പ്രഭാത വാർത്തകൾ ഒറ്റനോട്ടത്തിൽ...


2026  ഓഗസ്റ്റ് 7, വെള്ളി 
1201  കര്‍ക്കടകം 22, കാര്‍ത്തിക
1448  സ്വഫർ 23

◾  ക്ഷേമ പെന്‍ഷന്‍ വിതരണ ചുമതലയില്‍നിന്ന് സഹകരണ ബാങ്കുകളെ സര്‍ക്കാര്‍ ഒഴിവാക്കി. വീട്ടിലെ പെന്‍ഷന്‍ വിതരണം ഇനി കിടപ്പ് രോഗികള്‍ അടക്കം ഒഴിവാക്കാനാകാത്തവര്‍ക്ക് മാത്രമായി പരിമിതപ്പെടുത്തും. ആധാര്‍ ലിങ്ക് ചെയ്ത ബാങ്ക് അക്കൗണ്ടുകളിലുടെ മാത്രം ക്ഷേമ പെന്‍ഷന്‍ വിതരണം നടത്തിയാല്‍ മതിയെന്ന് ധനവകുപ്പ് ഉത്തരവിറക്കി. സഹകരണ സംഘങ്ങളിലെ കളക്ഷന്‍ ഏജന്റുമാര്‍ വഴിയായിരുന്നു പെന്‍ഷന്‍ വീട്ടിലെത്തിച്ചിരുന്നത്.

◾  ആഭ്യന്തര മന്ത്രി അമിത് ഷാ പാര്‍ലമെന്റില്‍ എത്തണമെന്ന് രാജ്യസഭാദ്ധ്യക്ഷന്‍ സി.പി.രാധാകൃഷ്ണന്‍. ജന്തര്‍ മന്ദറില്‍ വിദ്യാര്‍ത്ഥി പ്രക്ഷോഭത്തിനു നേര്‍ക്കുണ്ടായ പൊലീസ് അതിക്രമങ്ങളില്‍ ആഭ്യന്തര മന്ത്രി അമിത് ഷാ പാര്‍ലമെന്റില്‍ മറുപടി പറയണമെന്ന് ആവശ്യപ്പെട്ട് പാര്‍ലമെന്റില്‍ ദിവസങ്ങളായി പ്രതിപക്ഷ ബഹളം തുടരുന്ന സാഹചര്യത്തിലാണ് ഈ നിര്‍ദേശം. അമിത് ഷായെ അറിയിക്കാന്‍ പാര്‍ലമെന്ററികാര്യ മന്ത്രി കിരണ്‍ റിജ്ജുവിന് രാജ്യസഭാദ്ധ്യക്ഷന്‍ നിര്‍ദ്ദേശം നല്‍കിയത്.

◾  പൊതുജനങ്ങളെ കേള്‍ക്കാന്‍ അടുത്ത മാസം 'ക്യാ ബോല്‍ത്തി' പരിപാടി തുടങ്ങാനും ഓണ്‍ലൈനിലൂടെ അംഗത്വ വിതരണം നടത്താനും കോക്റോച്ച് ജനതാ പാര്‍ട്ടി തീരുമാനിച്ചു. സിജെപി സ്ഥാപകന്‍ അഭിജിത് ദിപ്കെയെ കണ്‍വീനറായി തെരഞ്ഞെടുത്തു. സൗരവ് ദാസും അശുതോഷ് രംഗയും കോ കണ്‍വീനര്‍മാരായി കമ്മിറ്റി രൂപീകരിച്ചു. രാജ്യത്തെ അഞ്ചു മേഖലകള്‍ക്കായി ഉപസമിതികളും രൂപീകരിച്ചു. യുവാക്കളും വിദ്യാര്‍ത്ഥികളും നേരിടുന്ന വിദ്യാഭ്യാസം, തൊഴിലില്ലായ്മ എന്നീ മേഖലകളില്‍ ഊന്നി പ്രവര്‍ത്തിക്കും.



