മലയാറ്റൂരിൽ 19 കാരിയുടെ മരണം കൊലപാതകം, മദ്യലഹരിയിൽ അക്രമം നടത്തിയെന്ന് സമ്മതിച്ച് ആൺസുഹൃത്ത്, അറസ്റ്റിൽ


മലയാറ്റൂരിൽ 19 കാരിയെ
മരിച്ച സംഭവം കൊലപാതകമെന്ന് കണ്ടെത്തൽ. പെൺകുട്ടിയുടെ ആൺസുഹൃത്തിനെ പൊലീസ് അറസ്റ്റ് ചെയ്തു. മദ്യലഹരിയിൽ കുറ്റകൃത്യം ചെയ്‌തുവെന്ന് യുവാവ് സമ്മതിച്ചിട്ടുണ്ട്.

കഴിഞ്ഞ ദിവസമാണ് മുണ്ടങ്ങമറ്റം സ്വദേശിയായ ചിത്രപ്രിയയെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. സെബിയൂരിലെ ആളൊഴിഞ്ഞ പറമ്പിലാണ് മൃതദേഹം കിടന്നിരുന്നത്. മൂന്ന് ദിവസമായി ചിത്രപ്രിയയെ കാണ്മാനില്ലായിരുന്നു. ഇതിനിടെ പെൺകുട്ടി ആൺസുഹൃത്തിനൊപ്പം പോകുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചു. ഇതിന്റെ അടിസ്ഥാനത്തിലായിരുന്നു അന്വേഷണം പുരോഗമിച്ചത്. പ്രദേശത്ത് നിന്ന് ദുർഗന്ധം വമിച്ചിരുന്നു. നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് പൊലീസ് നടത്തിയ പരിശോധനയിലാണ് മൃതദേഹം കണ്ടെത്തിയത്.

ബെംഗളൂരുവിലെ ഏവിയേഷൻ വിദ്യാർത്ഥിനിയാണ് ചിത്രപ്രിയ. അടുത്തിടെയാണ് പെൺകുട്ടി നാട്ടിലെത്തിയത്. കഴിഞ്ഞ ശനിയാഴ്‌ച മുതൽ പെൺകുട്ടിയെ കാണാതാവുകയായിരുന്നു.

മദ്യലഹരിയിൽ കുറ്റകൃത്യം ചെയ്തുവെന്നാണ് പ്രതിയുടെ കുറ്റസമ്മതം. ചിത്രപ്രിയയുമായി വഴക്കുണ്ടായുപ്പോൾ കല്ല് ഉപയോഗിച്ച് തലയ്ക്ക് അടിച്ചുവെന്നാണ് അലൻ പൊലീസിനോട് പറഞ്ഞത്.

ചിത്രപ്രിയ അലനോടൊപ്പം ബൈക്കിൽ പോകുന്നതിന്റെ്റെ സിസിടിവി ദൃശ്യങ്ങൾ പൊലീസിനു ലഭിച്ചിരുന്നു. രണ്ട് ദിവസമായി ചിത്രപ്രിയക്കു വേണ്ടിയുള്ള തിരച്ചിൽ നടക്കുകയായിരുന്നു. മൃതദേഹം കണ്ടെത്തിയ ഭാഗത്ത് വെട്ടുകല്ലുകൾ കൂട്ടിയിട്ടിരുന്നു. ഈ കല്ലുകളിൽ രക്തവും പുരണ്ടിരുന്നു. ഇതോടെ വെട്ടുകല്ല് ഉപയോഗിച്ച് തലയ്ക്ക് അടിച്ച് കൊലപാതകം നടത്തിയതാകാം എന്ന നിഗമനത്തിൽ പൊലീസ് ഇന്നലെ എത്തിയിരുന്നു.

മലയാറ്റൂർ മുണ്ടങ്ങാമറ്റം തുരുത്തിപ്പറമ്ബിൽ ഷൈജുവിന്റെയും ഷിനിയുടെയും മകളായ ചിത്രപ്രിയയെ വീട്ടിൽ നിന്ന് ഒരു കിലോമീറ്റർ അകലെയുള്ള പറമ്ബിലാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ജീർണിച്ചു തുടങ്ങിയ മൃതദേഹത്തിനു 2 ദിവസത്തെ പഴക്കമുണ്ടായിരുന്നു. ചിത്രപ്രിയയുടെ തലയ്ക്കു പിന്നിൽ ആഴത്തിൽ മുറിവേറ്റിട്ടുണ്ടെന്ന് പ്രാഥമിക പരിശോധനയിൽ കണ്ടെത്തി. അതുകൊണ്ടു തന്നെ സംഭവം കൊലപാതകമാണെന്ന പ്രാഥമിക നിഗമനത്തിലേക്ക് പൊലീസ് എത്തി. സംഭവവുമായി ബന്ധപ്പെട്ട് ഇന്നലെ 2 പേരെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു.

ചിത്രപ്രിയയെ കാണാതാകുന്നതിനു മുൻപ് ഫോണിൽ സംസാരിച്ചവരാണ് കസ്റ്റഡിയിലായത്.