കോഴിക്കോട് ഭീമൻ ആല്‍മരം വീടിനുമുകളിലേക്ക് കടപുഴകിവീണു; നാലുപേര്‍ക്ക് പരിക്ക്.



കോഴിക്കോട് രാമനാട്ടുകര കാരാട് വീടിന് മുകളിലേക്ക് ആല്‍മരം വീണ് നാലുപേർക്ക് പരിക്ക്. രണ്ടുപേരുടെ നില ഗുരുതരമാണ്.

വീട് പൂർണമായും തകർന്നു. പരിക്കേറ്റവരെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 

തിരുത്തിമ്മല്‍ വേലായുധന്റെ വീടിനു മുകളിലേക്കാണ് ആല്‍മരം കടപുഴകി വീണത്. വേലായുധൻ, ഭാര്യ ബേബി, മകൻ ഷിൻജിത് എന്നിവർക്കാണ് പരിക്കുപറ്റിയത്. പരിക്കേറ്റവരില്‍ രണ്ടുപേരുടെ നില ഗുരുതരമാണ്. ഇവരെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

കാരാട് തിരുത്തുമ്മല്‍ ക്ഷേത്രത്തിലെ ഏഴുമീറ്ററോളം ചുറ്റളവുള്ള ആല്‍മരമാണ് ബുധനാഴ്ച പുലർച്ചെ ഒന്നരയോടെ വീടിനുമുകളിലേക്ക് കടപുഴകി വീണത്. ഏകദേശം 800 വർഷം പഴക്കമുള്ള ആല്‍മരമാണിതെന്നാണ് നാട്ടുകാർ പറയുന്നത്. മരത്തിന്റെ ചില്ല ഭീഷണിയായിരുന്നതിനാല്‍ നേരത്തേ വെട്ടിമാറ്റിയിരുന്നു. ആല്‍മരത്തോടൊപ്പംതന്നെ തെങ്ങും മാവും കടപുഴകിവീണതായും നാട്ടുകാർ പറയുന്നു.

പരിക്കേറ്റ വേലായുധൻ വീട്ടില്‍നിന്ന് പുറത്തിറങ്ങി അയല്‍വാസിയെ വിവരമറിയിക്കുകയായിരുന്നു. തുടർന്ന് പ്രദേശവാസികള്‍ രക്ഷാപ്രവർത്തനം നടത്തി. വാതില്‍ ചവിട്ടിപ്പൊളിച്ചാണ് പരിക്കേറ്റവരെ വീട്ടില്‍നിന്ന് പുറത്തെടുത്തത്.