കുക്കറിന്റെ മൂടിയും ചിരവയും കൊണ്ട് അടിച്ചുവീഴ്ത്തി, ഗൂഡല്ലൂരിൽ 55 വയസുകാരിയെ കൊലപ്പെടുത്തിയത് മരുമകളും സഹോദരിയും ചേര്‍ന്ന്; പ്രതികള്‍ റിമാൻഡില്‍


ഗൂഡല്ലൂര്‍ നെല്ലാക്കോട്ടയില്‍ 55 വയസുകാരിയെ കഴുത്തറുത്ത് കൊലപ്പെടുത്തിയ കേസില്‍ രണ്ട് പേർ റിമാൻഡില്‍. 

നെല്ലാക്കോട്ട കൂവച്ചോല വീരപ്പന്‍കോളനിയിലെ മുഹമ്മദിന്റെ ഭാര്യ മൈമൂനയെ കൊലപ്പെടുത്തിയ കേസിലാണ് മകന്‍ നജുമുദ്ദീന്റെ ഭാര്യ ഗൂഡല്ലൂര്‍ ഒന്‍പതാംമൈല്‍ സ്വദേശിനി ഖൈറുനിസ (38), ഖൈറുനിസയുടെ സഹോദരി ദേവര്‍ഷോല കൊട്ടമേടിലെ ഹസീന (29) എന്നിവർ അറസ്റ്റിലായത്.

തിങ്കളാഴ്ചയാണ് ദേവാല ഡിഎസ്പി എസ്. ജയപാലന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം ഇരുവരെയും പിടികൂടിയത്.

വെള്ളിയാഴ്ചയാണ് കേസിനാസ്പദമായ സംഭവം നടന്നത്. മൈമൂനയെ കഴുത്തറുത്ത് മരിച്ച നിലയില്‍ വീടിനുള്ളില്‍ അടുക്കളയില്‍ കണ്ടെത്തുകയായിരുന്നു. തുടർന്ന് നടന്ന പോലീസ് അന്വേഷണത്തില്‍ കൊലയ്ക്ക് പിന്നില്‍ മൈമുനയുടെ മരുമകളും സഹോദരിയുമാണെന്ന് കണ്ടെത്തി.

സംഭവത്തെക്കുറിച്ച്‌ പോലീസ് പറയുന്നതിങ്ങനെ, മയക്കുമരുന്നുകേസില്‍ കോയമ്ബത്തൂര്‍ ജയിലിലായ ഖൈറുനിസയുടെ സഹോദരി ഹസീനയുടെ ഭര്‍ത്താവ് നസീമുദ്ദീനെ ജാമ്യത്തിലിറക്കാന്‍ പണമാവശ്യപ്പെട്ടാണ് ഇരുവരും മൈമൂനയെ സമീപിച്ചത്. 

വെള്ളിയാഴ്ച രാവിലെ ദേവര്‍ഷോല കൊട്ടമേടിലെ ഹസീനയുടെ വീട്ടില്‍ നിന്ന് വീരപ്പന്‍ കോളനിയിലെ മൈമൂനയുടെ വീട്ടിലെത്തിയ ഇരുവര്‍ക്കും പണം നല്‍കാന്‍ മൈമൂന വിസമ്മതിച്ചു. തുടര്‍ന്ന്, മാല ചോദിച്ച്‌ ഇരുവരും തമ്മില്‍ വാക്കേറ്റമുണ്ടായി. ഈ തർക്കം കയ്യേറ്റത്തിലേക്ക് നീങ്ങി. ഇതേത്തുടർന്ന് ഖൈറുനിസയും കൂടെ വന്ന ഹസീനയും ചേര്‍ന്ന് മൈമൂനയെ ആക്രമിക്കുകയുമായിരുന്നു.

ആക്രമണത്തെത്തുടർന്ന് നിലത്ത് വീണ മൈമുനയെ ഹസീന കുക്കറിന്റെ മൂടിയും ചിരവയും വടിയുമെടുത്ത് മുഖത്തടിച്ച്‌ കൊലപ്പെടുത്തുകയുമായിരുന്നു. പിന്നീട് ഇരുവരും മൈമൂനയുടെ ആറുപവന്‍ വരുന്ന മാല കവര്‍ന്നു സ്ഥലത്ത് നിന്നും രക്ഷപെട്ടു. 

പാടുന്തറയിലെ സ്വകാര്യസ്‌കൂളില്‍ സെക്യൂരിറ്റിജോലി ചെയ്യുന്ന മുഹമ്മദ് വീട്ടിലെത്തിയപ്പോഴാണ് ഭാര്യയെ അടുക്കളയില്‍ കൊല്ലപ്പെട്ടനിലയില്‍ കണ്ടത്. തുടർന്ന് ഇയാള്‍ പോലീസില്‍ വിവരമറിച്ചു.

സംഭവ സ്ഥലത്തെത്തിയ വിരലടയാളവിദഗ്ധരും പോലീസ് നായയും വിശദമായ പരിശോധന നടത്തി. പ്രദേശത്തെ സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച്‌ നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ കണ്ടെത്തിയതും അറസ്റ്റ് ചെയ്തതും.