ശബരിമല സ്വര്‍ണക്കൊള്ള; എ. പത്മകുമാര്‍ ജയിലിലേക്ക്; 14 ദിവസം റിമാൻഡ്


പത്തനംതിട്ട: ശബരിമല സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട കേസില്‍ അറസ്റ്റിലായ ദേവസ്വം ബോർഡ് മുൻ അധ്യക്ഷൻ എ.പത്മകുമാറിനെ റിമാൻഡ് ചെയ്തു. 14 ദിവസത്തേക്കാണ് റിമാന്‍ഡ് ചെയ്തിരിക്കുന്നത്. കൊല്ലം വിജിലൻസ് കോടതിയാണ് പത്മകുമാറിനെ റിമാൻഡില്‍ വിട്ടത്.

തിരുവനന്തപുരത്തെ രഹസ്യ കേന്ദ്രത്തില്‍ നടന്ന ചോദ്യം ചെയ്യലിനു പിന്നാലെ പ്രത്യക അന്വേഷണ സംഘമാണ് പത്മകുമാറിനെ അറസ്റ്റു ചെയ്തത്. വൈദ്യ പരിശോധനക്ക് ശേഷമായിരുന്നു പദ്മകുമാറിനെ കോടതിയില്‍ ഹാജരാക്കിയത്. പത്മകുമാറിനെ തിരുവനന്തപുരം സ്‌പെഷ്യല്‍ സബ് ജയിലിലേക്ക് കൊണ്ടുപോയതായാണ് വിവരം. 

ഉണ്ണികൃഷ്‌ണൻ പോറ്റിക്ക് ഒത്താശ ചെയ്‌തത്‌ പത്മകുമാറാണെന്നാണ് പ്രത്യേക അന്വേഷണ സംഘത്തിൻ്റെ വിലയിരുത്തല്‍. പോറ്റിയും പത്മകുമാറും തമ്മില്‍ സാമ്ബത്തിക ഇടപാടുണ്ടായിരുന്നതായും എസ്‌ഐടിക്ക് സൂചന ലഭിച്ചിട്ടുണ്ട്. കേസില്‍ കൂടുതല്‍ തെളിവ് ശേഖരിക്കാനുള്ളതിനാലാണ് പത്മകുമാറിൻ്റെ ചോദ്യം ചെയ്യല്‍ വൈകാൻ കാരണമെന്നാണ് അന്വേഷണ സംഘം വ്യക്തമാക്കിയിരുന്നു. എസ്‌ഐടി തലവൻ എസ്‌പി ശശിധരൻ്റെ നേതൃത്വത്തിലായിരുന്നു ഇന്ന് ചോദ്യം ചെയ്യല്‍ നടന്നത്.

സ്വർണക്കൊള്ള കേസില്‍ ചോദ്യം ചെയ്യലിന് ഹാജരാകാനായി എ പത്മകുമാറിന് മുമ്ബ് രണ്ട് തവണ എസ്‌ഐടി നോട്ടിസ് നല്‍കിയിരുന്നു. എൻ വാസു അറസ്റ്റിലായതിന് പിന്നാലെയാണ് പത്മകുമാറിന് രണ്ടാമതും നോട്ടിസ് അയച്ചത്. എൻ വാസു ദേവസ്വം ബോർഡ് കമ്മിഷണറായിരിക്കെ പത്മകുമാറായിരുന്നു ദേവസ്വം ബോർഡ് അധ്യക്ഷൻ.

ഉണ്ണികൃഷ്‌ണൻ പോറ്റി, ദേവസ്വം ബോര്‍ഡ് മുന്‍ അഡ്‌മിനിസ്ട്രേറ്റീവ് ഓഫിസര്‍ മുരാരി ബാബു, മുന്‍ എക്‌സിക്യുട്ടീവ് ഓഫിസര്‍ ഡി സുധീഷ്‌കുമാര്‍, മുന്‍ ദേവസ്വം കമ്മിഷണറും അധ്യക്ഷനുമായിരുന്ന എൻ വാസു എന്നിവരാണ് ശബരിമല സ്വർണക്കൊള്ള കേസില്‍ ഇതുവരെ അറസ്റ്റിലായത്.

പത്മകുമാറിൻ്റെ ചോദ്യം ചെയ്യല്‍ കേസ് അന്വേഷണത്തില്‍ ഏറെ നിര്‍ണായകമാണ്. 2019ല്‍ ശബരിമലയിലെ ദ്വാരപാലക ശില്‍പ്പത്തിലെ സ്വർണവും കട്ടിളപ്പാളികളും അറ്റകുറ്റപ്പണിക്കായി അഴിച്ച്‌ കൊണ്ടുപോകുമ്ബോള്‍ ദേവസ്വം ബോർഡ് പ്രസിഡൻ്റായിരുന്നത് എ പത്മകുമാർ ആയിരുന്നു. പോറ്റിയും പത്മകുമാറും തമ്മില്‍ സാമ്ബത്തിക ഇടപാടുണ്ടായിരുന്നതായും സൂചന ലഭിച്ചിട്ടുണ്ട്.

വ്യവസ്ഥാപിതമല്ലാത്ത ഒന്നും ചെയ്‌തിട്ടില്ലെന്നും എഫ്‌ഐആർ റജിസ്റ്റർ ചെയ്‌തതായി അറിയില്ലെന്നും ഏത് അന്വേഷണത്തെയും നിയമപരമായി നേരിടുമെന്നും എ പത്മകുമാർ മാധ്യമങ്ങളോട് പ്രതികരിച്ചിരുന്നു. അങ്ങനെ ഒരു എഫ്‌ഐആര്‍ ഉണ്ടെന്ന വിവരം താനിതുവരെ അറിഞ്ഞിട്ടില്ലെന്നും നിയമപ്രകാരമോ അതല്ലെങ്കില്‍ ഏതെങ്കിലും വിധത്തിലോ തനിക്കങ്ങനെ ഒരു വിവരം കിട്ടിയിട്ടില്ലെന്നും പറഞ്ഞു.

മുൻ കോന്നി എംഎല്‍എ കൂടിയായ പദ്മകുമാർ സിപിഎമ്മിൻറെ പത്തനംതിട്ട ജില്ലയിലെ പ്രമുഖ മുഖങ്ങളിലൊന്നാണ്. കഴിഞ്ഞ സിപിഎം സംസ്ഥാന സമ്മേളനത്തില്‍ സംസ്ഥാന കമ്മറ്റിയില്‍ ഇടം ലഭിക്കാത്തതില്‍ പരസ്യ പ്രതികരണവുമായി പദ്മകുമാർ രംഗത്തെത്തിയത് ഏറെ വിവാദമായിരുന്നു.