ബത്തേരി : കാറിൽ കടത്തുകയായിരുന്ന രണ്ടു കോടിയിലധികം രൂപയുടെ കുഴൽപണവുമായി രണ്ടുപേരെ പോലീസ് പിടികൂടി. ബത്തേരി മുള്ളൻകുന്ന് കണ്ടാക്കോൽ വീട്ടിൽ അർഷാദ് (44), കൊടുവള്ളി മദ്രസ ബസാർ പിലാത്തോട്ടത്തിൽ വീട്ടിൽ പി.ടി ഇസ്മായിൽ (40) എന്നിവരെയാണ് ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡും ബത്തേരി പോലീസും നടത്തിയ സംയുക്ത പരിശോധനയിൽ പിടികൂടിയത്. 04.05.2026 വൈകീട്ടോടെ മുത്തങ്ങ തകരപ്പാടിയിലുള്ള പോലീസ് ചേക്ക് പോസ്റ്റിൽ നടത്തിയ വാഹന പരിശോധനക്കിടെയാണ് ഇവർ പിടിയിലായത്.
കർണാടക ഭാഗത്തുനിന്നും വന്ന കെ. എ 51 എം.യു 5173 നമ്പർ കാറിലാണ് പണം കടത്താൻ ശ്രമിച്ചത്. ഡിക്കിയുടെ ഇരു വശങ്ങളിലും ബ്രേക്ക് ലൈറ്റ്നോട് ചേർന്ന് അനധികൃതമായി നിർമിച്ച പ്രത്യേകം അറകൾക്കുള്ളിൽ ഒളിപ്പിച്ച 2,27,43000 (രണ്ടുകോടി 27 ലക്ഷത്തി നാല്പത്തിമൂവായിരം) രൂപയാണ് കണ്ടെടുത്തത്. പിടിച്ചെടുത്ത തുകയും വാഹനവും മറ്റും ബത്തേരി ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി മുമ്പാകെ റിപ്പോർട്ട് സഹിതം ഹാജരാക്കി. കൂടുതൽ വിവരങ്ങൾ പോലീസ് അന്വേഷിച്ചു വരികയാണ്. ബത്തേരി സ്റ്റേഷൻ ഇൻസ്‌പെക്ടർ എസ് എച്ച് ഓ ശ്രീകാന്ത് എസ് നായരുടെ നേതൃത്വത്തിൽ സബ് ഇൻസ്പെക്ടർ പി ജയപ്രകാശ്, സിവിൽ പോലീസ് ഓഫീസർമാരായ അനിത്ത്, അനിൽകുമാർ, വിനീഷ, പ്രദീപൻ എന്നിവരടങ്ങുന്ന സംഘമാണ് പരിശോധന നടത്തിയത്.
വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