ചൊവ്വാഴ്ചയോടെ മറ്റൊരു ന്യൂനമർദ്ദത്തിന് സാധ്യത, നാളെ 11 ജില്ലകളിൽ അതിതീവ്രമഴ; റെഡ് അലർട്ട്



ന്യൂനമർദ്ദത്തിന്റെയും
കാലവർഷത്തിന്റെയും സ്വാധീനഫലമായി സംസ്ഥാനത്ത് കനത്തമഴ തുടരുന്നു. വ്യാഴാഴ്ച വരെ എല്ലാ ജില്ലകളിലും മഴ മുന്നറിയിപ്പ് ഉണ്ട്. ഇന്നും നാളെയും വിവിധ ജില്ലകളിൽ ഒറ്റപ്പെട്ട അതിതീവ്രമഴയ്ക്കും തീവ്രമഴയ്ക്കും സാധ്യതയുണ്ടെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചു.

ഇന്ന് അഞ്ചു ജില്ലകളിൽ റെഡ് അലർട്ട് പുറപ്പെടുവിച്ചിട്ടുണ്ട്. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് അതി തീവ്ര മഴ മുന്നറിയിപ്പുള്ളത്. സംസ്ഥാനത്തെ ശേഷിക്കുന്ന ഒമ്പതു ജില്ലകളിൽ ഓറഞ്ച് അലർട്ടും പുറപ്പെടുവിച്ചിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട് ജില്ലകളിലാണ് ഇന്ന് തീവ്രമഴ മുന്നറിയിപ്പുള്ളത്. നാളെ ( തിങ്കളാഴ്ച) പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ റെഡ് അലർട്ടാണ്. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ ജില്ലകളിൽ ഓറഞ്ച് അലർട്ടും പുറപ്പെടുവിച്ചിട്ടുണ്ട്.

ചൊവ്വാഴ്ച പത്തനംതിട്ട, ഇടുക്കി, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ ഓറഞ്ച് അലർട്ടും, തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം ജില്ലകളിൽ യെല്ലോ അലർട്ടും പുറപ്പെടുവിച്ചിട്ടുണ്ട്. ബുധനാഴ്ച കണ്ണൂർ, കാസർകോട് ജില്ലകളിൽ ഓറഞ്ച് അലർട്ടും ബാക്കി ജില്ലകളിൽ യെല്ലോ ജാഗ്രതയുമാണ്. വ്യാഴാഴ്ച എല്ലാ ജില്ലകളിലും ശക്തമായ മഴയ്ക്കുള്ള യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

സംസ്ഥാനത്ത് ഇന്നലെ കാലവർഷം എത്തിയതായി കേന്ദ്ര കാലാവസ്ഥ വകുപ്പ് സ്ഥിരീകരിച്ചിരുന്നു. സാധാരണയിലും എട്ടുദിവസം മുൻപേ എത്തിയ കാലവർഷം 2009 ന് ശേഷം( മെയ് 24) ഏറ്റവും നേരത്തെ എത്തിയ കാലവർഷമാണ്. മധ്യ കിഴക്കൻ അറബിക്കടലിലെ തീവ്ര ന്യുനമർദ്ദം കൊങ്കൺ തീരത്തിനുമുകളിൽ രത്നഗിരിക്ക് സമീപം കരയിൽ പ്രവേശിക്കാൻ സാധ്യതയുള്ളതായും കാലാവസ്ഥ വകുപ്പ് അറിയിച്ചിട്ടുണ്ട്. 

മെയ് 27 -ഓടെ മധ്യ പടിഞ്ഞാറൻ -വടക്കൻ ബംഗാൾ ഉൾക്കടലിനു മുകളിലായി മറ്റൊരു ന്യൂനമർദ്ദം കൂടി രൂപപ്പെടാൻ സാധ്യതയുണ്ട്. ഇതിന്റെ കൂടി സ്വാധീനഫലമായി കേരളത്തിൽ അടുത്ത അഞ്ചു ദിവസം വ്യാപകമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ വക പ്രവചിക്കുന്നത്.