◾  പൊലീസ് സ്റ്റേഷനുകള്‍ ജനസൗഹൃദമാക്കാന്‍ ഓഗസറ്റ് 15 ന് 'എന്റെ പൊലീസ് സ്റ്റേഷന്‍' പദ്ധതി നടപ്പാക്കുമെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. സ്റ്റേഷന്‍ ചുമതല എസ്ഐമാര്‍ക്കു കൈമാറും. പ്രധാനപ്പെട്ട 63 സ്റ്റേഷനുകളുടെ ഭരണം മാത്രം സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍മാരായിരിക്കുമെന്നും ആഭ്യന്തരമന്ത്രി പറഞ്ഞു.

◾  സംസ്ഥാനത്ത് മഴഭീഷണി മുന്നറിയിപ്പുള്ള ആറു ജില്ലകളില്‍ ഇന്ന് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി. കണ്ണൂര്‍, കാസര്‍കോട്, കോട്ടയം, പത്തനംതിട്ട, വയനാട്, ആലപ്പുഴ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കാണ് അവധി. ഇതിനു പുറമെ ഇടുക്കിയിലും തൃശൂരിലും ദുരിതാശ്വാസ ക്യാംപുകള്‍ പ്രവര്‍ത്തിക്കുന്ന സ്‌കൂളുകള്‍ക്കും അവധി പ്രഖ്യാപിച്ചിട്ടുണ്ട്. അതേസമയം തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂര്‍, കോഴിക്കോട്, കാസര്‍കോട് ജില്ലകളില്‍ ഓറഞ്ച് അലെര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

◾  മുത്തങ്ങയില്‍ പൊലീസ് ഉദ്യോഗസ്ഥനെ വധിക്കാന്‍ ശ്രമിച്ചെന്ന കേസില്‍ എം ഗീതാന്ദന്‍ അടക്കമുള്ള പ്രതികളെ ശിക്ഷിച്ച വിചാരണ കോടതി വിധിയില്‍ പിഴവുകളുണ്ടെന്ന് ഹൈക്കോടതി. ശിക്ഷ റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഗീതാന്ദന്‍ അടക്കമുള്ള നാലു പേര്‍ നല്‍കിയ അപ്പീല്‍ പരിഗണിക്കവേയാണ് കോടതിയുടെ പരാമര്‍ശം. സിബിഐയ്ക്കും സര്‍ക്കാറിനും നോട്ടീസ് അയച്ച കോടതി അപ്പീല്‍ പിന്നീട് പരിഗണിക്കാന്‍ മാറ്റി.

◾  മുഖ്യമന്ത്രിയുടെ സംരംഭകത്വ വികസന പദ്ധതി പ്രകാരം സംരംഭകര്‍ക്ക് നല്‍കുന്ന വായ്പാ പരിധി രണ്ടു കോടി രൂപയില്‍ നിന്ന് അഞ്ചു കോടി രൂപയായി ഉയര്‍ത്തി. ആറു ശതമാനമാണു പലിശ. പദ്ധതി നടപ്പാക്കുന്ന കേരള ഫിനാന്‍ഷ്യല്‍ കോര്‍പറേഷനെ ഇന്ത്യയിലെ മികച്ച ധനകാര്യ സ്ഥാപനമാക്കി മാറ്റുമെന്ന് ഉദ്ഘാടനം നിര്‍വഹിച്ച മുഖ്യമന്ത്രി വി.ഡി. സതീശന്‍ പറഞ്ഞു.

◾  കള്ളക്കടല്‍ പ്രതിഭാസത്തിന്റെ ഭാഗമായി തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ ജില്ലകളിലെ തീരങ്ങളില്‍ ഇന്ന് രാവിലെ 11.30 വരെ 1.1 മുതല്‍ 1.5 മീറ്റര്‍ വരെ ഉയരത്തില്‍ തിരമാലകള്‍ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതി പഠന ഗവേഷണ കേന്ദ്രം അറിയിച്ചു.


