2025 മെയ് 25 ഞായർ
1200 എടവം 11 അശ്വതി
1446 ദുൽഖഅ്ദ 27
◾ കൊച്ചി തീരത്തിന് സമീപത്ത് അറബിക്കടലില്‍ ചരക്കുകപ്പല്‍ ചെരിഞ്ഞ് രാസവസ്തുക്കള്‍ നിറച്ച കണ്ടെയ്‌നറുകള്‍ കടലില്‍വീണു. കൊച്ചി തീരത്തുനിന്ന് 74കിലോമീറ്റര്‍ അകലെയാണ് അപകടകരമായ സള്‍ഫര്‍ ഫ്യുവല്‍ ഓയിലും മറൈന്‍ ഗ്യാസ് ഓയിലും നിറച്ച 8 കണ്ടെയ്‌നറുകള്‍ കടലില്‍വീണത്. അപകടത്തില്‍പ്പെട്ട ലൈബീരിയന്‍ പതാകയുള്ള കപ്പലിന് അടുത്തുണ്ടായിരുന്ന മര്‍ച്ചന്റ് നേവി കപ്പലിലേക്ക് 9 പേര്‍ രക്ഷപ്പെട്ടു. 12 പേരെ നാവികസേനയുടെയും കോസ്റ്റ്ഗാര്‍ഡിന്റെയും കപ്പലുകള്‍ രക്ഷപ്പെടുത്തി. ചെരിഞ്ഞ കപ്പല്‍ കൂടുതല്‍ അപകടങ്ങളിലേക്കു പോകാതെ നിയന്ത്രിക്കാന്‍ മൂന്ന് ജീവനക്കാര്‍ കപ്പലില്‍ത്തന്നെ തുടരുകയാണ്. ഇവരെ ഏതു സമയത്തും രക്ഷപ്പെടുത്താന്‍ സ്ഥിതിഗതികള്‍ നിരീക്ഷിച്ച് അതി ജാഗ്രതയോടെ ഇന്ത്യന്‍ കപ്പലുകള്‍ സമീപത്തുണ്ട്.
◾ അപകടകരമായ രാസവസ്തുക്കള്‍ അടങ്ങിയ കണ്ടെയ്നറുകള്‍ കൊച്ചി തീരത്തുള്ള കടലില്‍ വീണ പശ്ചാത്തലത്തില്‍ സുരക്ഷാമുന്‍കരുതലിന്റെ ഭാഗമായി തീരപ്രദേശങ്ങളില്‍ ജാഗ്രതാനിര്‍ദേശം നല്‍കിയിട്ടുണ്ട്. സള്‍ഫര്‍ അടങ്ങിയ ദ്രാവകം കണ്ടെയ്‌നറുകളില്‍ ഉള്ളതിനാല്‍ അപകടസാധ്യതയുണ്ട്. അതിനാലാണ് തീരപ്രദേശങ്ങളിലുള്ളവര്‍ക്ക് ജാഗ്രതാനിര്‍ദേശം നല്‍കിയിരിക്കുന്നത്. തീരത്തേക്ക് കണ്ടെയ്നറുകള്‍ ഒഴുകിയെത്താന്‍ സാധ്യതയുണ്ടെന്നും ജനങ്ങള്‍ ഒരു കാരണവശാലും കണ്ടെയ്നറുകളില്‍ തൊടരുതെന്നും സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി അറിയിച്ചു. കണ്ടെയ്നറുകള്‍ കേരള തീരത്ത് കണ്ടാല്‍ ജനങ്ങള്‍ സ്പര്‍ശിക്കരുതെന്നും വിവരം പൊലീസിലോ 112 എന്ന നമ്പറിലോ അറിയിക്കണമെന്നും മുന്നറിയിപ്പില്‍ പറയുന്നു.
◾ വികസിത ഇന്ത്യ എന്ന ലക്ഷ്യം കൈവരിക്കാനുള്ള വികസന നയരേഖകള്‍ക്ക് സംസ്ഥാനങ്ങള്‍ രൂപം നല്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ദില്ലിയില്‍ പത്താമത് നീതി ആയോഗ് യോഗത്തിലാണ് പ്രധാനമന്ത്രി ഈ നിര്‍ദ്ദേശം വച്ചത്. നിക്ഷേപകരെ ആകര്‍ഷിക്കാനും ഉത്പാദനം പ്രോത്സാഹിപ്പിക്കാനും കൂടൂതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാനുമുളള തടസങ്ങള്‍ സംസ്ഥാനങ്ങള്‍ നീക്കണം. ഓരോ സംസ്ഥാനവും അന്താരാഷ്ട്ര നിലവാരമുള്ള ഒരു ടൂറിസം കേന്ദ്രമെങ്കിലും വികസിപ്പിക്കണം. ഭാവിക്കനുസൃതമായി നഗരങ്ങളില്‍ സുസ്ഥിര വികസനം ഉറപ്പാക്കണമെന്നും വനിതകളെ ഉള്‍ക്കൊള്ളുംവിധം തൊഴിലിടങ്ങളിലെ നിയമവും നയവും മാറണമെന്നും മോദി നിര്‍ദേശിച്ചു. അതേസമയം വികസന പ്രവര്‍ത്തനങ്ങള്‍ക്കുള്ള സംസ്ഥാനവിഹിതം കേന്ദ്രം വര്‍ദ്ധിപ്പിക്കണമെന്ന് വിവിധ മുഖ്യമന്ത്രിമാര്‍ ആവശ്യപ്പെട്ടു. കേരളം, പശ്ചിമ ബംഗാള്‍, കര്‍ണാടക തുടങ്ങിയ സംസ്ഥാനങ്ങള്‍ യോഗത്തില്‍ പങ്കെടുത്തില്ല.
