മുണ്ടക്കൈ- ചൂരൽമല ദുരന്തബാധിതരുടെ താമസ മാസ വാടക ഉടൻ നൽകും.



മുണ്ടക്കൈ- ചൂരൽമല ദുരന്തബാധിതരുടെ താമസത്തിനുള്ള മാസ വാടക നൽകാനുള്ള തുക അടിയന്തരമായി ലഭ്യമാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പുനരധിവാസം സമയബന്ധിതമായി പൂർത്തിയാക്കുമെന്നും ടൗൺഷിപ്പ് നിർമാണ പ്രവർത്തന പുരോഗതി വിലയിരുത്തുന്നതിന് ചേർന്ന യോഗത്തിൽ മുഖ്യമന്ത്രി വ്യക്തമാക്കി.

ടൗൺഷിപ്പ് നിർമാണത്തിന് ഭരണ, സാങ്കേതിക, സാമ്പത്തിക അനുമതികൾ നൽകുന്നതിന് സമയക്രമം നിശ്ചയിച്ചു നൽകി. അനുമതിയോടെ വേണ്ട മരങ്ങൾ മുറിച്ചു മാറ്റുക, വൈദ്യുത വിതരണ സംവിധാനങ്ങൾ പുനക്രമീകരിക്കുക, മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്നുള്ള സാമ്പത്തിക സഹായം, അവശിഷ്‌ടങ്ങൾ നീക്കം ചെയ്ത് പുഴയുടെ ഒഴുക്ക് സുഗമമാക്കുക, ഉദ്യോഗസ്ഥരുടെ വിന്യാസം എന്നിവയിൽ നടപടികൾ ബന്ധപ്പെട്ട വകുപ്പുകൾ എത്രയും വേഗം പൂർത്തീകരിക്കണമെന്നും മുഖ്യമന്ത്രി ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി.

റവന്യു വകുപ്പ് മന്ത്രി കെ രാജൻ, ധനകാര്യ വകുപ്പ് മന്ത്രി കെ എൻ ബാലഗോപാൽ, ചീഫ് സെക്രട്ടറി ഡോ. എ ജയതിലക്, മുഖ്യമന്ത്രിയുടെ ചീഫ് പ്രിൻസിപ്പൽ സെക്രട്ടറി കെ എം എബ്രഹാം, അഡീഷനൽ ചീഫ് സെക്രട്ടറിമാർ, വകുപ്പ് സെക്രട്ടറിമാർ, ഉന്നത ഉദ്യോഗസ്ഥർ തുടങ്ങിയർ പങ്കെടുത്തു. പ്രതിമാസ വാടക മുടങ്ങിയതിൽ ബുധനാഴ്ച പ്രതിഷേധം സംഘടിപ്പിക്കാൻ മുണ്ടക്കൈ-ചുരൽമല ദുരന്തബാധിതർ തീരുമാനിച്ചിരുന്നു.