◾  ശബരിമല നെയ്യ് ക്രമക്കേടില്‍ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തു. ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് പി.എസ്.പ്രശാന്ത്, അജികുമാര്‍ എന്നിവരും അഡ്മിനിസ്ട്രേറ്റീവ് ഓഫീസറായിരുന്ന മുരാരി ബാബുവും പ്രതിപ്പട്ടികയിലുണ്ട്. 2.27 കോടിയുടെ നഷ്ടമുണ്ടായെന്നാണ് ദേവസ്വം വിജിലന്‍സിന്റെ കണ്ടെത്തല്‍. എസ്പി എം.ജെ. സോജന്റെ നേതൃത്വത്തിലാണ് അന്വേഷണം.

◾  കാപ്പ കേസില്‍ ജയില്‍ ശിക്ഷ അനുഭവിക്കുന്ന ബിജെപി കൗണ്‍സിലര്‍ സുഗതന് നല്‍കിയിരുന്ന ഇളവ് റദ്ദാക്കി ആഭ്യന്തര വകുപ്പും ഉത്തരവിറക്കി. കൗണ്‍സില്‍ യോഗത്തില്‍ പങ്കെടുക്കാന്‍ പോലീസ് അകമ്പടിയോടെ പരോള്‍ അനുവദിക്കണമെന്നായിരുന്നു സുഗതന്റെ അപേക്ഷ.

◾  ഉമീദ് പോര്‍ട്ടലില്‍ വഖഫ് സ്വത്തുക്കളുടെ വിവരങ്ങള്‍ അപ്ലോഡ് ചെയ്യാന്‍ ആറുമാസത്തെ സാവകാശം തേടി കേരള വഖഫ് ബോര്‍ഡ് സുപ്രീം കോടതിയെ സമീപിച്ചു. ആവശ്യം കേരള ഹൈക്കോടതി തള്ളിയിരുന്നു. കേരളത്തില്‍ നാല്‍പതിനായിരത്തിലധികം വഖഫ് സ്വത്തുക്കളുടെ വിവരങ്ങള്‍ അപ്ലോഡ് ചെയ്തു. 25,000 സ്വത്തുക്കളുടെ വിവരങ്ങള്‍ പരിശോധിക്കാനുണ്ടെന്നും ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടുന്നു.

◾  ഓണം ഉത്സവബത്തയും മറ്റാനുകൂല്യങ്ങളും മുന്‍വര്‍ഷത്തെപ്പോലെ സമയബന്ധിതമായി വിതരണം ചെയ്യുമെന്ന് തൊഴില്‍ വകുപ്പ് മന്ത്രി ബിന്ദു കൃഷ്ണ അറിയിച്ചു. പൊതുമേഖലാ സ്ഥാപനങ്ങളിലെ തൊഴിലാളികള്‍ക്കുള്ള ഉത്സവബത്ത മാര്‍ഗനിര്‍ദേശങ്ങള്‍ സംബന്ധിച്ച സര്‍ക്കാര്‍ ഉത്തരവ് അടുത്ത മന്ത്രിസഭാ യോഗത്തില്‍ തീരുമാനിക്കും. തൊഴിലാളി സംഘടനാ പ്രതിനിധികളുടെ യോഗത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി.

◾  ആനകളെ ഉള്‍ക്കാടുകളിലേക്ക് തിരിച്ചയക്കുന്നതിന് എല്ലാ ഫോറസ്റ്റ് ഡിവിഷനുകളെയും ഉള്‍പ്പെടുത്തി സംയുക്ത യജ്ഞം സംഘടിപ്പിക്കുമെന്ന് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി റോജി എം. ജോണ്‍ പറഞ്ഞു. മനുഷ്യ-വന്യജീവി സംഘര്‍ഷം ലഘൂകരിക്കുന്നതിനായി ചേര്‍ന്ന എറണാകുളം ജില്ലാതല നിയന്ത്രണ സമിതി യോഗത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി.



◾  സംസ്ഥാനത്തെ ജില്ലാ പഞ്ചായത്ത് അംഗങ്ങളുടെ കൂട്ടായ്മ രൂപീകരിക്കാന്‍ കോണ്‍ഗ്രസില്‍ ഒരു വിഭാഗത്തിന്റെ നീക്കം. നേതൃത്വം അറിയാതെ നടത്തിയ കുറുമുന്നണി നീക്കം കെപിസിസി നേതൃത്വം വിലക്കി. കൂട്ടായ്മ രൂപീകരിച്ച്, സംഗമത്തിന് തയ്യാറെടുക്കുന്നതിനിടയിലാണ് കെപിസിസി ഇടപെട്ട് വിലക്കിയത്.

