എന്റെ കുടുംബത്തില്‍ ആരും മദ്യപിക്കില്ല; മോള്‍ ഒരിക്കലും ഒരു സ്ത്രീയെ കൊല്ലാൻ പറയില്ല"; കുടുക്കിയതാണെന്ന് കൂട്ടുപ്രതി ഡോ.ശ്രീക്കുട്ടിയുടെ അമ്മ


മൈനാഗപ്പള്ളിയില്‍ സ്ത്രീയെ വണ്ടി കാറിടിച്ച്‌ കൊലപ്പെടുത്തിയതുമായി ബന്ധപ്പെട്ട് അ‍ജ്മലിനെതിരെ ഗുരുതര ആരോപണവുമായി ഡോ.ശ്രീക്കുട്ടിയുടെ അമ്മ. മകള്‍ ഒരിക്കലും മദ്യപിച്ച്‌ കണ്ടിട്ടില്ലെന്നും അജ്മല്‍ലും ശ്രീക്കുട്ടിയുടെ ആദ്യ ഭർത്താവും ചേർന്ന് കുടുക്കിയാതാണെന്നും സുരഭി പറഞ്ഞു.

എന്റെ കുടുംബത്തില്‍ ആരും മദ്യപിക്കില്ല. എന്റെ മോള്‍ ഒരിക്കലും പാവപെട്ട ഒരു സ്ത്രീയെ കൊല്ലാൻ പറയില്ല. രോഗിയുടെ കൂടെ നിന്ന് എല്ലാം ചെയ്ത് കൊടുക്കുന്ന കുട്ടിയാണ്. മകളുടെ എട്ടാം പിറന്നാള്‍ ആഘോഷിച്ച്‌ ഓണത്തിന് വരും എന്ന് പറഞ്ഞാണ് കരുനാഗപ്പള്ളിയിലേക്ക് പോയത്.

മോളുടെ ആഭരണങ്ങളെല്ലാം അവൻ ഊരിയെടുത്തിരിക്കുകയാണ്. മയക്കുമരുന്ന് വല്ലതും കൊടുത്ത് പാകപ്പെടുത്തി എടുത്തോയെന്ന് സംശയമുണ്ട്. അവള്‍ക്കുണ്ടായിരുന്ന രണ്ട് വണ്ടിയും അവൻ അപഹരിച്ചുകൊണ്ടുപോയി. ഇതിന് പിന്നില്‍ ശ്രീക്കുട്ടിയുടെ ആദ്യ ഭർത്താവായിരുന്ന സോണിയാണ്. എന്റെ കൊച്ചിനെ ജയിലിലാക്കാൻ സോണിയും അജ്‌മലും ചേർന്ന് നടത്തിയ ഗൂഡാലോചനയാണിത്. പക്ഷേ തന്റെ കുട്ടിയെ കുടുക്കാനായി എന്തിനാണ് ആ പാവത്തിനെ കാർ കയറ്റി കൊന്നത്?" സുരഭി പറഞ്ഞു.


സെപ്റ്റംബർ 15-നാണ് മൈനാഗപ്പള്ളി ആനൂർക്കാവില്‍ സ്‌കൂട്ടർ യാത്രികയായ കുഞ്ഞുമോള്‍ കാർ കയറി ഇറങ്ങി മരിച്ചത്. കരുനാഗപ്പള്ളി വെളുത്തമണല്‍ സ്വദേശി അജ്മലാണ് കാർ ഓടിച്ചത്. കൂടെയുണ്ടായിരുന്ന ഇയാളുടെ സുഹൃത്തും ഡോക്ടറുമായ ശ്രീക്കുട്ടിയും പൊലീസ് പിടിയിലായി. ഇരുവരും മദ്യപിച്ചിട്ടുണ്ടെന്ന് വൈദ്യപരിശോധനയില്‍ കണ്ടെത്തിയിരുന്നു.