പാലക്കാട് ∙ ജോലി വാഗ്ദാനം ചെയ്തു പീഡിപ്പിച്ചെന്ന ദലിത് യുവതിയുടെ പരാതിയിൽ കോൺഗ്രസ് കൗൺസിലർ എം.പ്രശോഭിനെ പാർട്ടി പുറത്താക്കി. പാലക്കാട് നഗരസഭ 24–ാം വാർഡ് കുന്നത്തൂർമേട് നോർത്തിലെ കൗൺസിലറാണ്. യുവതി മുഖ്യമന്ത്രിക്കും ജില്ലാ പൊലീസ് മേധാവിക്കും പരാതി നൽകിയിരുന്നു. ഗർഭഛിദ്രത്തിനു നിർബന്ധിച്ചതായും പരാതിയുണ്ട്.
ഡിസിസി പ്രസിഡന്റ് എ.തങ്കപ്പനാണ് നടപടി പ്രഖ്യാപിച്ചത്. കെപിസിസി നേതൃത്വത്തിന്റെ നിർദേശം അനുസരിച്ചാണ് നടപടി. ധാര്‍മികത ഉണ്ടെങ്കിൽ കൗൺസിലർ സ്ഥാനം രാജിവയ്ക്കണമെന്നു ഡിസിസി പ്രസിഡന്റ് പറഞ്ഞു. ജോലി വാഗ്ദാനം ചെയ്താണു പ്രശോഭ് തന്നെ പരിചയപ്പെട്ടതെന്നും പിന്നീടു ഭീഷണിപ്പെടുത്തി പലതവണ പീഡിപ്പിച്ചെന്നും പരാതിയിൽ പറയുന്നു. പ്രശോഭിനെതിരെ ഇതുവരെ പൊലീസ് സ്റ്റേഷനിൽ പരാതി ലഭിച്ചിട്ടില്ലെന്നും ലഭിച്ചാൽ നടപടി സ്വീകരിക്കുമെന്നും സൗത്ത് സ്റ്റേഷൻ ഇൻസ്പെക്ടർ അബ്ദുൽ ജലീൽ അറിയിച്ചു. പ്രശോഭ് ഒളിവിലാണ്.
അതേസമയം, കോൺഗ്രസ് നഗരസഭാംഗത്തിനെതിരെ ഉയർന്ന പീഡന പരാതിയിൽ പൊലീസ് അറസ്റ്റ് ഉൾപ്പെടെ കർശന നടപടി എടുത്തില്ലെങ്കിൽ സമരം ചെയ്യുമെന്നു ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറിയും എൻഡിഎ സ്ഥാനാർഥിയുമായ ശോഭ സുരേന്ദ്രൻ പറഞ്ഞു.
വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