◾  പിഎം ശ്രീ പദ്ധതിയില്‍ സംസ്ഥാന സര്‍ക്കാരിന് ആയിരക്കണക്കിന് കോടി നഷ്ടപ്പെടാന്‍ പോകുന്നുവെന്നത് പര്‍വതീകരിച്ച കണക്കെന്ന് കെ സി വേണുഗോപാല്‍. വിദ്യാഭ്യാസ രംഗത്തെ കാവിവത്ക്കരിക്കാനുള്ള നീക്കത്തിന് നിന്നുകൊടുക്കില്ലെന്നും ഉപസമിതി റിപ്പോര്‍ട്ട് കിട്ടിയാല്‍ തുടര്‍ നടപടികളുണ്ടാകുമെന്നും കെ സി വേണുഗോപാല്‍ പറഞ്ഞു.

◾  അടിപിടിയുണ്ടാക്കിയതിന് നിലമ്പൂര്‍ നോര്‍ത്ത് ഡിവിഷനിലെ വാണിയമ്പുഴ ഫോറസ്റ്റ് ഡെപ്യൂട്ടി റേഞ്ച് ഓഫീസര്‍ ടി. അജികുമാര്‍, ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍ ടിജോ ജോസഫ് എന്നിവരെ ഡിഎഫ്ഒ സസ്‌പെന്‍ഡ് ചെയ്തു.

◾  പ്രകൃതിക്ഷോഭത്തെത്തുടര്‍ന്ന് വീടുകളില്‍ വെള്ളം കയറിയ എല്ലാ കുടുംബങ്ങള്‍ക്കും 10,000 രൂപ ധനസഹായം നല്‍കുമെന്ന് റവന്യൂമന്ത്രി എ.പി. അനില്‍കുമാര്‍ അറിയിച്ചു. ദുരിതാശ്വാസ ക്യാമ്പില്‍ താമസിക്കണമെന്ന നിബന്ധനയില്ലെന്നും വ്യാപാരസ്ഥാപനങ്ങള്‍ക്കും ഈ സഹായം ലഭ്യമാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

◾  തിരുവനന്തപുരത്ത് വധശ്രമക്കേസിലെ പ്രതികള്‍ അറസ്റ്റു ചെയ്യാനെത്തിയ രണ്ടു പോലീസുകാരെ ആക്രമിച്ചു. വിലങ്ങണിഞ്ഞ കൈകൊണ്ട് അടിച്ചതിനെ തുടര്‍ന്ന് സിപിഒ രാകേഷിന്റെ മൂക്കിന്റെ പാലം തകര്‍ന്നു. താക്കോല്‍ കൊണ്ടുള്ള കുത്തേറ്റ് വിനയകുമാറിന്റെ കഴുത്തിനും പരിക്കേറ്റിട്ടുണ്ട്. തിരുവല്ലം ശാന്തിപുരം സ്വദേശികളായ യദു (24), സഹോദരന്‍ അനന്തു (21) എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു.

◾  പൊതുവിദ്യാഭ്യാസവകുപ്പിനു കീഴിലുള്ള ഓഫീസുകളിലും സര്‍ക്കാര്‍ സ്‌കൂളുകളിലും താത്കാലിക ജീവനക്കാരെ നിയമിക്കുമ്പോള്‍ ഇനിമുതല്‍ പൊലീസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കി പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ നിര്‍ദേശം നല്‍കി.

◾  ആറന്മുളയില്‍ ദുരിതാശ്വാസ പ്രവര്‍ത്തനത്തിന് എത്തിയ ഓഫ് റോഡ് വാഹനത്തിന് മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടര്‍ പിഴ ചുമത്തിയ തുക അടക്കാന്‍ അബിന്‍ വര്‍ക്കി എംഎല്‍എ യൂത്ത് കോണ്‍ഗ്രസ് നിയോജക മണ്ഡലം കമ്മിറ്റിക്ക് നിര്‍ദേശം നല്‍കി.