◾ സംസ്ഥാനത്ത് നാശം വിതച്ച് കനത്തമഴ. മഴക്കെടുതിയില്‍ 3 പേര്‍ മരിച്ചു. ഇന്നും നാളേയും അതിതീവ്ര മഴയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. അടുത്ത 7 ദിവസം അതീവ ജാഗ്രതയെന്ന് മുഖ്യമന്ത്രി അറിയിച്ചു. കാഞ്ഞിരപ്പുഴയില്‍ മണല്‍ വാരുന്നതിനിടയില്‍ വഞ്ചി മറിഞ്ഞാണ് ഒരാള്‍ മരിച്ചത്. മേത്തല പടന്ന പാലക്കപ്പറമ്പില്‍ സന്തോഷാണ് മരിച്ചത്. ഒരാളെ കാണാതായിട്ടുണ്ട്. കോഴിക്കോട് അഴിയൂരില്‍ നിര്‍മാണത്തിലിരുന്ന കിണര്‍ ഇടിഞ്ഞുവീണ് തൊഴിലാളിയായ കരിയാട് സ്വദേശി രതീഷ് മരിച്ചു. കണ്ണൂര്‍ ചാലക്കുന്നില്‍ ദേശീയപാത നിര്‍മാണത്തിനിടെ മണ്ണിടിഞ്ഞ് വീണ് ജാര്‍ഖണ്ഡ് സ്വദേശി ബിയാസ് ആണ് മരിച്ചത്.
◾ സംസ്ഥാനത്ത് ശക്തമായ കാറ്റിലും മഴയിലും 27 കോടിയോളം രൂപയുടെ നഷ്ടം വന്നുവെന്ന് കെഎസ്ഇബി. ഇതുവരെ 257 ഹൈടെന്‍ഷന്‍ പോസ്റ്റുകളും 2,505 ലോ ടെന്‍ഷന്‍ പോസ്റ്റുകളും തകര്‍ന്നു. 7,12,679 ഉപഭോക്താക്കള്‍ക്ക് വൈദ്യുതി തകരാര്‍ സംഭവിച്ചുവെന്നും കെഎസ്ഇബി. ഇതില്‍ 5,39,976 ഉപഭോക്താക്കള്‍ക്ക് ഇതിനോടകം വൈദ്യുതി ബന്ധം പുനസ്ഥാപിച്ച് നല്‍കിയെന്നും കെഎസ്ഇബിയുടെ കണക്ക്.
◾ കനത്ത മഴ പെയ്യാനുള്ള മുന്നറിയിപ്പിന്റെ അടിസ്ഥാനത്തില്‍ റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ച സാഹചര്യത്തില്‍ മദ്‌റസകള്‍, ട്യൂഷന്‍ സെന്ററുകള്‍ ഉള്‍പ്പെടെയുള്ള മുഴുവന്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും മലപ്പുറം ജില്ലാ കളക്ടര്‍ വി ആര്‍ വിനോദ് ഇന്ന് അവധി പ്രഖ്യാപിച്ചു.
◾ കാലവര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ തിരുവനന്തപുരം ജില്ലയില്‍ അതിശക്തമായ മഴയ്ക്കും കാറ്റിനും സാധ്യതയുള്ളതിനാല്‍ വിവിധ സര്‍ക്കാര്‍ ഓഫീസ് പരിസരങ്ങളിലും സ്വകാര്യ വ്യക്തികളുടെ പുരയിടങ്ങളിലും അപകടാവസ്ഥയിലുള്ള മരങ്ങളും ശിഖരങ്ങളും മുറിച്ചുമാറ്റുന്നതിന് ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയര്‍പേഴ്‌സണ്‍ കൂടിയായ ജില്ലാ കളക്ടര്‍ അനുകുമാരി നിര്‍ദേശം നല്‍കി.
◾ കണ്ണൂര്‍ ചാലക്കുന്നില്‍ ദേശീയപാത നിര്‍മാണത്തിനിടെ മണ്ണിടിഞ്ഞ് തൊഴിലാളി മരിച്ചു. ജാര്‍ഖണ്ഡ് സ്വദേശി ബിയാസ് ആണ് മരിച്ചത്. കോണ്‍ക്രീറ്റ് മതില്‍ നിര്‍മ്മിക്കുന്നതിനിടെയാണ് അപകടമുണ്ടായത്. മണ്ണിടിഞ്ഞപ്പോള്‍ മറിഞ്ഞുവീണ ബിയാസിന്റെ തലയിലൂടെ കമ്പി തുളച്ചുകയറുകയായിരുന്നു. ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. കണ്ണൂര്‍ ചാലക്കുന്നില്‍ ഇന്നലെ വൈകിട്ടോടെയാണ് ദാരുണമായ അപകടമുണ്ടായത്.
◾ ദേശീയപാത 66 നിര്‍മാണ പ്രവര്‍ത്തി നടക്കുന്ന കണ്ണൂര്‍ കുപ്പത്ത് വീണ്ടും മണ്ണിടിച്ചില്‍. ഇന്നലെ രാത്രിയോടെയാണ് മണ്ണിടിഞ്ഞ് താല്‍ക്കാലിക റോഡിലേക്ക് പതിച്ചത്. ഇതോടെ വാഹന ഗതാഗതം ഭാഗികമായി തടസപ്പെട്ടു. മണ്ണിടിഞ്ഞതിനെതുടര്‍ന്ന് ദേശീയപാതയില്‍ വാഹനങ്ങള്‍ തിരിച്ചുവിടുമെന്ന് പൊലീസ് അറിയിച്ചു.
◾ ചെറുപുഴയില്‍ എട്ടു വയസ്സുകാരിയെ അച്ഛന്‍ ക്രൂരമായി മര്‍ദ്ദിച്ച കേസില്‍ പ്രതിയായ ജോസിന്റെ അറസ്റ്റ് രേഖപ്പെടുത്തി. കേസില്‍ രണ്ടു മക്കളുടെയും ഇവരുടെ അമ്മയുടെയും മൊഴി പൊലീസ് രേഖപ്പെടുത്തി. സംഭവത്തെ തുടര്‍ന്ന് കുട്ടികളെ ഏറ്റെടുക്കുമെന്ന് ശിശുക്ഷേമ സമിതി അറിയിച്ചു. സര്‍ക്കാര്‍ ഇടപെടലിനെ തുടര്‍ന്നാണ് ശിശുക്ഷേമ സമിതി കുട്ടികളുടെ സംരക്ഷണം ഏറ്റെടുത്തത്.
