പ്രഭാത വാർത്തകൾ ഒറ്റനോട്ടത്തിൽ.

2026| ഫെബ്രുവരി 21 | ശനി |1201।കുംഭം9| 1447 | റമദാൻ3

◾യുഎസ് പ്രസിഡന്റ് ഡോണാൾഡ് ട്രംപിന് വൻതിരിച്ചടി. ട്രംപിന്റെ തീരുവ നടപടികൾ നിയമാനുസൃതമല്ലെന്ന് യുഎസ് സുപ്രീം കോടതി വിധിച്ചു. ദേശീയ അടിയന്തരാവസ്ഥയുമായി ബന്ധപ്പെട്ട 1977-ലെ നിയമം ദുരുപയോഗംചെയ്ത് ട്രംപ് ഏർപ്പെടുത്തിയ വൻ ഇറക്കുമതി തീരുവകൾ സുപ്രീം കോടതി റദ്ദാക്കുകയും ചെയ്തു പ്രസിഡന്റിന്റെ നടപടിക്ക് കോൺഗ്രസിന്റെ വ്യക്തമായ അനുമതിയില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് മൂന്നിനെതിരേ ആറുവോട്ടുകൾക്ക് കോടതി ഈ ചരിത്രപ്രധാനമായ വിധി പുറപ്പെടുവിച്ചത്. ഭരണനിർവ്വഹണ വിഭാഗം തങ്ങളുടെ അധികാരപരിധി മറികടന്നുവെന്നും നികുതി ചുമത്താനുള്ള അധികാരം നിയമനിർമ്മാണ സഭയ്ക്കാണ് ഉള്ളതെന്നും ചീഫ് ജസ്റ്റിസ് ജോൺ റോബർട്സ് വ്യക്തമാക്കി. രാജ്യത്തിന്റെ സാമ്പത്തിക സുരക്ഷയ്ക്ക് ഈ നികുതികൾ അത്യന്താപേക്ഷിതമാണെന്ന ട്രംപിന്റെ വാദം കോടതി തള്ളിക്കളഞ്ഞു.
ഉയർന്ന ഇറക്കുമതിത്തീരുവ ചുമത്താൻ ട്രംപിന് അധികാരമില്ലെന്നും അങ്ങനെ ചുമത്തുന്നതിനുള്ള അടിയന്തര സാഹചര്യം നിലവിലില്ലെന്നും കോടതി വ്യക്തമാക്കി. വ്യാപകമായ താരിഫ് ഏർപ്പെടുത്തിയതിലൂടെ ട്രംപ് തന്റെ അധികാരപരിധി മറികടന്നെന്ന് സുപ്രീം കോടതി വിലയിരുത്തി. അടിയന്തര ഘട്ടങ്ങളിൽ ഉപയോഗിക്കേണ്ട നിയമങ്ങൾ ഉപയോഗപ്പെടുത്തിയാണ് ട്രംപ് ഉയർന്ന ചുങ്കം ഏർപ്പെടുത്തിയതെന്നും കോടതി നിരീക്ഷിച്ചു. 1977ലെ ഇന്റർനാഷണൽ എമർജൻസി ഇക്കണോമിക് പവേഴ്സ് (ഐഇഇപിഎ) നിയമത്തിന് വിരുദ്ധമാണ് നടപടി. നികുതികളും താരിഫുകളും ഏർപ്പെടുത്താനുള്ള അധികാരം യുഎസ് കോൺഗ്രസിനാണുള്ളത്, അല്ലാതെ പ്രസിഡന്റിനല്ലെന്നും കോടതി പറഞ്ഞു.

◾സ്ത്രീകൾക്ക് സുരക്ഷിത യാത്ര ഉറപ്പാക്കുകയെന്ന ലക്ഷ്യത്തിൽ തിരുവനന്തപുരത്താണ് ആദ്യ സർവീസ് ആരംഭിക്കുക
വനിതകൾക്ക്
മാത്രമായി കെഎസ്ആർടിസിയുടെ പിങ്ക് ബസ് ഉടൻ നിരത്തിലിറങ്ങും. ഗതാഗതമന്ത്രി കെ.ബി.ഗണേഷ് കുമാർ ഫേസ്ബുക്കിലൂടെ ആണ് ഇക്കാര്യം അറിയിച്ചത്.