◾  താമരശ്ശേരി ഫ്രഷ് കട്ട് അറവു മാലിന്യ ഫാക്ടറി അടച്ചുപൂട്ടാനുള്ള മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ ഉത്തരവ് ഹൈക്കോടതി സ്റ്റേ ചെയ്തു. ഫാക്ടറിയില്‍ നിന്ന് പുഴയിലേക്ക് മാലിന്യം ഒഴുക്കിയെന്ന് ആരോപിച്ചാണ് കമ്പനി അടച്ചുപൂട്ടാന്‍ നോട്ടീസ് നല്‍കിയത്. ഇതിനെതിരെ ഉടമകള്‍ നല്‍കിയ ഹര്‍ജിയിലാണ് ഉത്തരവ്.

◾  എക്കാലത്തും ലോകസമാധാനത്തിന്റെ ഏറ്റവും വലിയ ശത്രു അമേരിക്കയായിരുന്നെന്നും ഇന്നു ഭ്രാന്തിന്റെ മറു പേരായി അമേരിക്കന്‍ പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപ് മാറിയെന്നും സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. പാളയം രക്തസാക്ഷി മണ്ഡപത്തില്‍ ഹിരോഷിമ അനുസ്മരണ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

◾  പാലക്കാട് കഞ്ചിക്കോട് കോച്ച് ഫാക്ടറിക്ക് പകരമായി റെയില്‍വേയുടെ ഒരു പദ്ധതി ആരംഭിക്കണമെന്ന് ആവശ്യപ്പെട്ട് വി കെ ശ്രീകണ്ഠന്‍ എം പി കേന്ദ്ര റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവിന് കത്തു നല്‍കി.

◾  പൊലീസ് കേസെടുത്തതിന് പിന്നാലെ വീണ്ടും അര്‍ജുന്‍ ആയങ്കി ഫെയ്സ്ബുക്ക് പോസ്റ്റിട്ടു. നല്ല ജീവിതം നയിക്കാന്‍ ഇറങ്ങിയെ തന്നെയും സുഹൃത്തുക്കളെയും ഒറ്റരാത്രികൊണ്ട് പൊലീസ് തകര്‍ത്ത് തരിപ്പണമാക്കിയെന്നും, ഇനി  പഴയപടിയാകില്ലെന്നും, ആകെ മുങ്ങിയാല്‍ കുളിരില്ലെന്നും അര്‍ജുന്‍ ആയങ്കി ഫെയ്സ്ബുക്കില്‍ കുറിച്ചു.

◾  പോസ്റ്റ് ഓഫീസുകള്‍ കേന്ദ്രീകരിച്ച് കവര്‍ച്ച നടത്തുന്ന മോഷ്ടാവ് പിടിയില്‍. ഉത്തര്‍പ്രദേശ് സ്വദേശി ആസിഫ് റാസയാണ് എറണാകുളത്തു നിന്ന് കടയ്ക്കല്‍ പൊലീസിന്റെ പിടിയിലായിത്.

◾  നീണ്ടകരയില്‍ വള്ളം മറിഞ്ഞ് കാണാതായ മത്സ്യത്തൊഴിലാളിക്കായി തെരച്ചില്‍ ഊര്‍ജിതമാക്കും. ഇടപെടുമെന്ന് ഉറപ്പു നല്‍കി മന്ത്രിമാര്‍. വള്ളം മറിഞ്ഞ് കാണാതായ ഗൗതം കൃഷ്ണയുടെ അമ്മ കോസ്റ്റല്‍ പൊലീസ് സ്റ്റേഷനിലെത്തി പ്രതിഷേധിച്ചു.

