കപ്പലപകടം : നാല് ജില്ലകളിലെ മത്സ്യത്തൊഴിലാളികൾക്ക് 1000 രൂപയും 6 കിലോ അരിയും നൽകും, പ്രഖ്യാപിച്ച് മുഖ്യമന്ത്രി



കൊച്ചി തീരത്ത് എം.എസ്.സി എൽസ 3 എന്ന കപ്പൽ മുങ്ങിയുണ്ടായ അപകടം മത്സ്യത്തൊഴിലാളികളെ ബാധിച്ചെന്നും ഇവർക്ക് താത്കാലിക ആശ്വാസം നൽകുമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. നാല് ജില്ലകളിലെ പ്രശ്നബാധിതരായ മത്സ്യത്തൊഴിലാളി കുടുംബങ്ങൾക്ക് താത്കാലികാശ്വാസമായി 1000 രൂപയും ആറു കിലോ ഗ്രാം അരിയും നൽകുമെന്ന് മുഖ്യമന്ത്രി വാർത്താ സമ്മേളനത്തിൽ അറിയിച്ചു.

 തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം ജില്ലകളിലെ മത്സ്യത്തൊഴിലാളികൾക്കാണ് സഹായം നൽകുന്നത്. മത്സ്യത്തൊഴിലാളികൾ 20 നോട്ടിക്കൽ മൈൽ ഒഴിവാക്കി മത്സ്യബന്ധനം നടത്തണം. കപ്പലപകടം സംസ്ഥാന ദുരന്തമായി പ്രഖ്യാപിച്ചതായും ഡയറക്ടർ ജനറൽ ഓഫ് ഷിപ്പിംഗുമായി ചർച്ച ചെയ്ത് നിലവിലെ സ്ഥിതി അവലോകനം ചെയ്‌തതായും മുഖ്യമന്ത്രി പറഞ്ഞു.

കപ്പൽ അപകടത്തിൽപ്പെട്ട വിവരം ലഭിച്ചയുടൻ പൊതുജനങ്ങൾക്കും മത്സ്യത്തൊഴിലാളികൾക്കും മുന്നറിയിപ്പ് പുറപ്പെടുവിച്ചു. 25ന് കപ്പൽ പൂർണമായും മുങ്ങി. 643 കണ്ടെയ്‌നറുകൾ കപ്പലിൽ ഉണ്ടായിരുന്നു. ഇതിൽ 73 എണ്ണം ശൂന്യമായിരുന്നു. 13 എണ്ണത്തിൽ കാത്സ്യം കാർബൈഡാണുണ്ടായിരുന്നത്. 46 എണ്ണത്തിൽ ഹൈഡ്രാസിൻ എന്ന പ്ലാസ്റ്റിക് ഘടകവും. തടി, പഴങ്ങൾ, തുണി എന്നിവയും കണ്ടെയ്നറുകളിലുണ്ട്. 100ഓളം കണ്ടെയ്നർ കടലിൽ വീണെന്നാണ് അനുമാനം. 26ന് അടിയന്തരയോഗം ചേർന്ന് സ്ഥിതിഗതികൾ വിലയിരുത്തി. ഉദ്യോഗസ്ഥർ അന്നുതന്നെ അന്താരാഷ്ട്രവിദഗ്‌ധരുമായി ചർച്ചനടത്തി.

നിലവിൽ 54 കണ്ടെയ്‌നറുകൾ ആലപ്പുഴ, കൊല്ലം, തിരുവനന്തപുരം തീരത്തടിഞ്ഞു. തിരുവനന്തപുരത്ത് നർഡിൽസ് എന്ന ചെറിയ പ്ലാസ്റ്റിക് തരികൾ അടിഞ്ഞുകൂടി. സർക്കാർ ശുചീകരണപ്രവർത്തനങ്ങൾ ആരംഭിച്ചിട്ടുണ്ട്. ഡ്രോൺ സർവേ ഇവിടങ്ങളിൽ പൂർത്തിയാക്കി. കപ്പൽ കമ്പനിയുമായി ചർച്ച നടത്തി. പരിസ്ഥിതി ആഘാതം, തൊഴിൽ നഷ്ടം, ടൂറിസം നഷ്ടം കണക്കാക്കേണ്ടതുണ്ട്. കപ്പൽ പൂർണമായും കേരളതീരത്തുനിന്ന് മാറ്റണമെന്നും ആവശ്യപ്പെട്ടതായും മുഖ്യമന്ത്രി പറഞ്ഞു.