സംസ്ഥാനത്ത് മില്‍മ പാല്‍ വില വര്‍ധിപ്പിക്കുന്നു; പുതുക്കിയ നിരക്ക് മെയ് 21 മുതല്‍



തിരുവനന്തപുരം: സംസ്ഥാനത്ത് മില്‍മ പാല്‍ വില വര്‍ധന ഉടന്‍ പ്രാബല്യത്തില്‍ വരും. ഈ മാസം 21 മുതല്‍ പുതുക്കിയ വില നിലവില്‍ വരുമെന്നാണ് റിപ്പോര്‍ട്ടുകള്‍. പാലിന് ലിറ്ററിന് നാല് രൂപ വര്‍ധിപ്പിക്കാനാണ് നിലവിലെ തീരുമാനം. വരും ദിവസങ്ങളില്‍ ചേരുന്ന മില്‍മ ഡയറക്ടര്‍ ബോര്‍ഡ് യോഗം ഈ വിലവര്‍ധനവിന് ഔദ്യോഗികമായി അംഗീകാരം നല്‍കും.

ഏറെ നാളത്തെ ചര്‍ച്ചകള്‍ക്കും പഠനങ്ങള്‍ക്കും ശേഷമാണ് മില്‍മ പാല്‍ വില വര്‍ധിപ്പിക്കാന്‍ ഒരുങ്ങുന്നത്. നേരത്തെ സര്‍ക്കുലര്‍ റെസല്യൂഷന്‍ വഴി വിലവര്‍ധന പാസാക്കാന്‍ മാനേജ്മെന്റ് ശ്രമിച്ചെങ്കിലും തടസ്സപ്പെട്ടു. 18 അംഗങ്ങളുള്ള ഡയറക്ടര്‍ ബോര്‍ഡിലെ 8 പേര്‍ മാത്രമാണ് സര്‍ക്കുലറില്‍ ഒപ്പിട്ടത്.

ഭൂരിപക്ഷം അംഗങ്ങളും ഇതില്‍ നിന്ന് വിട്ടുനില്‍ക്കുകയും കൃത്യമായി ബോര്‍ഡ് യോഗം വിളിച്ച് ചേര്‍ത്ത് കാര്യങ്ങള്‍ ചര്‍ച്ച ചെയ്ത് വിലവര്‍ധനയ്ക്ക് അംഗീകാരം നല്‍കണമെന്ന് ആവശ്യപ്പെടുകയുമായിരുന്നു. വില വര്‍ധിപ്പിക്കുന്നതിലൂടെ ലഭിക്കുന്ന അധിക തുകയുടെ സിംഹഭാഗവും ക്ഷീരകര്‍ഷകര്‍ക്ക് തന്നെ ലഭിക്കുമെന്നതാണ് ഈ തീരുമാനത്തിന്റെ പ്രധാന സവിശേഷത.

പുതുക്കിയ വര്‍ധനപ്രകാരമുള്ള തുകയുടെ 83.75 ശതമാനം വിഹിതവും (ലിറ്ററിന് 3.33 രൂപ വീതം) കര്‍ഷകരിലേക്ക് നേരിട്ടെത്തും. ബാക്കി തുകയില്‍ 6.25 ശതമാനം വീതം ക്ഷീര സഹകരണ സൊസൈറ്റികള്‍ക്കും ഡീലര്‍മാര്‍ക്കും നല്‍കും. 2.5 ശതമാനം മില്‍മയ്ക്കും 0.75 ശതമാനം കര്‍ഷക ക്ഷേമനിധിയിലേക്കും മാറ്റിവയ്ക്കും.

അവശേഷിക്കുന്ന 0.5 ശതമാനം തുക പ്ലാസ്റ്റിക് മാലിന്യ നിര്‍മാര്‍ജന പ്രക്രിയകള്‍ക്കായി വിനിയോഗിക്കാനാണ് തീരുമാനം. കഴിഞ്ഞ വര്‍ഷം ഓഗസ്റ്റിലാണ് പാല്‍ വില വര്‍ധിപ്പിക്കുന്നത് സംബന്ധിച്ച നടപടികളിലേക്ക് മില്‍മ കടന്നത്. ഇതിനായി നിയോഗിച്ച മൂന്നംഗ പഠന സമിതി സമര്‍പ്പിച്ച വിശദമായ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നിലവിലെ ഈ വര്‍ധനവ്.

പുതിയ മാറ്റത്തോടെ മില്‍മ പാലിന്റെ ലിറ്ററിന് ശരാശരി വില 56 രൂപയായി ഉയരും. പാലിന് വില കൂടുന്നതോടെ മില്‍മ വിപണിയിലെത്തിക്കുന്ന തൈര്, നെയ്യ്, പേഡ അടക്കമുള്ള മറ്റ് അനുബന്ധ ഉല്‍പ്പന്നങ്ങള്‍ക്കും ആനുപാതികമായി വില വര്‍ധിച്ചേക്കും.