◾  മുഖ്യമന്ത്രി വിഡി സതീശനെ അപകീര്‍ത്തിപ്പെടുത്തുന്ന ഫെയ്സ്ബുക്ക് കമന്റിട്ട യുവാവ് അറസ്റ്റില്‍. കോഴിക്കോട് ബേപ്പൂര്‍ സ്വദേശി നിതിന്‍ കക്കേടത്തിനെയാണ് സൈബര്‍ പൊലീസ് അറസ്റ്റ് ചെയ്തത്.

◾  ക്ലാസ് റൂമില്‍ സംസാരിച്ചതിന് അധ്യാപകന്‍ വിദ്യാര്‍ത്ഥിയെ മര്‍ദ്ദിച്ചതായി പരാതി. പാലക്കാട് തൃക്കടീരി പിടിഎം ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ വിദ്യാര്‍ഥിയെയാണ് അധ്യാപകന്‍ മര്‍ദ്ദിച്ചത്. പരിക്കേറ്റ വിദ്യാര്‍ത്ഥിയെ ചെര്‍പ്പുളശ്ശേരി കോപ്പറേറ്റീവ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

◾  വടകര എംഡിഎംഎ കേസില്‍ പ്രതിയും പേരാമ്പ്ര ബിആര്‍സിയിലെ മുന്‍ അധ്യാപികയുമായ കോഴിക്കോട് മരുതോങ്കര സ്വദേശി കീര്‍ത്തനയെ പൊലീസ് കസ്റ്റഡിയില്‍ വിട്ടു. ഇന്നു വൈകീട്ട് അഞ്ചുവരെയാണ് കസ്റ്റഡി. വടകര എന്‍ഡിപിഎസ് കോടതിയുടേതാണ് നടപടി.

◾  തൃശ്ശൂര്‍ കുന്നംകുളം പാറേമ്പാടത്ത് നിയന്ത്രണം വിട്ട സ്വകാര്യ ബസ് നിരവധി വാഹനങ്ങളിലിടിച്ചുണ്ടായ അപകടത്തില്‍ രണ്ട് മരണം. കാറില്‍ യാത്രചെയ്ത വിദ്യാര്‍ഥിനി റിയ ഫാത്തിമ, തങ്കമണി എന്നിവരാണ് മരിച്ചത്. ഇരുപത്തഞ്ചോളം പേര്‍ക്ക് പരിക്കുണ്ട്. കോഴിക്കോട്ടുനിന്ന് തൃശ്ശൂരിലേക്ക് വരികയായിരുന്ന ബസ് കുന്ദംകുളം പാറേമ്പാടത്തിന് സമീപമാണ് അപകടത്തില്‍പ്പെട്ടത്.

◾  ഏലൂരില്‍ കുടുംബവഴക്കിനിടെ അടുക്കള വാതിലിന്റെ ചില്ല് തകര്‍ത്തതിനിടെ കൈമുറിഞ്ഞ് രക്തം വാര്‍ന്ന് ഗൃഹനാഥന്‍ മരിച്ചു. മഞ്ഞുമ്മല്‍ ചാലനാട്ടുവീട്ടില്‍ പ്രവീണ്‍ (49) ആണ് മരിച്ചത്. രക്തം വാര്‍ന്നപ്പോള്‍ കുളിമുറിയില്‍ കയറി വാതില്‍ അടച്ചിരുന്ന പ്രവീണ്‍ കുറേ കഴിഞ്ഞിട്ടും പുറത്തുവന്നില്ല. ഭാര്യ സഹോദരനേയും പോലീസിനേയും വിളിച്ചുവരുത്തി ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

◾  തളിക്കുളത്ത് ദേശീയപാതയുടെ സമീപത്ത് ഓയില്‍ ആന്‍ഡ് ഫ്‌ളൌര്‍ മില്ലില്‍ തീ പിടിത്തം. വെളിച്ചെണ്ണ, കൊപ്ര, മുളക്, മല്ലി, വില്‍പ്പനയ്ക്കായി പായ്ക്ക് ചെയ്ത് വച്ചിരുന്ന വിവിധ മസാലപ്പൊടികള്‍ എന്നിവയും മെഷിനറികളും കത്തിനശിച്ചു. 25 ലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നു.

