‘തുടര്‍ഭരണം ഡിവൈഎഫ്‌ഐയുടെ പ്രവര്‍ത്തനത്തെ ബാധിച്ചു; സിജെപി മുന്നേറ്റം മാതൃകയാക്കണം’; ഡിവൈഎഫ്‌ഐ പ്രവര്‍ത്തന റിപ്പോര്‍ട്ട്.

 


തൃശൂര്‍: സംഘടനയുടെ പ്രവര്‍ത്തനം ശിഥിലീകരിക്കപ്പെട്ടുവെന്ന് ഡിവൈഎഫ്‌ഐയുടെ പ്രവര്‍ത്തന റിപ്പോര്‍ട്ട്. തുടര്‍ഭരണം ഡിവൈഎഫ്‌ഐയുടെ പ്രവര്‍ത്തനത്തെ ബാധിച്ചു. യുവജന വിഷയങ്ങള്‍ ഏറ്റെടുത്ത് ഡിവൈഎഫ്‌ഐ മടങ്ങി വരണം എന്നും റിപ്പോര്‍ട്ടിലുണ്ട്. സിജെപി മുന്നേറ്റം മാതൃകയാക്കണമെന്നും പരാമര്‍ശം.

മെമ്പര്‍ഷിപ്പ് പ്രവര്‍ത്തനങ്ങളില്‍ വീഴ്ചയുണ്ടായെന്നും ഡിവൈഎഫ്‌ഐയുടെ മുഖമാസിക വരി ചേര്‍ക്കുന്നതിലും വീഴ്ചയുണ്ടായെന്നും പരാമര്‍ശമുണ്ട്. കീഴ്ഘടകങ്ങള്‍ക്ക് തനത് ക്യാമ്പയിന്‍ ഏറ്റെടുക്കുന്നതില്‍ ഗുരുതര വീഴ്ചയുണ്ടായി. യുവജന വിഷയങ്ങള്‍ ഏറ്റെടുത്ത് ഡിവൈഎഫ്‌ഐ മടങ്ങി വരണം. യുവാക്കളെ സംഘടനയോട് അടുപ്പിക്കാന്‍ ഉള്ള ശ്രമമുണ്ടാകണം. എല്‍ഡിഎഫ് സര്‍ക്കാരിന്റെ നേട്ടങ്ങള്‍ ജനങ്ങളിലേക്ക് എത്തിക്കാന്‍ ആയില്ല. നേട്ടങ്ങള്‍ ജനങ്ങളിലേക്ക് എത്തിക്കാന്‍ സാധിക്കാത്തത് തിരഞ്ഞെടുപ്പ് തോല്‍വിക്കിടയാക്കി. സിജെപി മുന്നേറ്റം മാതൃകയാക്കണം – റിപ്പോര്‍ട്ടില്‍ പറയുന്നു.

തൃശൂര്‍ റീജണല്‍ തീയറ്ററിലെ പുഷ്പന്‍ നഗറില്‍ നടന്‍ പ്രകാശ്‌രാജ് ആണ് സംസ്ഥാന സമ്മേളനത്തിന്റെ പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്തത്. രാജ്യത്തെ യുവാക്കള്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയെ തിരിച്ചറിഞ്ഞു എന്നും നിങ്ങളെ ഭയമില്ലെന്ന് വിളിച്ചുപറഞ്ഞു എന്നും ഉദ്ഘാടന പ്രസംഗത്തില്‍ പ്രകാശ് രാജ് പറഞ്ഞു.

ഡിവൈഎഫ്‌ഐ സംസ്ഥാന പ്രസിഡണ്ട് വി വസീഫ് സമ്മേളനത്തിന് പതാക ഉയര്‍ത്തി. സംസ്ഥാന സെക്രട്ടറി വി കെ സനോജാണ് സംഘടന- പ്രവര്‍ത്തന റിപ്പോര്‍ട്ട് അവതരിപ്പിച്ചത്. റിപ്പോര്‍ട്ടിന് മേലുള്ള ചര്‍ച്ച ഇന്നും നാളെയുമായി നടക്കും. ചര്‍ച്ചകളില്‍ നേതൃത്വത്തിനെതിരെ വിമര്‍ശനങ്ങള്‍ ഉയരാന്‍ സാധ്യതയുണ്ട് എന്നാണ് സൂചന. കല്യാശ്ശേരി എംഎല്‍എ എം വിജിനെ സംസ്ഥാന സെക്രട്ടറിയാക്കാനും ചിന്ത ജെറോമിനെ സംസ്ഥാന പ്രസിഡന്റ് ആക്കാനും ആണ് നിലവിലെ ആലോചന.