◾ രാജ്യത്ത് ആദ്യമായി തുടങ്ങുന്ന കോളേജ് പ്രൊഫഷണല്‍ സ്‌പോര്‍ട്സ് ലീഗിന് 26-ാം തീയതി മലപ്പുറത്ത് കിക്കോഫ്. കോളേജ് സ്‌പോര്‍ട്സ് ലീഗ് കേരളയില്‍ ഫുട്‌ബോള്‍, വോളിബോള്‍ ലീഗുകളാണ് ഇക്കൊല്ലം ആരംഭിക്കുന്നത്. കേരളത്തിലെ വിവിധ സര്‍വകലാശാലകളില്‍ നിന്നുള്ള ടീമുകള്‍ പങ്കെടുക്കുന്ന ലീഗിന്റെ ഉദ്ഘാടനം തിരൂരില്‍ നടക്കും. കായിക വകുപ്പ് സംഘടിപ്പിച്ചിട്ടുള്ള കിക്ക്ഡ്രഗ്‌സ് എന്ന ലഹരിവിരുദ്ധ സന്ദേശയാത്രയുടെ സമാപനവും വേദിയില്‍ നടക്കും. കായിക വകുപ്പും, ഉന്നത വിദ്യാഭ്യാസവകുപ്പും സംയുക്തമായാണ് കോളേജ് സ്‌പോര്‍ട്സ് ലീഗ് കേരള ആരംഭിക്കുന്നത്.
◾ യുഡിഎഫിന്റെ അടിത്തറ വിപുലപ്പെടുത്തുമെന്നും വരാനിരിക്കുന്ന ദിവസങ്ങളില്‍ വിസ്മയിപ്പിക്കുന്ന പ്രഖ്യാപനങ്ങള്‍ ഉണ്ടാകുമെന്നും പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍. കോട്ടയത്ത് മാധ്യമങ്ങളെ കാണുകയായിരുന്നു പ്രതിപക്ഷ നേതാവ്.
◾ പത്തനംതിട്ട കടമ്മനിട്ടയില്‍ 17-കാരിയെ പെട്രോള്‍ ഒഴിച്ച് തീകൊളുത്തി കൊന്ന കേസില്‍ പ്രതി സജിലിന് ജീവപര്യന്തം തടവും രണ്ടു ലക്ഷം രൂപ പിഴയും. പത്തനംതിട്ട അഡീഷണല്‍ സെഷന്‍സ് കോടതിയുടേതാണ് വിധി.ശാരികയുടെ മുന്‍ സുഹൃത്ത് കൂടിയായ സജില്‍ കുറ്റക്കാരനെന്ന് കോടതി കഴിഞ്ഞ ദിവസം വിധിച്ചിരുന്നു.
◾ റാപ്പര്‍ വേടനെതിരെ പാലക്കാട് നഗരസഭ കൗണ്‍സിലര്‍ മിനി കൃഷ്ണകുമാര്‍ ദേശീയ അന്വേഷണ ഏജന്‍സിക്ക് പരാതി നല്‍കിയ സംഭവത്തില്‍ അതൃപ്തി അറിയിച്ച് ബിജെപി സംസ്ഥാന നേതൃത്വം. പാര്‍ട്ടിയോട് ആലോചിക്കാതെ പരാതി നല്‍കിയതിനാണ് അത്യപ്തി. ഇത് പാര്‍ട്ടിയ്ക്ക് അവമതിപ്പുണ്ടാക്കിയെന്നാണ് വിലയിരുത്തല്‍. എന്ത് അടിസ്ഥാനത്തിലാണ് എന്‍ഐഎയ്ക്ക് പരാതി നല്‍കിയതെന്നാണ് ബിജെപി സംസ്ഥാന നേതൃത്വം കൗണ്‍സിലറോട് ഉന്നയിച്ച ചോദ്യം. ഇനി വേടന്‍ പ്രശ്നത്തില്‍ പരസ്യ പ്രതികരണം നടത്തരുതെന്നും മിനിക്ക് സംസ്ഥാന നേതൃത്വം നിര്‍ദേശം നല്‍കി.
◾ മാസപ്പടി കേസില്‍ എസ് എഫ് ഐ ഒ അന്വേഷണം തടയണമെന്നാവശ്യപ്പെട്ട് സിഎംആര്‍എല്‍ ദില്ലി ഹൈക്കോടതിയില്‍ നല്‍കിയ ഹര്‍ജി നാളെ വീണ്ടും പരിഗണിക്കും. സിഎംആര്‍എല്‍ കേസ് നാളത്തെ പരിഗണന പട്ടികയില്‍ ദില്ലി ഹൈക്കോടതി ഉള്‍പ്പെടുത്തി. ജസ്റ്റിസ് സുബ്രഹ്‌മണ്യം പ്രസാദിന്റെ ബെഞ്ചാണ് സിഎംആര്‍എല്ലിന്റെ ഹര്‍ജി പരിഗണിക്കുന്നത്.
◾ പിറന്നാള്‍ ദിനത്തില്‍ കൊല്ലം പത്തനാപുരം ഗാന്ധിഭവനിലെ അന്തേവാസികള്‍ക്ക് സദ്യയൊരുക്കി മുഖ്യമന്ത്രി പിണറായി വിജയന്‍. 1500ലധികം കുടുംബാംഗങ്ങള്‍ക്ക് പിറന്നാള്‍ സദ്യയൊരുക്കാനുള്ള തുകയാണ് മുഖ്യമന്ത്രി നല്‍കിയത്. ഗാന്ധിഭവന്‍ ഭാരവാഹികളുടെയും സേവന പ്രവര്‍ത്തകരുടെയും കുടുംബാംഗങ്ങളുടെയും നേതൃത്വത്തില്‍ മുഖ്യമന്ത്രിക്ക് പിറന്നാള്‍ ആശംസകള്‍ നേര്‍ന്ന് മധുരം പങ്കുവെച്ച് പിറന്നാള്‍ ആഘോഷിച്ചു.