◾  തുമ്പൂര്‍മുഴി വലതുകര മെയിന്‍ കനാലിന്റെ താണിപ്പാറ ഭാഗത്ത് വാന്‍ കനാലിലേക്ക് തെന്നിവീണ് ആളൂര്‍ സെന്റ് ജോസഫ് ഇംഗ്ലീഷ് മീഡിയം സ്‌കൂളിലെ 27 വിദ്യാര്‍ത്ഥികള്‍ക്ക് പരിക്കേറ്റു. സ്‌കൂളില്‍ നിന്നും വിദ്യാര്‍ത്ഥികളെ കയറ്റി വീടുകളിലേക്ക് വരികയായിരുന്ന വാനാണ് അപകടത്തില്‍പ്പെട്ടത്.

◾  ജന്തര്‍ മന്തറിലെ വിദ്യാര്‍ത്ഥി പ്രതിഷേധം രാജ്യവിരുദ്ധമോ ദേശവിരുദ്ധമോ അല്ലെന്നും പങ്കെടുത്തവര്‍ രാജ്യവിരുദ്ധരല്ലെന്നും ആര്‍ എസ് എസ് തലവന്‍ മോഹന്‍ ഭാഗവത്. മുംബൈയില്‍ നടന്ന ഐ ഐ എം യു എന്നിന്റെ വിദ്യാര്‍ത്ഥി സമ്മേളനത്തില്‍ സംസാരിക്കവേയാണ് അദ്ദേഹം നിലപാട് വ്യക്തമാക്കിയത്. വിദ്യാഭ്യാസ സമ്പ്രദായത്തില്‍ ഒട്ടേറെകാര്യങ്ങള്‍ മെച്ചപ്പെടാനുണ്ട്. സമരവും പ്രതിഷേധവും ജനാധിപത്യ സംവിധാനത്തിന്റെ സ്വാഭാവികമായ ഭാഗമാണെന്നും അദ്ദേഹം പറഞ്ഞു.

◾  ഫ്രണ്ട്ഷിപ്പ് ഡേ ആഘോഷിക്കുന്ന അതേ ആവേശത്തോടെ ദേശീയ കൈത്തറി ദിനവും ആഘോഷിക്കാന്‍ ആഹ്വാനം ചെയ്ത് വീണ്ടും ഇന്‍സ്റ്റഗ്രാം വീഡിയോയുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇന്നലെ രാത്രി വൈകിയാണ് മോദി പുതിയ വീഡിയോ പങ്കുവെച്ചത്. ദേശീയ കൈത്തറി ദിനമായ ഇന്ന് കൈത്തറി വസ്ത്രങ്ങള്‍ ധരിച്ച് ഇന്‍സ്റ്റഗ്രാമില്‍ ട്രെന്‍ഡിങ്ങായ 'ഗെറ്റ് റെഡി വിത്ത് മി' വീഡിയോകള്‍ നിര്‍മിച്ച് പങ്കുവെക്കണം എന്നും പ്രധാനമന്ത്രി യുവാക്കളോട് ആഹ്വാനം ചെയ്തു.

◾  'എന്നോട് എന്തും ചോദിക്കാം' സംവാദം ഇന്‍സ്റ്റഗ്രാമില്‍ ആരംഭിച്ച് പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. വിദ്യാര്‍ഥികള്‍ക്ക് ഇന്‍സ്റ്റ സ്റ്റോറിയിലൂടെ രാഹുലിനോടു നേരിട്ടു സംസാരിക്കാം, ചോദ്യങ്ങള്‍ ചോദിക്കാം. ചോദ്യക്കടലാസ് ചോര്‍ച്ച പ്രക്ഷോഭത്തില്‍ പങ്കെടുത്ത ഒരുസംഘം യുവജനങ്ങളുമായി കഴിഞ്ഞദിവസം നടത്തിയ കൂടിക്കാഴ്ചക്ക് പിന്നാലെയാണ് ഇന്‍സ്റ്റ ലിങ്ക് രാഹുല്‍ എക്‌സില്‍ പങ്കുവച്ചത്.

