ഫുഡ് ഡെലിവറി വൈകി; ഉപഭോക്താവിന്റെ ശകാരത്തില്‍ മനംനൊന്ത് ചെന്നൈയില്‍ 19-കാരൻ ജീവനൊടുക്കി.


ചെന്നൈ: ഫുഡ് ഡെലിവറി എക്സിക്യൂട്ടിവ് ആയി ജോലി ചെയ്തിരുന്ന 19-കാരൻ ഉപഭോക്താവിന്റെ ശകാരത്തില്‍ മനംനൊന്ത് ആത്മഹത്യ ചെയ്തു.

ബി.കോം വിദ്യാർഥി ആയിരുന്ന പവിത്രൻ ആണ് ഉപഭോക്താവ് ദേഷ്യപ്പെട്ടതില്‍ മനംനൊന്ത് ജീവനൊടുക്കിയത്. ഇവർ മോശമായി പെരുമാറിയെന്ന് പറയുന്ന ആത്മഹത്യാക്കുറിപ്പും കണ്ടെടുത്തിട്ടുണ്ട്. 

സെപ്റ്റംബർ 11-നായിരുന്നു സംഭവം. കൊരട്ടൂർ ഭാഗത്ത് ഭക്ഷണം എത്തിക്കേണ്ട വീട് കണ്ടെത്താനാകാതെ വന്നതോടെയാണ് പവിത്രൻ വൈകിയത്. കാലതാമസമുണ്ടായതോടെ ഉപഭോക്താവ് അതിരൂക്ഷമായി പ്രതികരിക്കുകയും വിദ്യാർഥിക്കെതിരെ പരാതി സമർപ്പിക്കുകയും ചെയ്തു.

ഈ സംഭവത്തില്‍ പ്രകോപിതനായ വിദ്യാർഥി രണ്ട് ദിവസത്തിന് ശേഷം ഉപഭോക്താവിന്റെ വീടിന് നേരെ കല്ലെറിഞ്ഞതോടെ സംഘർഷം രൂക്ഷമായി. വിഷയം, അവർ പോലീസില്‍ അറിയിക്കുകയും ചെയ്തു. 

ബുധനാഴ്ചയാണ് പവിത്രനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. 'ഡെലിവറിക്കിടെയുണ്ടായ സംഭവം എന്നെ വിഷാദത്തിലേക്ക് നയിച്ചു. ഇത്തരം സ്ത്രീകള്‍ ഉള്ളിടത്തോളം കൂടുതല്‍ മരണങ്ങള്‍ സംഭവിക്കും', പവിത്രൻ എഴുതിയതെന്ന് കരുതുന്ന ആത്മഹത്യാക്കുറിപ്പില്‍ പറയുന്നു. പോലീസ് സ്ഥലത്തെത്തി മൃതദേഹം പോസ്റ്റ്മോർട്ടം നടപടികള്‍ക്കായി മാറ്റി.