◾ മൈസൂര്‍ പാക്കിന്റെ പേര് മൈസൂര്‍ ശ്രീ എന്ന് മാറ്റുന്നതിന് പിന്നില്‍ ഒരു വിഭാഗം ആര്‍എസ്എസുകാരാണെന്നും ഇത് ഒരു തരം ഭ്രാന്താണെന്നും സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. റാപ്പര്‍ വേടനെതിരായ ജാതീയ ആക്രമണം ചാതുര്‍വര്‍ണ്യ വ്യവസ്ഥിതിയുടെ ഭാഗമാണ്. ബിജെപിയും ആര്‍എസ്എസും ക്ഷേത്ര സംരക്ഷണ സമിതിയും എല്ലാം ഇതിന് പിന്നിലുണ്ട്.കാസ തികച്ചും വര്‍ഗീയ സംഘടനയാണെന്നും എം വി ഗോവിന്ദന്‍ പറഞ്ഞു.
◾ താമരശേരി ഷഹബാസ് കൊലപാതകത്തില്‍ കുറ്റപത്രം സമര്‍പ്പിച്ചു. പ്രായപൂര്‍ത്തിയാകാത്ത ആറ് പേരെ പ്രതി ചേര്‍ത്തുള്ളതാണ് കുറ്റപത്രം. 107 സാക്ഷികളെ ഉള്‍പ്പെടുത്തിയുള്ള കുറ്റപത്രത്തില്‍, ഇന്‍സ്റ്റഗ്രാം ഗ്രൂപ്പിലെ ചാറ്റ് ഉള്‍പ്പെടെയുള്ള ഡിജിറ്റല്‍ തെളിവുകളും സമര്‍പ്പിച്ചിട്ടുണ്ട്. കൊലപാതകവുമായി ബന്ധപ്പെട്ട ഗൂഢാലോചന സംബന്ധിച്ച് തുടര്‍ അന്വേഷണം നടത്തുമെന്ന് കുറ്റപത്രത്തില്‍ വ്യക്തമാക്കുന്നു. ജുവൈനല്‍ ജസ്റ്റിസ് ബോര്‍ഡ് മുമ്പാകെയാണ് കുറ്റപത്രം നല്‍കിയത്.
◾ സിഎംആര്‍എലിനെതിരെ ബിജെപി നേതാവ് ഷോണ്‍ ജോര്‍ജ് നടത്തിയ ആരോപണങ്ങള്‍ ഓണ്‍ലൈന്‍ പ്ലാറ്റ്ഫോമുകളില്‍ നിന്ന് നീക്കം ചെയ്യണമെന്ന് എറണാകുളം മുന്‍സിഫ് കോടതി. ഷോണ്‍ ജോര്‍ജിനും മെറ്റയ്ക്കും കോടതി നോട്ടീസ് അയച്ചു. ഷോണും ബന്ധപ്പെട്ടവരും ഇത്തരം ആരോപണങ്ങള്‍ ഉന്നയിക്കരുതെന്നും ഇടക്കാല ഉത്തരവില്‍ പറയുന്നു.
◾ ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖറിന്റെ നേതൃത്വത്തില്‍ ബിജെപി കേരളത്തില്‍ ഒറ്റക്കെട്ടായാണ് മുന്നോട്ടുപോകുന്നതെന്നും ബാക്കി ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണെന്നും ബിജെപി നേതാവ് പി.കെ. കൃഷ്ണദാസ്. തിരുവനന്തപുരത്ത് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
◾ എറണാകുളം കുമ്പളത്ത് റോഡിലേക്ക് വീണ വൈദ്യുത പോസ്റ്റില്‍ ഇടിച്ച് ബൈക്ക് യാത്രികന്‍ അരൂക്കുറ്റി സ്വദേശി അബ്ദുല്‍ ഗഫൂര്‍ മരിച്ച സംഭവത്തില്‍ റിപ്പോര്‍ട്ട് കിട്ടിയശേഷം തുടര്‍ നടപടി സ്വീകരിക്കുമെന്ന് വൈദ്യുതി മന്ത്രി കെ കൃഷ്ണന്‍കുട്ടി പറഞ്ഞു. വൈദ്യുത പോസ്റ്റ് റോഡില്‍ വീണുകിടക്കുന്നതിന്റെ സൂചന ബോര്‍ഡ് സ്ഥാപിക്കാത്തത് വീഴ്ചയാണ് എന്നും ചൂണ്ടിക്കാട്ടി.
◾ പാന്റ്സ് തയ്ച്ചത് ഇഷ്ടപ്പെടാത്തതിന് കത്രികകൊണ്ട് തയ്യല്‍ക്കാരനെ കുത്തിക്കൊലപ്പെടുത്തിയതിന് പിന്നാലെ ഒളിവില്‍പ്പോയ ഹോട്ടല്‍ ജീവനക്കാരനെ പൊലീസ് അറസ്റ്റുചെയ്തു. തിട്ടുവിള സ്വദേശിയും നാഗര്‍കോവില്‍ ഡതി സ്‌കൂളിനു സമീപം തയ്യല്‍ക്കട നടത്തിവന്ന ശെല്‍വം(60) ആണ് മരിച്ചത്. തൂത്തുക്കുടി ശ്രീവൈകുണ്ഠം സെയ്തുങ്കനല്ലൂര്‍ സ്വദേശിയും, നാഗര്‍കോവിലിലെ ഹോട്ടല്‍ ജീവനക്കാരനുമായ ചന്ദ്രമണി(37)യാണ് അറസ്റ്റിലായത്.
◾ പ്രധാനമന്ത്രി നരേന്ദ്ര മോദിയെയോ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിനെയോ(ഇഡി) ഡിഎംകെ ഭയക്കുന്നില്ലെന്നും ഏതൊരു നിയമനടപടിയ്ക്കും നിയമപരമായ മാര്‍ഗ്ഗങ്ങളിലൂടെ മറുപടി നല്‍കുമെന്നും തമിഴ്‌നാട് ഉപമുഖ്യമന്ത്രി ഉദയനിധി സ്റ്റാലിന്‍..നീതി ആയോഗിന്റെ യോഗത്തില്‍ പങ്കെടുക്കാന്‍ മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്‍ ഡല്‍ഹി സന്ദര്‍ശിച്ചതിനെ ചോദ്യം ചെയ്ത എഐഎഡിഎംകെയുടെ ആരോപണങ്ങള്‍ക്ക് മറുപടി പറയുകയായിരുന്നു.ഉദയനിധി സ്റ്റാലിന്‍.
