16കാരിയുടെ മരണം; ഗർഭിണിയായിരുന്നുവെന്ന് സ്ഥിരീകരണം, അലസിപ്പിക്കാൻ ഒറ്റമൂലി നൽകിയതായി ആരോപണം


അമിത രക്തസ്രാവത്തെത്തുടർന്ന് പതിനാറുകാരി മരിച്ച സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. കാസർകോട് വെളരിക്കുണ്ടിലായിരുന്നു സംഭവം. പരപ്പ സ്വദേശിയായ പെൺകുട്ടിയാണ് മരിച്ചത്. ഇന്നലെ പുലർച്ചെ അമിത രക്തസ്രാവത്തെ തുടർന്ന് കുട്ടിയെ കാഞ്ഞങ്ങാട്ടെ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. എന്നാൽ പിന്നീട് ആരോഗ്യാവസ്ഥ മോശമായതിനെത്തുടർന്ന് മംഗലാപുരത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.

വൈദ്യപരിശോധനയിൽ പെൺകുട്ടി ഗർഭിണിയായിരുന്നുവെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. ഗർഭം അലസിപ്പിക്കുന്നതിനായി കുട്ടിക്ക് ഒറ്റമൂലി നൽകിയതായും ആരോപണമുണ്ട്. പോസ്റ്റുമോർട്ടം റിപ്പോർട്ട് ലഭിച്ചതിനുശേഷം മാത്രമേ കൂടുതൽ കാര്യങ്ങൾ വ്യക്തമാവുകയുള്ളൂവെന്ന് വെളരിക്കുണ്ട് പൊലീസ് പറഞ്ഞു. 

പെൺകുട്ടി സഹപാഠിയുമായി പ്രണയത്തിൽ ആയിരുന്നു എന്ന് ബന്ധുക്കൾ  പറയുന്നു. ഈ ബന്ധത്തിൻ്റെ പേരിൽ പ്രശ്നങ്ങൾ ഉടലെടുത്തിരുന്നുവെന്നും വിവരമുണ്ട്. കുട്ടിയുടെ മരണത്തിൽ ബന്ധുക്കളെ ഉൾപ്പെടെ ചോദ്യം ചെയ്യാനുള്ള നീക്കത്തിലാണ് പൊലീസ്.