സ്ത്രീകൾക്ക് സുരക്ഷിത യാത്ര ഉറപ്പാക്കുകയെന്ന ലക്ഷ്യത്തിൽ തിരുവനന്തപുരത്താണ് ആദ്യ സർവീസ് ആരംഭിക്കുക. ഇത് വിജയിച്ചാൽ കൊച്ചിയിലേക്കും മറ്റ് നഗരങ്ങളിലേക്കും സർവീസ് വ്യാപിപ്പിക്കും.
പിങ്ക് ബസ് ജീവനക്കാരും വനിതകളായിരിക്കും. ബസിന് പിങ്ക് നിറമാണ് നൽകുന്നത്

◾വിവാഹവാഗ്ദാനം നല്‍കി 26ഓളം യുവതികളെ പീഡിപ്പിച്ച ഇന്‍സ്റ്റഗ്രാം ഇന്‍ഫ്‌ലുവന്‍സര്‍ അറസ്റ്റില്‍ തൃശൂര്‍ താന്ന്യം സ്വദേശി യദു ഗിരീഷാ(38)ണ് അറസ്റ്റിലായത്. വിവാഹവാഗ്ദാനം നല്‍കി പീഡിപ്പിച്ചെന്ന പരാതിയിലാണ് കേസെടുത്തത്. ഇയാള്‍ക്കെതിരേ മൂന്ന് യുവതികളാണ് പരാതി നല്‍കിയിരിക്കുന്നത്. ഇത്തരത്തില്‍ 26ഓളം യുവതികളെ ഇയാള്‍ പീഡനത്തിന് ഇരയാക്കിയിട്ടുണ്ടെന്ന് പോലിസ് പറഞ്ഞു. കൂടുതല്‍ പരാതികള്‍ വരുന്നതായി തൃശൂര്‍ ക്രൈം ഡിറ്റാച്ച്‌മെന്റ് പറഞ്ഞു. യുവതികളുടെ നഗ്‌നവീഡിയോ ചിത്രീകരിച്ച് ഭീഷണിപ്പെടുത്തിയെന്നും യുവതികളില്‍ നിന്ന് പണം തട്ടിയെടുത്തതായും പരാതിയിലുണ്ട്. ഇന്‍സ്റ്റാഗ്രാമിലൂടെ പരിചയപ്പെടുന്ന പെണ്‍കുട്ടികളുമായി സൗഹൃദം സ്ഥാപിക്കുന്നതാണ് ഇയാളുടെ പതിവ്. പിന്നീട് ഇവരുമായി അടുപ്പം സ്ഥാപിക്കുകയും ശേഷം വിവാഹവാഗ്ദാനം നല്‍കിയ ശേഷം പീഡനത്തിന് ഇരയാക്കുകയുമായിരുന്നു. നിലവില്‍ ഇയാള്‍ക്കെതിരേ ലഭിച്ച മൂന്ന് പരാതികളില്‍ പോലിസ് വിശദമായ അന്വേഷണം നടത്തിയപ്പോഴാണ് കൂടുതല്‍ യുവതികള്‍ പീഡനത്തിന് ഇരയായിട്ടുണ്ടെന്ന വിവരം ലഭിക്കുന്നത്. ഇതിന്റെ അടിസ്ഥാനത്തിലാണ് ഇയാളെ തൃശൂര്‍ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തിരിക്കുന്നത്. ലൈംഗിക പീഡനത്തിന് പുറമെ യുവതികളുടെ നഗ്‌നവീഡിയോ ചിത്രീകരിച്ച് ഭീഷണിപ്പെടുത്തി ഒട്ടേറെ യുവതികളില്‍നിന്ന് ഇയാള്‍ പണം തട്ടിയിട്ടുണ്ടെന്നും

◾പല തരത്തിലുള്ള പുതിയ ഫീച്ചറുകൾ കൊണ്ടുവരുന്ന ഒന്നാണ് വാട്‌സ്ആപ്പ്. ആളുകൾക്ക് ഉപയോഗപ്രദമായ ഒരുപാട് ഫീച്ചറുകളാണ് അവർ ഇറക്കാറുള്ളത്. അത്തരത്തിൽ ഒന്ന് മെറ്റാ അവതരിപ്പിക്കുകയാണ്. വാട്‌സ്ആപ്പ് ഗ്രൂപ്പുകളിൽ പുതുതായി ചേരുന്നവർക്ക് പഴയ സന്ദേശങ്ങൾ വായിക്കാൻ സഹായിക്കുന്ന ഗ്രൂപ്പ് മെസേജ് ഹിസ്റ്ററി (Group Message History) എന്ന പുതിയ ഫീച്ചർ ആണ് അവതരിപ്പിച്ചിരിക്കുന്നത്. ഗ്രൂപ്പ് സംഭാഷണങ്ങളിൽ പുതിയ അംഗങ്ങളെ ഉൾപ്പെടുത്തുന്നത് കൂടുതൽ എളുപ്പമാക്കാൻ ലക്ഷ്യമിട്ടാണ് ഈ മാറ്റം.