◾ ഉത്തര്‍പ്രദേശിലെ ഒരു സര്‍ക്കാര്‍ ഡോക്ടര്‍ക്കെതിരെ ഭാര്യയുടെ ഞെട്ടിക്കുന്ന ആരോപണങ്ങള്‍. ഡോക്ടര്‍ ക്രോസ് ഡ്രസ്സിംഗ് ചെയ്യുന്നതിന്റെ ചിത്രങ്ങള്‍ ഇന്റര്‍നെറ്റില്‍ വൈറലായതിന് പിന്നാലെയാണ് പോണ്‍ വീഡിയോകള്‍ ചിത്രീകരിക്കുകയും വില്‍ക്കുകയും ചെയ്തുവെന്ന ആരോപണം ഭാര്യ ഉന്നയിച്ചത്.വിഷയത്തില്‍ അന്വേഷണം നടത്തുമെന്ന് ഡെപ്യൂട്ടി ചീഫ് മെഡിക്കല്‍ ഓഫീസര്‍ മഹേന്ദ്ര പ്രസാദ് ഉറപ്പുനല്‍കി.
◾ ബംഗളുരുവില്‍ അഡ്രസ് തെറ്റിയതിനെച്ചൊല്ലി ഡെലിവറി എക്സിക്യൂട്ടീവ് ഉപഭോക്താവിനെ മര്‍ദിച്ചെന്ന് പരാതി. അടിയേറ്റ ഉപഭോക്താവിന് സാരമായ പരിക്കുകളുണ്ട്. മുഖത്ത് നീരും തലയോട്ടിക്ക് പരിക്കുമുണ്ടെന്ന് അദ്ദേഹം പൊലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നു. സംഭവത്തില്‍ കമ്പനിയും നടപടിയെടുക്കുമെന്ന് അറിയിച്ചു.
◾ പശ്ചിമ അതിര്‍ത്തിക്ക് സമീപമുള്ള പ്രതിരോധ വിമാനത്താവളങ്ങളില്‍ ടേക്ക്ഓഫിനും ലാന്‍ഡിംഗിനും സമയത്ത് വിമാനത്തിലെ ജനല്‍ ഷേഡുകള്‍ അടച്ചിട്ടുണ്ടെന്ന് ഉറപ്പാക്കാന്‍ ഡിജിസിഇ നിര്‍ദേശം. ടേക്ക്ഓഫിന് ശേഷം വിമാനം 10,000 അടി ഉയരം എത്തുന്നത് വരെയും, ലാന്‍ഡിംഗിന് സമയത്ത് ഈ ഉയരത്തില്‍ നിന്ന് താഴേക്ക് വരുന്നതുവരെയും ഈ നിയമം ബാധകമായിരിക്കും. എമര്‍ജന്‍സി എക്സിറ്റ് നിരകള്‍ക്ക് മാത്രമാണ് ഈ നിയമത്തിന് ഇളവ് നല്‍കിയിട്ടുള്ളതെന്ന് ഡിജിസിഎ അറിയിച്ചു. വീഡിയോ എടുക്കുന്നതും ഫോട്ടോയെടുക്കുന്നതും അനുവദനീയമല്ലെന്ന് യാത്രക്കാരെ ഓര്‍മിപ്പിക്കണം എന്നും ഈ നിര്‍ദേശങ്ങള്‍ ലംഘിക്കുന്നത് നിയമനടപടികള്‍ക്ക് ഇടയാക്കുമെന്നും ഡിജിസിഎ വ്യക്തമാക്കി.
◾ ഇന്ത്യന്‍ വ്യോമ സേനയുമായും അതിര്‍ത്തി രക്ഷാ സേനയുമായും ബന്ധപ്പെട്ട സുപ്രധാന വിവരങ്ങള്‍ പാകിസ്ഥാനി ഏജന്റിന് ചോര്‍ത്തി നല്‍കിയ യുവാവ് പിടിയിലായി. ഗുജറാത്തിലെ കച്ച് സ്വദേശിയായ സഹ്ദേവ് സിങ് ഗോഹില്‍ എന്നയാണ് പിടിയിലായതെന്ന് തീവ്രവാദ വിരുദ്ധ സേനയിലെ മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ കെ സിദ്ധാര്‍ത്ഥ് മാധ്യമങ്ങളോട് പറഞ്ഞു. 28കാരനായ സഹ്ദേവ് ആരോഗ്യ പ്രവര്‍ത്തകനായി ജോലി ചെയ്യുകയായിരുന്നു.പാകിസ്ഥാന് വേണ്ടി ഇന്ത്യയില്‍ നിന്ന് ചാര പ്രവര്‍ത്തനം നടത്തുന്നവരെ കണ്ടെത്താന്‍ കഴിഞ്ഞ ദിവസങ്ങളില്‍ നടന്നുവന്ന വ്യാപക അന്വേഷണത്തിന്റെ ഭാഗമായാണ് പുതിയ അറസ്റ്റും ഉണ്ടായത്.
◾ ഇന്ത്യയിലെ നഗര കേന്ദ്രങ്ങളില്‍ കൊവിഡ് കേസുകളില്‍ വര്‍ധന. ദില്ലി, കര്‍ണാടക, ആന്ധ്രാപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളെയും കേന്ദ്രഭരണ പ്രദേശങ്ങളെയും ആശുപത്രികള്‍ക്ക് മുന്നറിയിപ്പുകള്‍ നല്‍കിയിട്ടുണ്ട്. ദില്ലി, മഹാരാഷ്ട്ര, കേരളം, തമിഴ്നാട്, കര്‍ണാടക എന്നിവിടങ്ങളില്‍ ഈ മാസം പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.
