചൂണ്ടിക്കാട്ടിയത്. നിയമസഭയിലും ജില്ലാ വികസന സമിതി യോഗത്തിലും എംഎൽഎമാർ വിഷയം ഉന്നയിച്ചെങ്കിലും പരിശോധിക്കാമെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രിയും ജില്ലാ കലക്ടറും ഉറപ്പു നല്‌കുകയല്ലാതെ നടപടികളിലേക്ക് കടന്നില്ല.