2026| ഫെബ്രുവരി 19 |വ്യാഴം |1201।കുംഭം7|
1447 | റമദാൻ1
◾ പഹൽഗാം ഭീകരാക്രമണത്തിനുശേഷം ജമ്മുകാഷ്മീരിലെ ഉയർന്ന പ്രദേശങ്ങളിൽ സിആർപിഎഫ് 43 താത്കാലിക സൈനിക താവളങ്ങൾ തുറന്നതായി വെളിപ്പെടുത്തൽ.
ഉയർന്ന മേഖലകളിൽ ഒളിച്ചുകഴിയുന്ന ഭീകരരെ പിടികൂടുക ലക്ഷ്യമിട്ടായിരുന്നു ഇത്.
സമുദ്രനിരപ്പിൽനിന്ന് 6000 അടി ഉയരത്തിലായിരുന്നു താത്കാലിക താവളങ്ങൾ. 2025 ജുലൈ മുതൽ ഇതുവരെ 43 താത്കാലിക കേന്ദ്രങ്ങൾ നിർമിച്ചു.
◾ഭാരത് മണ്ഡപത്തിൽ നടന്ന 'ഇന്ത്യ എഐ ഇംപാക്ട് ഉച്ചകോടി'യിൽ ചൈനീസ് നിർമിത റോബോട്ടിനെ തദ്ദേശീയമായി വികസിപ്പിച്ചതാണെന്ന് അവകാശപ്പെട്ട യുപിയിലെ ഗാൽഗോട്ടിയാസ് യൂണിവേഴ്സിറ്റിക്ക് കനത്ത തിരിച്ചടി. സംഭവം വിവാദമായതോടെ സർവകലാശാലയുടെ സ്റ്റാൾ ഉച്ചകോടിയിൽ നിന്ന് നീക്കം ചെയ്യുകയും അധികൃതർ പരസ്യമായി മാപ്പുപറയുകയും ചെയ്തു.
യൂണിവേഴ്സിറ്റിയുടെ സെന്റർ ഓഫ് എക്സലൻസ് 350 കോടി രൂപയുടെ നിക്ഷേപത്തിലൂടെ നിർമിച്ച 'ഓറിയോൺ' എന്ന റോബോട്ടിക് നായയെയാണ് പ്രദർശനത്തിൽ അവതരിപ്പിച്ചത്. ഇത് പൂർണമായും ഇന്ത്യയിൽ വികസിപ്പിച്ചതാണെന്ന് പ്രൊഫസർ നേഹ സിംഗ് മാധ്യമങ്ങളോട് അവകാശപ്പെട്ടിരുന്നു. എന്നാൽ, വീഡിയോ പുറത്തുവന്നതോടെ ഇത് ചൈനീസ് കമ്പനിയായ യൂണിട്രീ റോബോട്ടിക്സ് വിപണിയിലിറക്കിയ മോഡലാണെന്ന് സോഷ്യൽ മീഡിയയിലെ സാങ്കേതിക വിദഗ്ധർ കണ്ടെത്തി. ഏകദേശം 2.3 ലക്ഷം രൂപയ്ക്ക് ആർക്കും വാങ്ങാൻ കിട്ടുന്ന ഈ റോബോട്ടിനെയാണ് സ്വന്തം കണ്ടുപിടുത്തമായി യൂണിവേഴ്സിറ്റി അവതരിപ്പിച്ചത്.
വിവാദം കടുത്തതോടെ പ്രൊഫസറെ തള്ളിപ്പറഞ്ഞുകൊണ്ട് ഗാൽഗോട്ടിയാസ് യൂണിവേഴ്സിറ്റി രംഗത്തെത്തി. പ്രൊഫസർക്ക് വിഷയത്തെക്കുറിച്ച് ശരിയായ അറിവില്ലായിരുന്നുവെന്നും അമിതാവേശം കൊണ്ടാണ് തെറ്റായ വിവരങ്ങൾ നൽകിയതെന്നും സർവകലാശാല പറഞ്ഞു
◾വിമാനപകടത്തിൽ കൊല്ലപ്പെട്ട മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി അജിത് പവാറിന്റെ മരണത്തിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് എൻസിപി നേതാക്കൾ രംഗത്ത്. ഇതുസംബന്ധിച്ച് എൻസിപി നേതാക്കളുടെ സംഘം മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസുമായി കൂടിക്കാഴ്ച നടത്തി.