പുതിയ അംഗങ്ങൾക്ക് പഴയ സന്ദേശങ്ങൾ കാണണോ വേണ്ടയോ എന്ന് തീരുമാനിക്കാനുള്ള അധികാരം ഗ്രൂപ്പ് അഡ്മിൻമാർക്കായിരിക്കും. എത്ര സന്ദേശങ്ങൾ വരെ പങ്കുവെക്കണം എന്ന് തിരഞ്ഞെടുക്കാനും അഡ്മിന് സാധിക്കും (കുറഞ്ഞത് 25 സന്ദേശങ്ങൾ മുതൽ). സ്വകാര്യതയ്ക്ക് വലിയ പ്രാധാന്യം നൽകിയാണ് ഈ ഫീച്ചർ രൂപകൽപ്പന ചെയ്തിരിക്കുന്നത്. പങ്കുവെക്കപ്പെടുന്ന സന്ദേശങ്ങൾ എൻഡ്-ടു-എൻഡ് എൻക്രിപ്റ്റഡ് ആയി തുടരും, അതായത് ഗ്രൂപ്പിലെ അംഗങ്ങൾക്ക് മാത്രമായിരിക്കും ഇവ ലഭ്യമാകുക.
പഴയ സന്ദേശങ്ങൾ ഗ്രൂപ്പിൽ പങ്കുവെക്കുമ്പോൾ, അത് എപ്പോൾ അയച്ചതാണെന്നും ആരാണ് അയച്ചതെന്നും വ്യക്തമാക്കുന്ന ടൈംസ്റ്റാമ്പും വിവരങ്ങളും എല്ലാ അംഗങ്ങൾക്കും കാണാൻ സാധിക്കും. കൂടാതെ, ഈ ചരിത്ര സന്ദേശങ്ങൾ സാധാരണ സന്ദേശങ്ങളിൽ നിന്ന് വ്യത്യസ്തമായ രീതിയിലായിരിക്കും ആപ്പിൽ കാണപ്പെടുക
ആൻഡ്രോയിഡ് (Android), ഐ.ഒ.എസ് (iOS) പ്ലാറ്റ്‌ഫോമുകളിൽ ഈ ഫീച്ചർ ആഗോളതലത്തിൽ ലഭ്യമായിത്തുടങ്ങി. പുതിയ ഫീച്ചർ ഉപയോഗിക്കുന്നതിനായി ഉപഭോക്താക്കൾ വാട്‌സ്ആപ്പിന്റെ ഏറ്റവും പുതിയ വേർഷനിലേക്ക് ആപ്പ് അപ്‌ഡേറ്റ് ചെയ്യേണ്ടതാണ്.  മുമ്പ് ഗ്രൂപ്പിൽ ചേരുന്നവർക്ക് അവർ ചേർന്നതിന് ശേഷമുള്ള സന്ദേശങ്ങൾ മാത്രമേ കാണാൻ കഴിയുമായിരുന്നുള്ളൂ. ഇതിനാൽ ഗ്രൂപ്പിലെ പഴയ കാര്യങ്ങൾ മനസ്സിലാക്കാൻ മറ്റ് അംഗങ്ങൾ സന്ദേശങ്ങൾ ഫോർവേഡ് ചെയ്ത് നൽകേണ്ടി വന്നിരുന്നു. പുതിയ ഫീച്ചറിലൂടെ ഈ ബുദ്ധിമുട്ട് ഒഴിവാക്കാൻ സാധിക്കുമെന്ന് വാട്‌സ്ആപ്പ് അറിയിച്ചു.


