കേരളത്തിന്റെ അമരക്കാരനായി വി.ഡി. സതീശന്‍; അനിശ്ചിതത്വത്തിന് വിരാമമിട്ട് ഡല്‍ഹിയില്‍ ഹൈക്കമാന്‍ഡ് പ്രഖ്യാപനം.


 പത്ത് ദിവസം നീണ്ടുനിന്ന രാഷ്ട്രീയ അനിശ്ചിതത്വങ്ങള്‍ക്കും ചര്‍ച്ചകള്‍ക്കും വിരാമമിട്ട് കേരളത്തിന്റെ മുഖ്യമന്ത്രിയായി വി.ഡി. സതീശനെ കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് ഔദ്യോഗികമായി പ്രഖ്യാപിച്ചു.

ഡല്‍ഹി അക്ബര്‍ റോഡിലെ എഐസിസി ആസ്ഥാനത്ത് നടന്ന വാര്‍ത്താസമ്മേളനത്തില്‍ കേരളത്തിന്റെ ചുമതലയുള്ള ജനറല്‍ സെക്രട്ടറി ദീപാദാസ് മുന്‍ഷി, എഐസിസി നിരീക്ഷകരായ അജയ് മാക്കന്‍, മുകുള്‍ വാസ്‌നിക്, ജയറാം രമേശ് എന്നിവരാണ് തീരുമാനം അറിയിച്ചത്.

വ്യാഴാഴ്ച രാവിലെ മുതല്‍ ഡല്‍ഹിയില്‍ തിരക്കിട്ട ചര്‍ച്ചകളാണ് നടന്നത്. രാഹുല്‍ ഗാന്ധി, കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെ എന്നിവരുടെ നേതൃത്വത്തില്‍ വെവ്വേറെ യോഗങ്ങള്‍ ചേര്‍ന്നു.

രാഹുല്‍ ഗാന്ധിയുടെ വസതിയില്‍ പ്രിയങ്ക ഗാന്ധി, കെ.സി. വേണുഗോപാല്‍ എന്നിവര്‍ പങ്കെടുത്ത യോഗത്തിന് പിന്നാലെ, മല്ലികാര്‍ജുന്‍ ഖര്‍ഗെ നിരീക്ഷകരുമായി അവസാനഘട്ട ചര്‍ച്ചകള്‍ നടത്തി.

പ്രഖ്യാപനത്തിന് മുന്നോടിയായി രാഹുല്‍ ഗാന്ധി രമേശ് ചെന്നിത്തലയെയും വി.ഡി. സതീശനെയും ഫോണില്‍ വിളിച്ച് സംസാരിച്ചിരുന്നു. ഇരു നേതാക്കളെയും വിശ്വാസത്തിലെടുത്താണ് ഹൈക്കമാന്‍ഡ് അന്തിമ തീരുമാനത്തിലെത്തിയത്.

നേരത്തെ എഐസിസി നിരീക്ഷകര്‍ കേരളത്തിലെത്തി തിരുവനന്തപുരത്ത് വെച്ച് പ്രഖ്യാപനം നടത്തുമെന്നായിരുന്നു കരുതിയിരുന്നത്. എന്നാല്‍ അപ്രതീക്ഷിതമായി തീരുമാനം മാറ്റുകയും ഡല്‍ഹിയില്‍ വെച്ച് തന്നെ പ്രഖ്യാപനം നടത്തുകയുമായിരുന്നു.

തിരഞ്ഞെടുപ്പില്‍ യുഡിഎഫ് നേടിയ ഉജ്ജ്വല വിജയത്തിന് പിന്നാലെ മുഖ്യമന്ത്രി പദത്തിനായി രമേശ് ചെന്നിത്തലയും വി.ഡി. സതീശനും കെസി വേണുഗോപാലും രംഗത്തുണ്ടായിരുന്നു. ഒടുവില്‍ യുവനേതൃത്വത്തിനും നിലവിലെ പ്രതിപക്ഷ നേതാവെന്ന നിലയിലുള്ള സതീശന്റെ പ്രവര്‍ത്തന മികവിനും ഹൈക്കമാന്‍ഡ് മുന്‍ഗണന നല്‍കുകയായിരുന്നു.