മരണവുമായി ബന്ധപ്പെട്ട് കേന്ദ്ര സിവിൽ വ്യോമയാന മന്ത്രി കെ. റാം മോഹൻ നായിഡു രാജിവയ്ക്കണമെന്നും വിമാനാപകടത്തിൽ സ്വതന്ത്ര അന്വേഷണം നടത്തണമെന്നും എൻസിപി (എസ്പി) നേതാവ് രോഹിത് പവാർ ആവശ്യപ്പെട്ടു.
◾ചൈനീസ് നിര്‍മിത റോബോ നായ തങ്ങളുടെ സ്വന്തം സൃഷ്ടിയാണെന്ന് അവകാശപ്പെട്ട ഉത്തര്‍പ്രദേശിലെ ഗ്രേറ്റര്‍ നോയിഡ ആസ്ഥാനമായുള്ള ഗാല്‍ഗോട്ടിയാസ് സര്‍വകലാശാലയെ എഐ ഉച്ചകോടിയില്‍നിന്ന് പുറത്താക്കി. അവകാശവാദം വ്യാജമാണെന്ന് തെളിഞ്ഞതോടെ സര്‍വകലാശാല ഔദ്യോഗികമായി ക്ഷമാപണവും നടത്തി.
ഗാല്‍ഗോട്ടിയാസ് സര്‍വകലാശാലയിലെ ഒരു പ്രഫസര്‍ ചൈനീസ് നിര്‍മിത റോബോ പ്രദര്‍ശിപ്പിച്ചുകൊണ്ട് ഒരു സര്‍ക്കാര്‍ മാധ്യമത്തിനു നല്കിയ വാര്‍ത്താശകലമാണ് അവകാശവാദങ്ങളുടെ അടിവേരിളക്കിയത്.
◾എഐ ഉച്ചകോടിയോടനുബന്ധിച്ചു നിരവധി ലോകനേതാക്കളുമായും ഗൂഗിള്‍ സിഇഒയുമായും പ്രധാനമന്ത്രി നരേന്ദ്ര മോദി കൂടിക്കാഴ്ച നടത്തി. സ്പെയിന് പ്രസിഡന്റ്, ക്രൊയേഷ്യന്‍ പ്രധാനമന്ത്രി, ഫിന്‍ലന്‍ഡ് പ്രധാനമന്ത്രി, സെര്‍ബിയന്‍ പ്രസിഡന്റ്, എസ്തോണിയൻ പ്രസിഡന്റ്, കസാഖ് പ്രധാനമന്ത്രി, ഭൂട്ടാന് പ്രധാനമന്ത്രി എന്നിവരുമായി ഉഭയകക്ഷി ചര്‍ച്ചകള്‍ നടത്തിയ പ്രധാനമന്ത്രി ഗൂഗിള്‍ സിഇഒ സുന്ദര്‍ പിച്ചൈയെയും കണ്ടു.
സ്പെയിന് പ്രസിഡന്റ് പെഡ്രോ സാഞ്ചസുമായി ഡല്‍ഹിയിലെ ഹൈദരാബാദ് ഹൗസില്‍ മോദി നടത്തിയ കൂടിക്കാഴ്ചയില്‍ 2026 സംസ്കാരത്തിന്റെയും ടൂറിസത്തിന്റെയും എഐയുടെയും ഇന്ത്യ-സ്പെയിന് വര്‍ഷമായി ആചരിക്കാന്‍ തീരുമാനമായിട്ടുണ്ട്. ഒരു ക്രൊയേഷ്യന്‍ പ്രധാനമന്ത്രി ഇന്ത്യയില്‍ നടത്തുന്ന ആദ്യസന്ദര്‍ശനത്തില്‍ ക്രൊയേഷ്യന്‍ പ്രധാനമന്ത്രി ആന്‍ഡ്രെജ് പ്ലെങ്കോവിച്ചുമായി മോദി ചര്‍ച്ചകള്‍ നടത്തി.