◾ മുംബൈയില്‍ നിന്ന് തുര്‍ക്കിയിലേക്കുള്ള വിമാന സര്‍വീസുകള്‍ ഒരു കാരണവശാലും നടത്തരുതെന്ന് ശിവസേന. ശിവസേന സോഷ്യല്‍ മീഡിയ ചുമതലയുള്ള റഹൂല്‍ കനാല്‍ മഹാരാഷ്ട്ര ഗവര്‍ണര്‍ സി പി രാധാകൃഷ്ണന്‍, മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ്, ഉപമുഖ്യമന്ത്രി ഏക്‌നാഥ് ഷിന്‍ഡെ എന്നിവര്‍ക്ക് ഇക്കാര്യം ആവശ്യപ്പെട്ട് കത്തയച്ചു, തുര്‍ക്കി തീവ്രവാദത്തിനെതിരായ നിലപാട് വ്യക്തമാക്കുകയും പാകിസ്ഥാനെ പിന്തുണയ്ക്കുന്നതില്‍ നിന്ന് പിന്മാറുകയും ചെയ്യുന്നതു വരെ മുംബൈയില്‍ നിന്ന് ഇസ്താംബൂളിലേക്കുള്ള വിമാന സര്‍വീസുകള്‍ നിര്‍ത്തിവയ്ക്കണമെന്നാണ് ആവശ്യപ്പെട്ടത്.
◾ ജമ്മുവിലെ ദോഡാ മേഖലയിലെ 37 ടവര്‍ ലൊക്കേഷനുകളില്‍ താല്‍ക്കാലികമായി ഇന്റര്‍നെറ്റ് വിച്ഛേദിച്ചു. ജമ്മു കശ്മീര്‍ പോലീസിന്റെ ശുപാര്‍ശ പ്രകാരമാണ് നടപടി. പൊതു സുരക്ഷ കണക്കിലെടുത്താണ് തീരുമാനമെന്നാണ് വിശദീകരണം. ഈ മാസം 27 വരെയാണ് നിരോധനം. രാജ്യവിരുദ്ധ ശക്തികള്‍ ഇന്റര്‍നെറ്റ് സംവിധാനങ്ങള്‍ ദുരുപയോഗം ചെയ്യുന്നതായുള്ള വിവരത്തെ തുടര്‍ന്നാണ് നടപടിയെന്നാണ് സൂചന.
◾ കഴിഞ്ഞ നാല്‍പത് കൊല്ലത്തിനിടെ ഭീകരാക്രമണങ്ങളില്‍ കൊല്ലപ്പെട്ട ഇന്ത്യക്കാരുടെ എണ്ണം 20,000 ലധികമാണെന്ന് ഐക്യരാഷ്ട്രസഭയില്‍ ഇന്ത്യ. ഭീകരപ്രവര്‍ത്തനത്തിന്റേയും അതിന് പാകിസ്താന്‍ നല്‍കിവരുന്ന പിന്തുണയുടേയും ഗൗരവം ഐക്യരാഷ്ട്രസഭയ്ക്ക് മുന്നില്‍ തുറന്നു കാട്ടുകയായിരുന്നു ഐക്യരാഷ്ട്രസഭയിലെ ഇന്ത്യയുടെ സ്ഥിരം പ്രതിനിധി അംബാസഡര്‍ പര്‍വ്വതനേനി ഹരീഷ്.
◾ കടുത്ത രാഷ്ട്രീയ പ്രതിസന്ധികള്‍ക്കിടയില്‍ ഉപദേശക സമിതിയുടെ അപ്രതീക്ഷിത യോഗം വിളിച്ചുചേര്‍ത്ത് ബംഗ്ലാദേശിലെ ഇടക്കാല സര്‍ക്കാരിന്റെ മുഖ്യ ഉപദേഷ്ടാവ് മുഹമ്മദ് യൂനുസ്. മുന്‍കൂട്ടി നിശ്ചയിച്ച ദേശീയ സാമ്പത്തിക സമിതിയുടെ എക്സിക്യൂട്ടീവ് കമ്മിറ്റി യോഗത്തിന് തൊട്ടുപിന്നാലെ മന്ത്രിമാര്‍ ഉള്‍പ്പെടെയുള്ള ഉപദേഷ്ടാക്കളുമായി യൂനുസ് കൂടിക്കാഴ്ച നടത്തിയതായി പ്രാദേശിക മാധ്യമ റിപ്പോര്‍ട്ടുകളെ ഉദ്ധരിച്ച് പിടിഐ വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.
◾ ഗാസയിലേക്കുള്ള യുഎഇ ട്രക്കുകള്‍ കൊള്ളയടിക്കപ്പെട്ടെന്ന് റിപ്പോര്‍ട്ട്. ഇസ്രയേല്‍ നിയന്ത്രണത്തിലുള്ള സ്ഥലത്തുവെച്ചാണ് സംഭവം. ഗാസയില്‍ പ്രവേശിച്ച 24 ട്രക്കുകളില്‍ ഒന്നുമാത്രമാണ് ലക്ഷ്യത്തിലെത്തിയത്. നിലവില്‍ കടുത്ത ഭക്ഷ്യപ്രതിസന്ധിയിലാണ് ഗാസ. സഹായമെത്തിച്ചില്ലെങ്കില്‍ ഗാസയില്‍ അടുത്ത 48 മണിക്കൂറിനകം 14,000 കുട്ടികള്‍ക്ക് ജീവന്‍ നഷ്ടപ്പെടുമെന്ന് ഐക്യരാഷ്ട്രസഭയുടെ ഹ്യുമാനിറ്റേറിയന്‍ വിഭാഗം മേധാവി കഴിഞ്ഞദിവസം വെളിപ്പെടുത്തിയിരുന്നു.
◾ ഐപിഎല്ലില്‍ പഞ്ചാബ് കിംഗ്‌സിനെ ആറ് വിക്കറ്റിന് തോല്‍പിച്ച് ഡല്‍ഹി ക്യാപിറ്റല്‍സ്. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ പഞ്ചാബ് 53 റണ്‍സെടുത്ത ശ്രേയസ് അയ്യരുടേയും 16 പന്തില്‍ 44 റണ്‍സെടുത്ത മാര്‍കസ് സ്റ്റോയിനിസിന്റേയും മികവില്‍ 8 വിക്കറ്റ് നഷ്ടത്തില്‍ 206 റണ്‍സെടുത്തു. എന്നാല്‍ 19.3 ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ ഡല്‍ഹി വിജയലക്ഷ്യം മറികടന്നു. 25 പന്തില്‍ 58 റണ്‍സുമായി പുറത്താവാതെ നിന്ന് സമീര്‍ റിസ്വിയാണ് ഡല്‍ഹിയെ വിജയത്തിലേക്ക് നയിച്ചത്.
