സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട അതിശക്തമായ മഴയ്ക്ക് സാധ്യത. കാസർകോട്,കണ്ണൂർ, വയനാട്,കോഴിക്കോട്,മലപ്പുറം,തൃശൂർ ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു.വടക്കു പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിന് മുകളിൽ ഒഡിഷ തീരത്തിനു സമീപം രൂപപ്പെട്ട അതിതീവ്ര ന്യൂനമർദത്തിന്റെ സ്വാധീനഫലമായാണ് മഴ തുടരുന്നത്.വരും ദിവസങ്ങളിലും മഴ കനത്തേക്കും. മഴയ്ക്കൊപ്പം കാറ്റിനും സാധ്യതയുണ്ട്.റെഡ് അലർട്ട് തുടരുന്നു ഡാമുകൾക്കരികിൽ താമസിക്കുന്നവരും ജാഗ്രത പാലിക്കണം.ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുള്ളതിനാൽ കേരള തീരത്ത് 28 വരെ മത്സ്യബന്ധനത്തിൽ പോകാൻ പാടില്ല.
അതേസമയം, ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ മഴക്കെടുതി രൂക്ഷമായി തുടരുകയാണ്.മേഘവിസ്ഫോടനത്തെ തുടർന്നുണ്ടായ മിന്നൽ പ്രളയത്തിലും മണ്ണിടിച്ചിലിലും ജമ്മു കശ്മീരിൽ മരണം 40 കടന്നു . വൈഷ്ണോ ദേവി തീർത്ഥാടന യാത്രയ്ക്കിടെയുണ്ടായ മണ്ണിടിച്ചിലിൽ 31 പേർക്കാണ് ജീവൻ നഷ്ടമായത്. നദികളിൽ ജലനിരപ്പ് ഉയർന്നതോടെ താഴ്ന്ന പ്രദേശങ്ങളിൽ താമസിക്കുന്നവർക്ക് ജാഗ്രത നിർദ്ദേശം നൽകിയിട്ടുണ്ട്. ഡോഡയിലെ മേഘവിസ്ഫോടനത്തിനിടെ കാണാതായവർക്കുള്ള തിരച്ചിൽ ഇന്നും തുടരും. ഉത്തരാഖണ്ഡിലെ രക്ഷാപ്രവർത്തനവും പുരോഗമിക്കുകയാണ്. പഞ്ചാബ്, ഹരിയാന, ഡൽഹി എന്നിവിടങ്ങളിലും പ്രളയ മുന്നറിയിപ്പ് നിലനിൽക്കുന്നുണ്ട് . രണ്ടുദിവസത്തേക്ക് കൂടി മഴ ശക്തമാകുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്.
വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