◾വംശീയാക്രമണം നേരിട്ട് കഴിഞ്ഞ വര്‍ഷം ഡിസംബറില്‍ ഉത്തരാഖണ്ഡില്‍ കൊല്ലപ്പെട്ട ത്രിപുര സ്വദേശി ഏഞ്ചല്‍ ചക്മയുടെ മരണം നിര്‍ഭാഗ്യകരമെന്ന് സുപ്രീംകോടതി.
ഇത്തരം സംഭവങ്ങളെ ഉരുക്കുമുഷ്ടികൊണ്ട് നിയന്ത്രിക്കണമെന്ന് വ്യക്തമാക്കിയ കോടതി വിഷയം പാര്‍ലമെന്റാണ് പരിഗണിക്കേണ്ടതെന്ന് ചൂണ്ടിക്കാട്ടി.
ചക്മയുടെ കൊലപാതകത്തിന്റെ പശ്ചാത്തലത്തില്‍ വംശീയ വിവേചനം അടിസ്ഥാനമാക്കിയുള്ള പരാതികള്‍ കൈകാര്യം ചെയ്യുന്നതിന് സംസ്ഥാനങ്ങളില്‍ ഒരു നോഡല്‍ ഏജന്‍സി വേണമെന്ന് ആവശ്യപ്പെട്ടാണ് ഹര്ജിക്കാരന് സുപ്രീംകോടതിയെ സമീപിച്ചത്. എന്നാല്‍ ഇത്തരത്തില്‍ ഒരു നിര്‍ദേശം നല്‍കുന്നത് വിവേചനത്തെ കൂടുതല്‍ പ്രോത്സാഹിപ്പിക്കുമെന്ന് സുപ്രീംകോടതി നിരീക്ഷിച്ചു.
അതേസമയം, വംശീയാധിക്ഷേപം സംബന്ധിച്ച് ഹര്ജിക്കാരന് ഉന്നയിച്ച വിഷയങ്ങള്‍ പരിശോധിക്കാന്‍ അറ്റോര്‍ണി ജനറലിനോട് ചീഫ് ജസ്റ്റീസ് സൂര്യകാന്ത് അധ്യക്ഷനായ ബെഞ്ച് ആവശ്യപ്പെട്ടു. തുടര്‍ന്ന് ഹര്‍ജികള്‍ ബെഞ്ച് തീര്‍പ്പാക്കി.
◾ഗ്രൂപ്പ് എ മത്സരവും വിജയിച്ചതോടെ ഒരു മത്സരം പോലും തോൽക്കാതെയാണ് ടീം ഇന്ത്യ സൂപ്പർ എട്ട് ഘട്ടത്തിലേക്ക് പ്രവേശിക്കുന്നത്.
മത്സരത്തിൽ ടോസ് നേടി ആദ്യം ബാറ്റിംഗിനിറങ്ങിയ ഇന്ത്യ 20 ഓവറിൽ ആറ് വിക്കറ്റ് നഷ്ടത്തിൽ 193 റൺസെന്ന മികച്ച സ്കോറാണ് പടുത്തുയർത്തിയത്.
തുടക്കത്തിൽ ഓപ്പണർമാരെ വേഗത്തിൽ നഷ്ടമായത് ഇന്ത്യക്ക് തിരിച്ചടിയായെങ്കിലും മധ്യനിരയിലെ തകർപ്പൻ പ്രകടനം രക്ഷക്കെത്തി. യുവതാരം അഭിഷേക് ശർമ്മ ടൂർണമെന്റിൽ തുടർച്ചയായ മൂന്നാം തവണയും പൂജ്യത്തിന് പുറത്തായത് ആരാധകരെ നിരാശരാക്കി.
എന്നാൽ പിന്നീട് ക്രീസിലെത്തിയ ശിവം ദുബെയുടെ വെടിക്കെട്ട് ബാറ്റിംഗാണ് കളി മാറ്റിയത്. വെറും 31 പന്തിൽ നിന്ന് ആറ് സിക്സറുകളും നാല് ഫോറുകളും അടക്കം 66 റൺസാണ് ദുബെ അടിച്ചുകൂട്ടിയത്.