◾അതിജീവനത്തിന്റെ നറുക്കെടുപ്പ്: 
ആദ്യഘട്ട ഗുണഭോക്തൃ പട്ടികയിലെ 178 പേര്‍ ടൗണ്‍ഷിപ്പിലെ വീടുകള്‍ തിരഞ്ഞെടുത്തു
അപ്രതീക്ഷിത ദുരന്തത്തില്‍ വീടും സ്വന്തക്കാരും നഷ്ടപ്പെട്ടവരെ സര്‍ക്കാര്‍ കൈപ്പടിച്ചുയര്‍ത്തിയത് അതിവേഗത്തിലായിരുന്നു. ടൗണ്‍ഷിപ്പില്‍ ആദ്യഘട്ടത്തില്‍ നിര്‍മ്മാണം പൂര്‍ത്തിയാവുന്ന 178 വീടുകളുടെ നറുക്കെടുപ്പ് പൂര്‍ത്തിയാക്കി. മേപ്പാടി എം.എസ്.എ ഓഡിറ്റോറിയത്തില്‍ ഗുണഭോക്താക്കള്‍, ജന പ്രതിനിധികള്‍, രാഷ്ട്രീയപാര്‍ട്ടി പ്രവര്‍ത്തകര്‍, ഉദ്യോഗസ്ഥര്‍ എന്നിവരുടെ സാന്നിദ്ധ്യത്തിലാണ് നറുക്കെടുപ്പ് നടന്നത്. മൂന്ന് ഡിജിറ്റുകളിലായി സോണ്‍, ക്ലസ്റ്റര്‍, പ്ലോട്ട് നമ്പര്‍ എന്നിങ്ങനെ രേഖപ്പെടുത്തിയ നറുക്കുകളാണ് ഗുണഭോക്താക്കള്‍ തിരഞ്ഞെടുത്തത്. മേപ്പാടി ഗ്രാമപഞ്ചായത്തിലെ 10-ാം വാര്‍ഡ് പഞ്ചില്‍ വീട്ടില്‍ പി. അഷറഫാണ് ഒന്നാമതായി നറുക്കെടുത്ത്. ടൗണ്‍ഷിപ്പിലെ ഒന്നാം സോണിലെ ക്ലസ്റ്റര്‍ ജെയിലുള്‍പ്പെട്ട 104-ാം നമ്പര്‍ വീടാണ് അഷറഫിന് നറുക്കെടുപ്പിലൂടെ ലഭിച്ചത്. ജില്ലാ ഭരണകൂടം തയ്യാറാക്കിയ പെട്ടിയില്‍ നിന്നും ഗുണഭോക്താക്കള്‍ ടൗണ്‍ഷിപ്പിലെ അവരുടെ വീടുകള്‍ നറുക്കെടുത്ത് സ്വന്തമാക്കി. ആദ്യഘട്ടത്തില്‍ കൈമാറിയ വീടുകളുടെയും ഏഴ് സെന്റ് സ്ഥലത്തിന്റെയും പട്ടയം അനുവദിച്ച ഉത്തരവ് വേദിയില്‍ നിന്നും ഗുണഭോക്താക്കള്‍ക്ക് കൈമാറി. കെ.എസ്.ഇ.ബി, വാട്ടര്‍ അതോറിറ്റി, സിവില്‍ സപ്ലൈസ്, കല്‍പ്പറ്റ നഗരസഭ മുഖേന വൈദ്യുതി-കുടിവെള്ളം-റേഷന്‍ കാര്‍ഡ്, വീടിന്റെ ഉടമസ്ഥാവകാശ രേഖകള്‍ നല്‍കാനുള്ള നടപടികള്‍ക്കായി പ്രത്യേക കൗണ്ടര്‍ സജ്ജീകരിച്ചു. ഓഡിറ്റോറിയത്തില്‍ ക്രമീകരിച്ച 15 കൗണ്ടറുകളിലൂടെയാണ് ഗുണഭോക്താക്കള്‍ക്ക് സേവനം ഉറപ്പാക്കിയത്. വീടുകളുടെ വൈദ്യുതി- കുടിവെള്ള കണക്ഷനുകള്‍ നിലവില്‍ ജില്ലാ കളക്ടറുടെ പേരിലാണ് അനുവദിച്ചത്. വൈദ്യുതി- കുടിവെള്ള കണക്ഷനുകളുടെ മൂന്ന് മാസത്തെ തുക സര്‍ക്കാര്‍ അടയ്ക്കുന്നതാണ്.  മൂന്ന് മാസത്തിന് ശേഷം കണക്ഷനുകള്‍ ഗുണഭോക്താക്കളുടെ വ്യക്തിഗത പേരിലേക്ക് മാറ്റി സ്ഥാപിക്കാനുള്ള സാക്ഷ്യപത്രവും ഗുണഭോക്താക്കള്‍ക്ക് നല്‍കി.