◾ ദിലീപിന്റെ കരിയറിലെ 150-ാമത് ചിത്രം 'പ്രിന്‍സ് ആന്‍ഡ് ഫാമിലി' ഗംഭീര അഭിപ്രായങ്ങളോടെ 3-ാം വാരത്തിലേക്ക് കടന്നു. മാജിക് ഫ്രെയിംസിന്റെ ബാനറില്‍ ലിസ്റ്റിന്‍ സ്റ്റീഫന്‍ നിര്‍മ്മിച്ച ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് പുതുമുഖ സംവിധായകന്‍ ബിന്റോ സ്റ്റീഫന്‍ ആണ്. തികച്ചും ഒരു കുടുംബചിത്രമായ 'പ്രിന്‍സ് ആന്‍ഡ് ഫാമിലിക്ക് ' വന്‍ സ്വീകാര്യത തന്നെയാണ് ലഭിച്ചു കൊണ്ടിരിക്കുന്നത്. ഒരു വര്‍ഷത്തിനു ശേഷമാണ് ഒരു ദിലീപ് ചിത്രം പ്രേക്ഷകരില്‍ എത്തുന്നത്. ആ ചിത്രം തന്നെ മികച്ച വിജയമായതിന്റെ സന്തോഷത്തിലാണ് അണിയറപ്രവര്‍ത്തകരും. ദിലീപ് -ജോണി ആന്റണി- മഞ്ജുപിള്ള കോമ്പിനേഷന്‍ തിയേറ്ററുകളില്‍ പൊട്ടിച്ചിരികള്‍ ഉയര്‍ത്തുമ്പോള്‍ മലയാളികള്‍ക്ക് ആസ്വദിച്ചു കാണാവുന്ന ഒരു ചിത്രം തന്നെയാണ് ലഭിച്ചിരിക്കുന്നത്.
◾ ആപ്പിളിന് 2027 ഒരു അത്ഭുത വര്‍ഷമായിരിക്കുമെന്ന്' ബ്ലൂംബര്‍ഗിന്റെ മാര്‍ക് ഗുര്‍മന്‍ പ്രവചിക്കുന്നു. ആദ്യ ഐഫോണ്‍ പുറത്തിറക്കിയതിന്റെ 20-ാം വാര്‍ഷികത്തില്‍ ഇന്നേവരെ പുറത്തിറക്കിയിട്ടില്ലാത്ത ഒരു ഫോണ്‍ കമ്പനി പുറത്തിറക്കുമെന്നാണ് അദ്ദേഹം പ്രവചിക്കുന്നത്. വര്‍ഷാവര്‍ഷം വലിയ ഇവന്റുകള്‍ അരങ്ങേറുമെങ്കിലും നാമമാത്രമായ മാറ്റങ്ങളുമായി പുതിയ തലമുറ ഐഫോണുകള്‍ പുറത്തിറക്കുകയാണ് ആപ്പിള്‍ ചെയ്യുന്നത് എന്ന ആരോപണം കുറച്ചുകാലമായി ആപ്പിളിന്റെ വിമര്‍ശകര്‍ ഉയര്‍ത്തുന്നു. അത്തരക്കാര്‍ക്കും തക്ക മറുപടി നല്‍കാനായി 2027ല്‍ സംഭവിക്കാന്‍ പോകുന്നത് ഒരു ''പ്രൊഡക്ട് റിനയസന്‍സ്'' ആയിരിക്കും എന്നാണ് ഗുര്‍മന്‍ പറയുന്നത്.
◾ ധ്യാന്‍ ശ്രീനിവാസന്‍ നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രം 'ഒരു വടക്കന്‍ തേരോട്ട'ത്തിന്റെ ടീസര്‍ റിലീസ് ചെയ്തു. പ്രണയത്തിനും കോമഡിക്കും പ്രാധാന്യം നല്‍കിയുള്ളതാകും സിനിമ എന്നാണ് ടീസര്‍ നല്‍കുന്ന സൂചന. നിത്യഹരിത നായകന്‍ എന്ന ചിത്രത്തിന് ശേഷം ബിനുന്‍ രാജ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ഒരു വടക്കന്‍ തേരോട്ടം. ഗ്രാമീണ പശ്ചാത്തലത്തില്‍ ഒരുങ്ങുന്ന ചിത്രത്തില്‍ ബി ടെക് ബിരുദത്തിനു ശേഷം ഓട്ടോറിക്ഷ ഡ്രൈവറായി മാറിയ നന്ദന്‍ നാരായണന്‍ എന്ന കേന്ദ്ര കഥാപാത്രത്തെ ആണ് ധ്യാന്‍ ശ്രീനിവാസന്‍ അവതരിപ്പിക്കുന്നത്. ധ്യാനിനെ കൂടാതെ തെന്നിന്ത്യന്‍ താരങ്ങളായ ആനന്ദ്, രാജ് കപൂര്‍ എന്നിവരും ചിത്രത്തിന്റെ ഭാഗമാകുന്നു. പുതു മുഖ നായികയായ ദില്‍ന രാമകൃഷ്ണനോടൊപ്പം മാളവിക മേനോനും എത്തുന്നു.
