സംസ്ഥാനത്ത് യു.ഡി.എഫിന്റെ ജയം ജനാധിപത്യത്തിൻ്റെ വിജയമാണെന്നും ജനം മാറ്റത്തിനായി വോട്ടു ചെയ്തെന്നും എൻ.എസ്.എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻനായർ. ചിലരൊക്കെ അവകാശപ്പെടുന്നത് അവരുടെ മിടുക്ക് കൊണ്ടാണ് ഈ വിജയമുണ്ടായതെന്നാണ്. അങ്ങനെയൊന്നുമല്ല, ജനങ്ങൾ പൊറുതിമുട്ടി. ഒരു മാറ്റം വരാൻ വേണ്ടി ചെയ്‌ത വോട്ടാണ്. അത് കോൺഗ്രസിനും യു.ഡി.എഫിനും പ്രയോജനപ്പെട്ടു എന്നേയുള്ളൂവെന്നും അദ്ദേഹം പെരുന്നയിൽ മാധ്യമങ്ങളോട് പറഞ്ഞു.
പയ്യന്നൂരിലും തളിപ്പറമ്പിലും ഉള്ള ആളുകൾ തിരിച്ച് വോട്ടു ചെയ്യണമെങ്കിൽ അതിന്റെ അവസ്ഥ അതായിരുന്നു. ഭരണവിരുദ്ധ വികാരമല്ല, രാഷ്ട്രീയമായ ആഭ്യന്തര പ്രശ്‌നങ്ങളാണ് വിമതരുടെ ജയത്തിന് കാരണം. കോൺഗ്രസ് ആരെ മുഖ്യമന്ത്രിയാക്കിയാലും യാതൊരു വിരോധവുമില്ല.
കഴിവുള്ളവരെയും പരിചയമുള്ളവരെയും ആക്കണം എന്നേയുള്ളൂ. മുഖ്യമന്ത്രി സ്ഥാനത്തേക്ക് ആരുടെയും പേര് പറയുന്നില്ല, ഇക്കാര്യമെല്ലാം കോൺഗ്രസിന്റെ കേന്ദ്ര നേതൃത്വമാണ് തീരുമാനിക്കുന്നത്. അവർ തീരുമാനിക്കട്ടെയെന്നും സുകുമാരൻ പറഞ്ഞു. മുഖ്യമന്ത്രിയാകുന്നത് വി.ഡി.
സതീശനാണെങ്കിലോ എന്ന ചോദ്യത്തിന് അത് കോൺഗ്രസിൻ്റെ തീരുമാനമല്ലേ, അത് സ്വീകരിച്ചല്ലേ പറ്റൂ എന്നായിരുന്നു മറുപടി.
തെരഞ്ഞെടുപ്പിൽ സമദൂര നിലപാടായിരുന്നു. വി.ഡി. സതീശനോടുള്ള ചില വിയോജിപ്പുകൾ ചൂണ്ടിക്കാട്ടിയിരുന്നു. ആ വിയോജിപ്പ് ഇപ്പോഴുമുണ്ട്. അത് തിരുത്താനൊന്നും ആവശ്യപ്പെടില്ല. പുതിയ സർക്കാറിനോട് തങ്ങൾക്ക് അവകാശപ്പെട്ട കാര്യങ്ങൾ ആവശ്യപ്പെടുകയല്ലാതെ, അനാവശ്യമായി സ്ഥാനമാനങ്ങളോ, അനധികൃതമായി എന്തെങ്കിലുമോ നേടിയെടുക്കാൻ താൽപര്യമില്ല. ഇതുവരെ നേടിയെടുത്തുമിട്ടില്ല. എന്തെങ്കിലും നേടിയെടുത്തെങ്കിൽ അത് അവർ ചെയ്യാത്തതിനാൽ കോടതിയിൽ പോയി നേടിയെടുത്തതാണ്.
വി.ഡി സതീശനെയാണ് മുഖ്യമന്ത്രിയായി കോൺഗ്രസ് തീരുമാനിക്കുന്നെങ്കിൽ അതും സ്വീകരിച്ചല്ലേ പറ്റൂ. വെള്ളാപ്പള്ളി നടേശന്റെ പ്രസ്താവനകൾ എൽ.ഡി.എഫിന് തിരിച്ചടി ആയോ എന്ന ചോദ്യത്തിന് വെള്ളാപ്പള്ളി അല്ലല്ലോ താനെന്നും വെള്ളാപ്പള്ളിയുമായി ഉയർന്നുവന്ന വിഷയങ്ങളിൽ ഒന്നും മറുപടി പറയാനില്ലെന്നും സുകുമാരൻ വ്യക്തമാക്കി.
വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