കോഴിക്കോട്: ഉള്ള്യേരി പാലോറ ഹയര്‍സെക്കന്‍ഡറി സ്കൂളില്‍ പ്ലസ് വണ്‍ വിദ്യാര്‍ഥികള്‍ക്ക് നേരെ റാഗിംഗിന്റെ ഭാഗമായി ക്രൂരമായ മര്‍ദനം. സംഭവത്തില്‍ പ്ലസ് ടു വിദ്യാര്‍ഥികള്‍ക്കെതിരെ രക്ഷിതാക്കളും ഇരയായ വിദ്യാര്‍ഥികളും പരാതി നല്കി. കഴിഞ്ഞ ചൊവ്വാഴ്ച വൈകീട്ട് അഞ്ചോടെയാണ് നാടിനെ നടുക്കിയ ഈ സംഭവം നടന്നത്.
സ്കൂള്‍ ഗ്രൗണ്ടില്‍ വെച്ച് സാങ്കല്‍പ്പികമായി ബൈക്ക് ഓടിച്ചു കാണിക്കാന്‍ സീനിയര്‍ വിദ്യാര്‍ഥികള്‍ പ്ലസ് വണ്‍ കുട്ടികളോട് ആവശ്യപ്പെടുകയായിരുന്നു. ഇത് ചെയ്യാന്‍ വിസമ്മതിച്ചതിനെ തുടര്‍ന്നാണ് കൂട്ടമായി ചേര്‍ന്ന് മര്‍ദനം അഴിച്ചുവിട്ടത്. അടിയേറ്റ് വീണ കുട്ടികളെ സീനിയര്‍ വിദ്യാര്‍ഥികള്‍ ക്രൂരമായി ചവിട്ടുന്നതും സമീപത്തെ വെള്ളത്തിലേക്ക് തള്ളിയിടുന്നതുമായ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.
മര്‍ദനത്തില്‍ പരിക്കേറ്റ പ്ലസ് വണ്‍ വിദ്യാര്‍ഥികള്‍ നിലവില്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. ഇതിനുമുമ്പും ഇതേ സ്കൂളില്‍ സീനിയര്‍ വിദ്യാര്‍ഥികളുടെ ഭാഗത്തുനിന്ന് സമാനമായ രീതിയില്‍ ഭീഷണികളും റാഗിംഗ് ശ്രമങ്ങളും ഉണ്ടായതായി പരാതികള്‍ ഉയര്‍ന്നിരുന്നു. സംഭവത്തില്‍ കുറ്റക്കാര്‍ക്കെതിരെ ശക്തവും കര്‍ശനവുമായ നിയമനടപടികള്‍ സ്വീകരിക്കുമെന്ന് സ്കൂള്‍ അധികൃതര്‍ വ്യക്തമാക്കി.
വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