◾ തികച്ചും വൈവിദ്ധ്യപൂര്‍ണങ്ങളായ ഇരുപത്തിരണ്ട് അനുസ്മരണപ്രബ ന്ധങ്ങളുടെ അപൂര്‍വസമ്പുടമാണ് ശ്രീ. വടക്കുമ്പാട് നാരായണന്റെ 'സ്മൃതിപഥങ്ങള്‍' എന്ന വിശിഷ്ടഗ്രന്ഥം. കറന്റ് ബുക്സ്, വില 225 രൂപ
◾ മാമ്പഴം കഴിക്കുന്നവര്‍ ഒരിക്കലും മാങ്ങാണ്ടി കഴിക്കാറില്ല. എന്നാല്‍ മാമ്പഴ വിത്തും നിരവധി ഗുണങ്ങള്‍ അടങ്ങിയതാണ് എന്നാണ് ന്യൂട്രീഷ്യന്മാര്‍ പറയുന്നത്. ഇതിനായി പൊടിച്ചെടുത്ത മാമ്പഴ വിത്ത് സ്മൂത്തികളിലോ യോഗട്ട്, ധാന്യങ്ങള്‍ എന്നിവയിലോ ചേര്‍ത്ത് കഴിക്കാവുന്നതാണ്. മാമ്പഴ വിത്ത് ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് ശരീരഭാരം കുറയ്ക്കാന്‍ സഹായിക്കുമെന്നാണ് ചില പഠനങ്ങള്‍ പറയുന്നത്. കലോറി കാര്യക്ഷമമായി കത്തിക്കാന്‍ അത്യാവശ്യമായ മെറ്റബോളിസം വര്‍ദ്ധിപ്പിക്കാന്‍ മാമ്പഴ വിത്ത് സഹായിക്കുമത്രേ. മാമ്പഴ വിത്തിന് രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാനും കഴിവുണ്ട്. ഇവ ഇന്‍സുലിന്റെ അളവ് വര്‍ധിപ്പിക്കുമെന്ന് ഒരു പഠനത്തില്‍ പറയുന്നു. ആന്റി ഓക്സിഡന്റുകളും നാരുകളും ധാരാളം അടങ്ങിയതാണ് മാമ്പഴ വിത്ത്. അതിനാല്‍ ഇവ കഴിക്കുന്നത് കൊളസ്ട്രോള്‍ കുറയ്ക്കാനും ഹൃദയാരോഗ്യം സംരക്ഷിക്കാനും സഹായിക്കും. ചര്‍മ്മത്തിന്റെ ആരോഗ്യം സംരക്ഷിക്കാനും മാമ്പഴ വിത്ത് ഡയറ്റില്‍ ഉള്‍പ്പെടുത്താം. മാമ്പഴ വിത്തിന്റെ പൊടി കഴിക്കുന്നത് ചര്‍മ്മത്തില്‍ ബാക്ടീരിയ പ്രവേശിക്കുന്നത് പ്രതിരോധിക്കാന്‍ സഹായിക്കുമെന്ന് മള്‍ട്ടി ഡിസിപ്ലിനറി ഡിജിറ്റല്‍ പബ്ലിഷിങ് ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ പഠനത്തില്‍ പറയുന്നു. ഫാറ്റി ആസിഡും വിറ്റാമിന്‍ ഇയും ധാരാളം അടങ്ങിയ മാമ്പഴ വിത്ത് ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് തലമുടിയുടെ ആരോഗ്യം സംരക്ഷിക്കാനും സഹായിക്കും.
*ശുഭദിനം*
*കവിത കണ്ണന്‍*
2010 ല്‍ ആമസോണില്‍ സപ്ലൈ ചെയിന്‍ എഞ്ചിനീയറായി ജോലി ചെയ്യുകയായിരുന്നു അപൂര്‍വ മെഹ്ത. ഒരു സംരംഭകനാകാനായിരുന്നു അദ്ദേഹത്തിന്റെ ആഗ്രഹം. പിന്നീട് ബിസിനസ്സ് ചെയ്യാനായി ജോലി ഉപേക്ഷിച്ചു സാന്‍ഫ്രാന്‍സിസ്‌കോയിലേക്ക് മാറി. പിന്നീട് വിവിധങ്ങളായ ഇരുപതോളം സംരംഭങ്ങള്‍ തുടങ്ങി. എല്ലാം പരാജയപ്പെട്ടു. അഭിഭാഷകര്‍ക്കുളള സോഷ്യല്‍മീഡിയ പ്ലാറ്റ്ഫോം മുതല്‍ ഗെയിമിങ്ങിന് കമ്പനികള്‍ക്കായുള്ള പരസ്യസ്ഥാപനം വരെ മെഹ്തയുടെ പരാജയപ്പെട്ട സ്റ്റാര്‍ട്ടപ്പുകളില്‍ ഉള്‍പ്പെടുന്നു. ഒടുവില്‍ സ്വന്തം ശൂന്യമായ റഫ്രിജറേറ്ററാണ് വഴിത്തിരിവ് ആയത്. ഫ്രഡ്ജില്‍ നോക്കിയപ്പോള്‍ ഹോട്ട് സോസല്ലാതെ വേറൊന്നുമുണ്ടായിരുന്നില്ല. അന്ന് എല്ലാം ഓണ്‍ലൈനായി ലഭ്യമായിരുന്നു. എന്നാല്‍ ഗ്രോസറി മാത്രം ഓണ്‍ലൈനില്‍ ലഭിക്കുമായിരുന്നില്ല. അപ്പോഴാണ് ഗ്രോസറികള്‍ ഓണ്‍ലൈനായി വില്‍പന നടത്താമെന്ന ആശയം തോന്നിയത്. അങ്ങനെ മൂന്നാഴ്ചയ്ക്കുളളില്‍ ഇന്‍സ്റ്റാകാര്‍ട്ട് ജനിക്കുകയും ചെയ്തു. ഏതാനും മാസങ്ങള്‍ക്കുളളില്‍ തന്നെ ഇന്‍സ്റ്റാകാര്‍ട്ടിന് 2.3 മില്യണ്‍ ഡോളര്‍ വെഞ്ച്വര്‍ കാപ്പിറ്റല്‍ നേടാന്‍ കഴിഞ്ഞു. അതിന് ശേഷം ഇന്‍സ്റ്റാകാര്‍്ട്ടിന് തിരിഞ്ഞുനോക്കേണ്ടിവന്നിട്ടില്ല. ഇന്ന് 14000ത്തിലധികം നഗരങ്ങളില്‍ കമ്പനിക്ക് വിതരണസംവിധാനങ്ങളുണ്ട്. നിലവിലെ റിപ്പോര്‍ട്ടനുസരിച്ച് ഏകദേശം 9200 കോടി ആണ് അപൂവ്വയുടെ ആസ്തി. നമ്മുടെ യാത്രയ്ക്കിടയില്‍ കാലിടറി വീണുപോകുമ്പോള്‍ നിരാശ തോന്നിയേക്കാം. പക്ഷേ,. നമ്മള്‍ നശിച്ച് പോകുന്നത് നാം വീണ്ടും ശ്രമിക്കാതിരിക്കുമ്പോഴാണ്.. തളരാതെ ശ്രമങ്ങള്‍ തുടര്‍ന്നുകൊണ്ടേയിരിക്കുക - ശുഭദിനം
➖➖➖➖➖➖➖➖
വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