കൽപ്പറ്റ: OLX വഴി മൊബൈൽ ഫോൺ നൽകാം എന്ന് വിശ്വസിപ്പിച്ച് പണം തട്ടിയെടുക്കുകയും തിരിച്ചറിയൽ രേഖകൾ ദുരുപയോഗം ചെയ്യുകയും ചെയ്ത കേസിലെ പ്രതിയെ വയനാട് സൈബർ പൊലീസ് പിടികൂടി. ബത്തേരി, മാടക്കര സ്വദേശിയായ ഫാസിൽ(30)നെയാണ് വയനാട് ജില്ലാ സൈബർ പോലീസ് മുക്കത്ത് നിന്നും ശനിയാഴ്‌ച രാത്രി അറസ്റ്റ് ചെയ്തത്.
2022 ൽ പിണങ്ങോട് സ്വദേശിയുടെ പരാതി പ്രകാരം പൊലീസ് കേസ് എടുത്ത വിവരം അറിഞ്ഞ പ്രതി ഒളിവിൽ പോകുകയും കേരളത്തിന്റെ വിവിധ സ്ഥലങ്ങളിൽ മാറി മാറി താമസിച്ചു വരുകയുമായിരുന്നു. ഒടുവിൽ മുക്കത്തെ ഒരു വാടക വീട്ടിൽ കഴിയുമ്പോഴാണ് പിടി വീണത്. OLX വഴി മൊബൈൽ വിൽപ്പന തട്ടിപ്പ് നടത്തിയ ഇയാളുടെ സംഘത്തിൽ പെട്ട മറ്റു രണ്ടു പേരെ മുമ്പ് പോലീസ് പിടികൂടിയിരുന്നു.
2022 ഓഗസ്റ്റ് മാസത്തിലാണ് OLX വഴി വിലകുറച്ചു ഐഫോൺ നൽകാം എന്ന് വിശ്വസിപ്പിച്ച് പിണങ്ങോട് സ്വദേശിയിൽ നിന്നും ഇയാൾ തിരിച്ചറിയൽ രേഖകൾ വാങ്ങിയെടുത്തത്. തട്ടിപ്പ് മനസ്സിലാക്കിയ പരാതിക്കാരൻ പണം നൽകാതെ ഒഴിഞ്ഞു മാറി. എന്നാൽ, പിന്നീട് ഈ തിരിച്ചറിയൽ രേഖകൾ ഉപയോഗിച്ച് ഇയാൾ മലപ്പുറം സ്വദേശിയെ കബളിപ്പിച്ചു. പിന്നീട് മലപ്പുറം സ്വദേശി പിണങ്ങോട് സ്വദേശിയെ തിരഞ്ഞു എത്തിയപ്പോഴാണ് തന്റെ തിരിച്ചറിയൽ രേഖകൾ തട്ടിപ്പുകാർ ദുരുപയോഗം ചെയുന്നതായി പരാതിക്കാരന് മനസ്സിലായത്. തുടർന്നാണ് സൈബർ പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയത്.
അന്വേഷണ സംഘത്തിൽ ഇൻസ്‌പെക്ടർ എസ് എച്ച് ഓ ഷജു ജോസഫ്, സീനിയർസിവിൽ പോലീസ് ഓഫീസർമാരായ ആയിഷ, അബ്ദുൽ സലാം സിവിൽ പോലീസ് ഓഫിസർമാരായ സുധീഷ്, മുഹമ്മദ് അനീസ് എന്നിവരും ഉണ്ടായിരുന്നു. കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്തു.
വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