സുൽത്താൻ ബത്തേരി സ്റ്റേഷനിലെ തൊണ്ടിമുതലായ ഹാൻസ് മോഷണം; പൊലീസുകാരൻ പിടിയിൽ.


സുൽത്താൻ ബത്തേരി പൊലീസ് സ്റ്റേഷനിൽ സൂക്ഷിച്ചിരുന്ന തൊണ്ടിമുതലായ ഹാൻസ് മോഷണം പോയ കേസിൽ പൊലീസുകാരൻ സബിത് പിടിയിൽ. ഒളിവിലായിരുന്ന സബിത്തിനെ എറണാകുളം കളമശ്ശേരിയിൽ നിന്നാണ് പൊലീസ് പിടികൂടിയത്.

സ്റ്റേഷനിൽ തൊണ്ടിമുതലായി സൂക്ഷിച്ചിരുന്ന ഹാൻസ് കാണാതായതിനെ തുടർന്നാണ് പൊലീസ് അന്വേഷണം ആരംഭിച്ചത്. അന്വേഷണത്തിനിടെ കേസിൽ സബിത്തിന് പങ്കുണ്ടെന്ന് കണ്ടെത്തിയതിനെ തുടർന്ന് ഇയാൾക്കെതിരെ കേസെടുക്കുകയായിരുന്നു. തുടർന്ന് സബിത് ഒളിവിൽ പോയതായാണ് പൊലീസ് പറയുന്നത്.

അതേസമയം, കേസിൽ സബിത്തിനെ ബലികാടാക്കുകയാണെന്നും സംഭവത്തിൽ ഗൂഢാലോചനയുണ്ടെന്നും സബിത്തിന്റെ അഭിഭാഷകൻ അമൽജിത്ത് ആരോപിച്ചു. ഹാൻസ് ഉൾപ്പെടെയുള്ള നിരോധിത പുകയില ഉൽപ്പന്നങ്ങളുടെ രൂക്ഷഗന്ധം കാരണം അവ മറ്റൊരു സ്ഥലത്തേക്ക് മാറ്റിവെക്കുക മാത്രമാണ് സബിത് ചെയ്തതെന്നാണ് അഭിഭാഷകന്റെ വാദം.

സ്റ്റേഷനിൽ കാർ കഴുകുന്നതിനിടെ ചാക്കിൽ സൂക്ഷിച്ചിരുന്ന ഹാൻസിന്റെ രൂക്ഷഗന്ധം ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് സബിത് അവ സ്റ്റോറൂമിന് സമീപത്തേക്ക് മാറ്റിവെച്ചിരുന്നു. ഇതിന് പിന്നാലെ സബിത് അവധിയിൽ പോയി. മാസങ്ങൾക്കുശേഷം റൈറ്ററും അസിസ്റ്റന്റ് റൈറ്ററും നടത്തിയ പരിശോധനയിലാണ് ഏഴ് ചാക്ക് ഹാൻസ് കാണാനില്ലെന്ന് കണ്ടെത്തിയതെന്നും അഭിഭാഷകൻ പറഞ്ഞു.

തൊണ്ടിമുതൽ കാണാതായ സംഭവത്തിൽ കൃത്യമായ അന്വേഷണം നടത്താതെയാണ് സബിത്തിനെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്തതെന്നും അഭിഭാഷകൻ ആരോപിച്ചു. സംഭവം അറിഞ്ഞതിന് പിന്നാലെ സബിത് സ്റ്റേഷൻ ഹൗസ് ഓഫീസറെ ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും പ്രതികരണമുണ്ടായില്ലെന്നും അദ്ദേഹം പറഞ്ഞു.