ട്രെയിനിന് നേരെ കല്ലെറിഞ്ഞാല്‍ ഇനി ജീവപര്യന്തം; ശിക്ഷ കടുപ്പിച്ച്‌ റെയില്‍വേ


അടുത്തായി ട്രെയിനിനു നേരെയുള്ള അതിക്രമങ്ങള്‍ കൂടി വരുന്ന പശ്ചാതലത്തില്‍ നടപടികള്‍ കടുപ്പിച്ച്‌ റെയില്‍വേ .ഓടുന്ന ട്രെയിനുകള്‍ക്ക് നേരെ കല്ലെറിയുന്ന കേസുകളില്‍ 1989 ലെ റെയില്‍വേ നിയമത്തിലെ 152, 154 വകുപ്പുകള്‍ പ്രകാരം നിയമനടപടി സ്വീകരിക്കുമെന്ന് ദക്ഷിണ റെയില്‍വേ വ്യക്തമാക്കി.പത്തു വർഷം മുതല്‍ ജീവപര്യന്തം വരെ തടവും ലഭിക്കുന്ന കുറ്റമാണിത്.

ഓടുന്ന ട്രെയിനുകള്‍ക്ക് നേരെ എറിയുന്ന കല്ലുകള്‍ ജനല്‍ ചില്ലുകൾ തകർക്കുകയും കുട്ടികള്‍, മുതിർന്ന പൗരന്മാർ ഉള്‍പ്പെടെയുള്ള യാത്രക്കാർക്ക് ഗുരുതരമായ പരുക്കുകള്‍ ഉണ്ടാക്കുകയും ചെയ്യുന്നതിനാല്‍ ഇത്തരത്തിലുള്ള നിയമവിരുദ്ധമായ പ്രവർത്തനങ്ങള്‍ ഗുരുതരമായ സുരക്ഷാ പ്രശ്നങ്ങള്‍ ഉണ്ടാകുമെന്ന് ഉദ്യോഗസ്ഥർ മുന്നറിയിപ്പ് നല്‍കുകയും ചെയ്തു.

ഇത്തരം സംഭവങ്ങള്‍ നടക്കാൻ സാധ്യതയുള്ള സ്ഥലങ്ങള്‍ കേന്ദ്രീകരിച്ച്‌ ചെന്നൈ ഡിവിഷനില്‍ റെയില്‍വേ സുരക്ഷ സേനയും ഗവ. റെയില്‍വേ പൊലിസും പട്രോളിങ് ശക്തമാക്കിയിട്ടുണ്ട്. സിസിടിവി ക്യാമറകള്‍ ഉള്‍പ്പെടെ സ്ഥാപിച്ചും നിരീക്ഷണം വർദ്ധിപ്പിച്ചിട്ടുണ്ടെന്നും അധികൃതർ അറിയിച്ചു. ട്രെയിനുകളുടെയും യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കാൻ ജനങ്ങളുടെ സഹകരണം ഉണ്ടാവണമെന്നും അധികൃതർ പറഞ്ഞു.