◾*ശുഭദിനം*
*കവിത കണ്ണൻ*
വേട്ടക്കാരന്റെ കാലൊച്ച കേട്ടാല്‍ മൃഗങ്ങളെല്ലാം ഓടിയൊളിക്കും. അയാള്‍ തോക്കെടുത്താല്‍ ഏതെങ്കിലും മൃഗം ചത്തുവീഴും എന്നവര്‍ക്ക് ഉറപ്പാണ്. എന്നാല്‍ ഒരു മാന്‍ മാത്രം അയാളെ പേടിച്ചില്ല. കണ്ണില്‍ പെടുന്നവയെ മാത്രമേ അയാള്‍ കൊല്ലുന്നുളളൂ എന്ന് മാന്‍ ശ്രദ്ധിച്ചിരുന്നു. അവന് ഒരുതന്ത്രം പ്രയോഗിച്ചു. വേട്ടക്കാരന്റെ പറമ്പിലുളള വാഴയോട് മാന്‍ പറഞ്ഞു: എന്നെ ഒളിച്ചിരിക്കാന്‍ സഹായിച്ചാല്‍ ഞാന്‍ നിന്റെ ഇലയൊന്നും തിന്നില്ല. വാഴസമ്മതിച്ചു. ആഴ്ചകളോളം വാഴ മാനിനെ മറച്ചുപിടിച്ചു. കുറച്ച് കഴിഞ്ഞപ്പോള്‍ വാഴ മാനിനോട് ചോദിച്ചു: നിന്നെ സംരക്ഷിക്കുന്നത് കൊണ്ട് എനിക്കെന്താണ് ഗുണം. മാന്‍ പറഞ്ഞു: ഞാന്‍ നിന്നെ ഉപദ്രവിച്ചില്ലല്ലോ.. ഇപ്പോല്ൾ നമ്മള് രണ്ടുപേരും സുരക്ഷിതരല്ലേ.. വിശന്നാല്‍ മാന്‍ തന്നെ തിന്നുമെന്ന സംശയിച്ച് അടുത്തതവണ വേട്ടക്കാരന് വന്നപ്പോള്‍ വാഴ ഇലകള്‍ നിവര്‍ത്തി. മാനിനെ കണ്ട അയാള്‍ അതിനെ വെടിവെച്ചുവീഴ്ത്തി. ഇത്രയും നാള് മാനിനെ സംരക്ഷിച്ചത് വാഴയാണെന്ന് മനസ്സിലാക്കി വാഴയെ ഒറ്റവെട്ടിന് നിലത്തിട്ടു. ഒന്നിനെമാത്രം ആശ്രയിച്ചും വിശ്വസിച്ചും എക്കാലവും നിലനില്ക്കാനാവില്ല. പരസ്പരം ലഭിക്കുന്ന തണലാണ് എല്ലാ ബന്ധങ്ങളേയും നിലനിര്‍ത്തുന്നത്. ആ ശേഷി അവസാനിക്കുകയോ തീരുമാനംമാറുകയോ ചെയ്താല്‍ ബന്ധങ്ങളില്‍ ഉലച്ചിലുകള്‍ ഉണ്ടാകും. ഒരേ പാലത്തിലൂടെ അങ്ങോട്ടും ഇങ്ങോട്ടുമുളള യാത്ര ഉറപ്പാക്കുന്നതാണ് സുരക്ഷിതം. പരസ്പരം ചെളിവാരിയെറിയുന്നത് ആത്മാഭിമാനത്തേയും പരസ്പരബഹുമാനത്തേയും ബാധിക്കും. അടുത്തിടപഴകുമ്പോള്‍ മനസ്സിലാകുന്ന ന്യൂനതകള്‍ എല്ലാവര്‍ക്കുമുണ്ടാകും. ഒന്നുകില്‍ അവയോടുപൊരുത്തപ്പെടാന് ശീലിക്കണം. അല്ലെങ്കില്‍ വിടപറയണം. അവയെ പൊതുമധ്യത്തിലേക്ക് വലിച്ചിടരുത്. പരസ്പരം തണലാകാന്‍ ശ്രമിക്കണം - ശുഭദിനം
വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