കരൂരിലേക്ക് പോകാന്‍ വിജയിക്ക് അനുമതിയില്ല, നടനെതിരെ പോസ്റ്ററുകള്‍; ഗുരുതര വീഴ്ചയുണ്ടായെന്ന് ഇന്റലിജന്‍സ് റിപ്പോര്‍ട്ട്


ചെന്നൈ: ആള്‍ക്കൂട്ട ദുരന്തമുണ്ടായ കരൂരിലേക്ക് പോകാന്‍ ടിവികെ അധ്യക്ഷനും നടനുമായ വിജയിക്ക് അനുമതിയില്ല. വിജയ് പൊലീസിനോട് അനുമതി തേടിയെങ്കിലും നിഷേധിക്കുകയായിരുന്നു. സുരക്ഷാ കാരണങ്ങളും, വിജയ് സ്ഥലത്ത് എത്തിയാല്‍ ഉണ്ടാകാവുന്ന ക്രമസമാധാന പ്രശ്‌നങ്ങളും പരിഗണിച്ചാണ് പൊലീസ് അനുമതി നിഷേധിച്ചത്. ഇന്നലെയാണ് വിജയ് അനുമതി തേടി പൊലീസുമായി സംസാരിച്ചതെന്ന് ടിവികെ നേതാക്കള്‍ പറഞ്ഞു.

വിജയുടെ റാലിക്കായി സ്ഥലം അനുവദിച്ചതിൽ പൊലീസിന് വീഴ്ചയുണ്ടായെന്നും 10 മണിയോടെ തന്നെ ആളുകൾ തടിച്ചു കൂടിയിട്ടും മുൻകരുതൽ എടുത്തില്ലെന്നും ഇന്റലിജൻസ് റിപ്പോർട്ടിൽ പറയുന്നു. പതിനായിരം പേർക്കാണ് അനുമതി തേടിയതെങ്കിലും ടിവികെ റാലികളുടെ സ്വഭാ​വം പരി​ഗണിച്ചുകൊണ്ട് ആവശ്യമായ മുൻകരുതലുകൾ ഏർപ്പെടുത്തുന്നതിൽ വീഴ്ച പറ്റി. അടിയന്തര സാഹചര്യം നേരിടാനുള്ള സജ്ജീകരണങ്ങളുണ്ടായിരുന്നില്ല. ദുരന്തമുണ്ടായ വേലുച്ചാമിപുരത്ത് അരലക്ഷത്തിലേറെ പേരെ ഉൾക്കൊള്ളാനുള്ള ശേഷി ഉണ്ടായിരുന്നില്ലെന്നും റിപ്പോർട്ടിൽ സൂചിപ്പിക്കുന്നു.

അതിനിടെ വിജയ് ക്കെതിരെ കരൂരിൽ പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. വിജയ് കൊലപാതകിയാണെന്ന് സൂചിപ്പിക്കുന്ന പോസ്റ്ററുകളാണ് പ്രത്യക്ഷപ്പെട്ടത്. നിരപരാധികളായ ആളുകളുടെ മരണത്തിന് ഉത്തരവാദിയായ വിജയിനെ അറസ്റ്റ് ചെയ്യണമെന്നും പോസ്റ്ററിൽ ആവശ്യപ്പെടുന്നു. വിദ്യാർഥി കൂട്ടായ്മയുടെ പേരിലാണ് പോസ്റ്റർ പ്രത്യക്ഷപ്പെട്ടത്.