ആലപ്പുഴയില്‍ യുവാവും വിദ്യാര്‍ഥിനിയും ട്രെയിനിന് മുന്നില്‍ചാടി മരിച്ചു; മൃതദേഹങ്ങള്‍ ചിന്നിച്ചിതറിയ നിലയില്‍..



യുവാവും വിദ്യാർഥിനിയും ട്രെയിനിന് മുന്നില്‍ ചാടി മരിച്ചു. ചെറുതന സ്വദേശി ശ്രീജിത്ത്(40) പള്ളിപ്പാട് സ്വദേശിനിയായ 17 വയസ്സുകാരിയായ വിദ്യാർഥിനി എന്നിവരാണ് മരിച്ചത്.

ആലപ്പുഴ കരുവാറ്റയില്‍ ബുധനാഴ്ച ഉച്ചയ്ക്ക് 12 മണിയോടെയായിരുന്നു സംഭവം. കൊച്ചുവേളി-അമൃത്സർ എക്സ്പ്രസിന് മുന്നിലേക്കാണ് ഇരുവരും ചാടിയത്. ട്രെയിനിടിച്ച്‌ മൃതദേഹങ്ങള്‍ ചിന്നിച്ചിതറിയ നിലയിലായിരുന്നു. 

ബൈക്ക് റോഡില്‍ നിർത്തിയിട്ടശേഷം നടന്നാണ് ഇരുവരും കരുവാറ്റ ഹാള്‍ട്ട് സ്റ്റേഷനിലെത്തിയത്. തുടർന്ന് റെയില്‍വേട്രാക്കിന് സമീപമെത്തി ട്രെയിനിന് മുന്നിലേക്ക് ചാടുകയായിരുന്നു. സംഭവത്തെത്തുടർന്ന് കൊച്ചുവേളി-അമൃത്സർ എക്സ്പ്രസിന് പിന്നാലെ എത്തിയ തിരുവനന്തപുരം-മുംബൈ എല്‍ടിടി നേത്രാവതി എക്സ്പ്രസ് അരമണിക്കൂറോളം കരുവാറ്റയില്‍ പിടിച്ചിട്ടു. 

അതേസമയം, ശ്രീജിത്തും വിദ്യാർഥിനിയും തമ്മിലുള്ള ബന്ധമോ ആത്മഹത്യയ്ക്കുള്ള കാരണമോ ഇതുവരെ വ്യക്തമല്ല. ഇരുവരുടെയും മൃതദേഹങ്ങള്‍ പോലീസെത്തി ഹരിപ്പാട് താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തില്‍ ഹരിപ്പാട് പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തിട്ടുണ്ട്.