തലയ്ക്ക് പിന്നിൽ പരിക്ക്, ആഭരണങ്ങൾ കാണാനില്ല'; വയോധികയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ദുരൂഹത

വയോധികയെ  കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ദുരൂഹത. വയനാട് തേറ്റമലയിലാണ് സംഭവം. 75 വയസ്സ് പ്രായമുള്ള കുഞ്ഞാമിയയെ ഇന്നലെയാണ് വീടിനു സമീപത്തെ പൊട്ടക്കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. പ്രദേശവാസികളാണ് കുഞ്ഞാമിയയെ കണ്ടെത്തിയത്. കഴി‍ഞ്ഞ ​ദിവസം ഇവരെ കാണാതായതിനെ തുടർന്ന് അന്വേഷണം നടക്കുന്നതിനിടയിലാണ് മൃതദേഹം കണ്ടെത്തുന്നത്.

കുഞ്ഞാമി ധരിച്ചിരുന്ന ആഭരണങ്ങള്‍ കാണാനില്ലെന്നും മരണത്തില്‍ ദുരൂഹത ഉണ്ടെന്നും ബന്ധുക്കള്‍ ആരോപിച്ചു. വീടിന് അരകിലോമീറ്ററോളം ദുരെയുളള കിണറ്റില്‍ നിന്നാണ് മൃതദേഹം കണ്ടെടുത്തത്. ഈ കിണർ ഉപയോഗശൂന്യമായി കിടക്കുകയാണ്.

തേറ്റമലയിലെ മകളുടെ വീട്ടിലാണ് കുഞ്ഞാമി താമസിക്കുന്നത്. മകളുടെ കുട്ടികള്‍ സ്കൂള്‍ വിട്ട് വന്നപ്പോഴാണ് കാണാനില്ലെന്ന വിവരം അറിയുന്നത്. സ്ഥലത്തെ സിസിടിവി ക്യാമറകള്‍ ഉള്‍പ്പെടെ പരിശോധിച്ചാണ് പൊലീസ് അന്വേഷണം പുരോഗമിക്കുന്നത്. ഇൻക്വസ്റ്റും പോസ്റ്റ്മോർട്ടവും പൂര്‍ത്തിയാക്കി മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തു. ഡോഗ്സ്ക്വാഡും വിരലടയാള വിദഗ്ധരും സ്ഥലത്ത് പരിശോധന നടത്തി.