തമിഴ്‌നാട് രാഷ്ട്രീയത്തിൽ നാടകീയ നീക്കങ്ങൾ തുടരുന്നതിനിടെ ടിവികെയുടെ അദ്ധ്യക്ഷൻ വിജയ് ഇന്ന് വൈകിട്ട് 4.30ന് വീണ്ടും ഗവർണറെ കാണും. നിയമസഭാ തിരഞ്ഞെടുപ്പിൽ രണ്ട് സീറ്റുകൾ വീതം സ്വന്തമാക്കിയ വിസികെ, സിപിഎം, സിപിഐ എന്നീ പാർട്ടികളുടെ യോഗം അവരവരുടെ ഓഫീസിൽ പുരോഗമിക്കുന്നതിനിടെയാണ് വിജയ്-ഗവർണർ കൂടിക്കാഴ്ച. ഏറ്റവും വലിയ ഒറ്റക്കക്ഷിയായ ടിവികെയ്ക്ക് കോൺഗ്രസ് പിന്തുണ പ്രഖ്യാപിച്ചതോടെ നിലവിൽ 102 സീറ്റുകളുടെ ഭൂരിപക്ഷമുണ്ട്. ഇനി വേണ്ടത് ആറ് സീറ്റുകൾ കൂടിയാണ്. ഈ സാഹചര്യത്തിൽ ഗവർണറുമായുള്ള കൂടിക്കാഴ്ച നിർണായകമാണ്.
വിസികെ, സിപിഎം, സിപിഐ എന്നീ പാർട്ടികളുടെ സീറ്റ് ഉറപ്പിച്ചതിനെ തുടർന്നാണ് വിജയ് ഗവർണറെ കാണുന്നതെന്ന അഭ്യൂഹവുമുണ്ട്. ഇതിനിടെ അണ്ണാ ഡിഎംകെയിലെ വിമത നേതാക്കളുമായി ടിവികെ നേതാക്കൾ ചർച്ച നടത്തുന്നുണ്ട്. അണ്ണാ ഡിഎംകെ വിട്ട് ടിവികെയിലെത്തിയ സെങ്കോട്ടയ്യനാണ് വിമത നീക്കത്തിന് ചുക്കാൻ പിടിക്കുന്നത്.
വിമതശബ്ദം ഉയർത്തുന്ന നേതാക്കളായ സിവി ഷണ്മുഖം, ഒഎസ് മണിയൻ എന്നിവരേയും അവരെ അനുകൂലിക്കുന്ന എംഎൽഎമാരുടേയും പിന്തുണ അവരുടെ ആവശ്യങ്ങൾ അംഗീകരിച്ചുകൊണ്ട് സ്വീകരിക്കാനാണ് നീക്കം. വിമതനേതാക്കളെ പിന്തുണയ്ക്കുന്ന 28 എംഎൽഎമാർ ഇപ്പോൾ പുതുച്ചേരിയിലെ റിസോർട്ടിലാണ്.
വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