അഞ്ചുവർഷത്തെ വേദനയ്ക്ക് അവസാനം; ഉഷയുടെ വയറ്റിൽ നിന്ന് കത്രിക പുറത്തെടുത്തു.

 


 കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ വെച്ച് നടന്ന ശസ്ത്രക്രിയയിലൂടെ ഉഷാ ജോസഫുകുട്ടിയുടെ വയറ്റിൽ കുടുങ്ങിയ കത്രിക വിജയകരമായി പുറത്തെടുത്തു. ശനിയാഴ്‌ച ഉച്ചയോടെ പൂർത്തിയായ ശസ്ത്രക്രിയയ്ക്ക് ശേഷം പുറത്തെടുത്ത കത്രിക കേസ് അന്വേഷിക്കുന്ന അമ്പലപ്പുഴ ഡിവൈഎസ്‌പിക്ക്‌ കൈമാറി. മെഡിക്കൽ അനാസ്ഥയിൽ പോലീസ് കേസെടുത്ത സാഹചര്യത്തിൽ കളമശ്ശേരി ഗവ. മെഡിക്കൽ കോളേജിലെ രണ്ട് ഡോക്ട‌ർമാരുടെ സാന്നിധ്യത്തിലായിരുന്നു ശസ്ത്രക്രിയ നടപടികൾ പൂർത്തിയാക്കിയത്. വയറ്റിൽ നിന്ന് നീക്കം ചെയ്‌ കത്രിക നിലവിൽ കേസിലെ പ്രധാന തൊണ്ടിമുതലാണ്.

അഞ്ചുവർഷം മുൻപ് ആലപ്പുഴ വണ്ടാനം ഗവ. മെഡിക്കൽ കോളേജിൽ നടന്ന ഗർഭാശയം നീക്കം ചെയ്യൽ ശസ്ത്രക്രിയയ്ക്കിടെയാണ് പുന്നപ്ര സ്വദേശിനിയായ ഉഷയുടെ വയറ്റിൽ കത്രിക കുടുങ്ങിയത്. 'ആർട്ടെറി ഫോർസെപ്സ്' എന്നറിയപ്പെടുന്ന നീളത്തിലുള്ളതും അറ്റം വളഞ്ഞതുമായ കത്രികയായിരുന്നു ഉഷയുടെ വയറ്റിലുണ്ടായിരുന്നത്. 2021 മേയ് 10-ന് നടന്ന ശസ്ത്രക്രിയയ്ക്ക് ശേഷം ഉഷയ്ക്ക് നിരന്തരമായ വയറുവേദനയും മൂത്രത്തിൽ രക്തവും കാണപ്പെടുന്ന അവസ്ഥയുണ്ടായിരുന്നു. പലയിടങ്ങളിലും ചികിത്സ തേടിയെങ്കിലും വേദനയുടെ യഥാർത്ഥ കാരണം കണ്ടെത്താൻ സാധിച്ചിരുന്നില്ല.

കഴിഞ്ഞ ബുധനാഴ്‌ച ആലപ്പുഴയിലെ ഒരു യൂറോളജി വിദഗ്‌ധൻ്റെ നിർദേശപ്രകാരം എടുത്ത എക്സ്-റേ പരിശോധനയിലാണ് വയറ്റിൽ കത്രികയുണ്ടെന്ന ഞെട്ടിക്കുന്ന വിവരം പുറത്തുവന്നത്. ഇതിനെത്തുടർന്ന് ഉഷയും ബന്ധുക്കളും മെഡിക്കൽ കോളേജിലെത്തിയെങ്കിലും വിവരം പുറത്തുപറയരുതെന്ന് ചില ഡോക്‌ടർമാർ സമ്മർദ്ദം ചെലുത്തിയതായി ബന്ധുക്കൾ ആരോപിച്ചിരുന്നു.