◾*ശുഭദിനം*
*കവിത കണ്ണൻ*
അവന്‍ നായ്കുട്ടികളെ വില്‍ക്കന്ന കടയിലേക്ക് ചെന്നു. ഓമനത്തമുള്ള ധാരാളം നായ്കുട്ടികള്‍ അവിടെയുണ്ട്. അവന്‍ നായ്കുട്ടികളുടെ വില ചോദിച്ചു.  കടയുടമ പറഞ്ഞു:  30 ഡോളര്‍ മുതല്‍ 50 ഡോളര്‍ വരെയുണ്ട്.  പക്ഷേ, അവന്റെ പോക്കറ്റില്‍ ആകെ 2 ഡോളര്‍ മാത്രമേയുള്ളൂ.  അപ്പോഴാണ് അവന്‍ മുടന്തുളള ഒരു നായ്കുട്ടിയെ കണ്ടത്.  അതിന് മറ്റുനായ്കുട്ടികളുടെയൊപ്പം ഓടിയെത്താന്‍ പോലും കഴിയുന്നുണ്ടായിരുന്നില്ല.  അവന്‍ അതിനെ സ്വന്തമാക്കാന്‍ ആഗ്രഹിച്ചു അതിന്റെ വില ചോദിച്ചു.  അതിന് മുടന്തുണ്ട്. നിനക്കൊപ്പം അതിന് ഓടിയെത്താന്‍ പോലും സാധിക്കില്ല.  അയാള്‍ പറഞ്ഞു.  പക്ഷേ, അവന്‍ അതിനെ തന്നെ വേണമെന്ന് വാശിപിടിച്ചു.  മുടന്തുളളതിനാല്‍ അവന് അതിനെ വെറുതെനല്‍കാമെന്നായി കടയുടമ. അപ്പോള്‍ അവന്‍ പറഞ്ഞു:  എനിക്കിതിനെ വെറുതെ വേണ്ട.  ഇപ്പോള്‍ എന്റെ കയ്യില്‍ 2 ഡോളറുണ്ട്. ബാക്കി എല്ലാ മാസവും കുറച്ച് കുറച്ചായി തന്ന് ഞാന്‍ ഇതിന്റെ വില നല്‍കും.  അതിനെ കൊണ്ടുപോയിട്ട് കാര്യമൊന്നുമില്ല മോനേ, നിനക്കൊപ്പം ഓടിക്കളിക്കാന്‍ അതിനാവില്ല.  അയാള്‍ വീണ്ടും ഓര്‍മ്മിപ്പിച്ചു.  അപ്പോള്‍ അവന്‍ പാന്റുയര്‍ത്തി തന്റെ കാല്‍  കാണിച്ചിട്ടു പറഞ്ഞു:  എനിക്കും ഓടിക്കളിക്കാനാകില്ല.  എന്നെപ്പോലെയാണ് ആ നായ്കുട്ടിയും.  അവനെ മനസ്സിലാക്കാന്‍ കഴിയുന്ന ഒരാളെ അതിന് യജമാനനായി വേണം.  അവന്‍ നായ്കുട്ടിയേയും കൊണ്ട് വീട്ടിലേക്ക് പോന്നു.  സഹാനുഭൂതി.  അതൊരു ചെറിയ വാക്കല്ല.. മറ്റൊരാളുടെ അവസ്ഥ തിരിച്ചറിഞ്ഞ് സ്വന്തം മനസ്സിനെ അതുമായി ഐക്യപ്പെടുത്തുന്ന തന്മയീഭാവം.  ഇത്തരമൊരു മാനസിക ഐക്യമുണ്ടാകുന്നതോടെ, അന്യന്റെ ദുഃഖം നമ്മുടെ ദുഃഖമായി മാറും. രണ്ടുപേര്‍ ഒന്നിച്ചു നടക്കുമ്പോള്‍ നാലു കാല്‍പാടുകള്‍ ഉണ്ടാകാറില്ല.. രണ്ടേ ഉണ്ടാകൂ..  നമുക്കും പങ്കുചേരാനും പങ്കുവെക്കാനും ശീലിക്കാം - ശുഭദിനം