നാല് മണിക്ക് മുൻപ് മോഹൻലാലിന്റെ വ്യാജ വീഡിയോകളും ചിത്രങ്ങളും നീക്കണം; ഗൂഗിളിനും മെറ്റയ്ക്കും ഹൈക്കോടതി നിർദേശം.

 



 വ്യക്തിത്വ അവകാശങ്ങള്‍ സംരക്ഷിക്കണമെന്ന ഹര്‍ജിയില്‍ നടന്‍ മോഹന്‍ലാലിന് ആശ്വാസം.മോഹന്‍ലാലിന്റെ വ്യാജ ചിത്രങ്ങളും വീഡിയോകളുമടക്കം നീക്കം ചെയ്യാന്‍ ഡല്‍ഹി ഹൈകോടതി നിര്‍ദ്ദേശം നല്‍കി. മോഹന്‍ലാലിന്റെ ചിത്രം അനുവാദം ഇല്ലാതെ ഉപയോഗിച്ചത് എന്തിനെന്ന് ഹൈക്കോടതി ചോദിച്ചു. 

വ്യാജ ചിത്രങ്ങള്‍, വിഡിയോകള്‍ തുടങ്ങി വിശദവിവരങ്ങള്‍ ഉള്‍പ്പെടുത്തി പുതിയ അപേക്ഷ നല്‍കിയതിന് പിന്നാലെയാണ് ഡല്‍ഹി ഹൈക്കോടതിയുടെ നിര്‍ദ്ദേശം.മോഹന്‍ലാലിന്റെ അനുവാദമില്ലാതെ സമൂഹമാധ്യമങ്ങളില്‍ വന്ന ലിങ്കുകള്‍ നീക്കാന്‍ മെറ്റക്കും സമൂഹമാധ്യമ പ്ലാറ്റ്‌ഫോമുകള്‍ക്കും കോടതി നിര്‍ദേശം നല്‍കി.എന്തിനാണ് മോഹന്‍ലാലിന്റെ ചിത്രം അനുവാദം ഇല്ലാതെ ഉപയോഗിച്ചതെന്ന് ഇ കോമേഴ്‌സ് സ്ഥാപനത്തോടും ഹൈക്കോടതി ചോദ്യം ഉയര്‍ത്തി.

വൈകിട്ട് നാലരയ്ക്കുള്ളില്‍ നീക്കിയ ലിങ്കുകളുമായി ബന്ധപ്പെട്ട റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നും കോടതി നിര്‍ദേശിച്ചു.ശേഷം ഡല്‍ഹി ഹൈകോടതി ഇടക്കാല ഉത്തരവിറക്കും. ബോളിവുഡ് താരങ്ങളായ അമിതാഭ് ബച്ചന്‍, അഭിഷേക് ബച്ചന്‍, സോനാക്ഷി സിന്‍ഹ തുടങ്ങിയവര്‍ക്ക് ശേഷമാണ് മോഹന്‍ലാലും കോടതിയില്‍ എത്തിയത്.