◾  വിദേശ സംഭാവനകള്‍ സ്വീകരിക്കുന്ന വ്യക്തികളെയും സംഘടനകളെയും നിയന്ത്രിക്കുന്നതിനുള്ള എഫ്സിആര്‍എ ബില്ലില്‍ 12 നു പാര്‍ലമെന്റില്‍ ചര്‍ച്ച നടക്കും. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ചര്‍ച്ചയ്ക്കു നേതൃത്വം നല്‍കും.

◾  ഇന്ത്യയുടെ ബാലിസ്റ്റിക് മിസൈലായ 'അഗ്നി 4' വിജയകരമായി പരീക്ഷിച്ചു. ഒഡീഷയിലെ ചാന്ദിപ്പൂരിലുള്ള ഇന്റഗ്രേറ്റഡ് ടെസ്റ്റ് റേഞ്ചില്‍ നിന്നാണ് പരീക്ഷണം നടത്തിയത്. സ്ട്രാറ്റജിക് ഫോഴ്സസ് കമാന്‍ഡിന്റെ മേല്‍നോട്ടത്തിലായിരുന്നു 'അഗ്നി 4' വിക്ഷേപണം.

◾  തനിക്കെതിരായ ലൈംഗിക അപവാദക്കേസ് കള്ളക്കേസാണെന്നും ഹൈക്കോടതി വിധിക്കെതിരേ സുപ്രീംകോടതിയെ സമീപിക്കുമെന്നും തെഹല്‍ക്ക സ്ഥാപകന്‍ തരുണ്‍ തേജ്പാല്‍. സഹപ്രവര്‍ത്തകയെ പീഡിപ്പിച്ച കേസില്‍ ബോംബെ ഹൈക്കോടതിയുടെ ഗോവ ബെഞ്ച് പത്തു വര്‍ഷത്തെ തടവിനു ശിക്ഷിച്ചതിനോടു പ്രതികരിക്കുകയായിരുന്നു അദ്ദേഹം. വര്‍ഷങ്ങളായി ജയിലില്‍ കഴിയുന്ന ഉമര്‍ ഖാലിദിനെയും ഷര്‍ജീല്‍ ഇമാമിനെയും പോലെ ഒരാളാണ് താനെന്നും തരുണ്‍ തേജ്പാല്‍ പറഞ്ഞു.

◾  ഡീപ്ഫേക്കുകള്‍ തടയുന്നതിന്റെ ഭാഗമായി രാജ്യത്തെ ഐടി നിയമങ്ങള്‍ കേന്ദ്ര സര്‍ക്കാര്‍ കര്‍ശനമാക്കി. എഐ  ഉപയോഗിച്ച് നിര്‍മ്മിക്കുന്ന ഉള്ളടക്കങ്ങള്‍ക്ക് ലേബലുകള്‍ നിര്‍ബന്ധമാക്കി. നിയമവിരുദ്ധമായ ഉള്ളടക്കങ്ങള്‍ മൂന്നു മണിക്കൂറിനുള്ളില്‍ നീക്കം ചെയ്യാനും നിര്‍ദ്ദേശിച്ചിട്ടുണ്ട്

◾  പ്രധാനമന്ത്രി നരേന്ദ്ര മോദി 2026 ല്‍ ഇതുവരെ വിദേശ സന്ദര്‍ശനങ്ങള്‍ക്ക് 74.58 കോടിയോളം രൂപ ചിലവിട്ടെന്ന് കേന്ദ്ര സര്‍ക്കാര്‍. വിദേശകാര്യ മന്ത്രാലയം രാജ്യസഭയെ അറിയിച്ചതാണിക്കാര്യം.

◾  മധ്യപ്രദേശിലെ ഗ്വാളിയോറില്‍ വ്യോമതാവളത്തിന് നേരേ പെട്രോള്‍ ബോംബെറിയാന്‍ ശ്രമിച്ച കേസില്‍ അറസ്റ്റിലായ കോളേജ് പ്രൊഫസറെ മാനസികാരോഗ്യ കേന്ദ്രത്തിലേക്ക് മാറ്റി. ഇയാളുടെ മൊഴികളിലും പെരുമാറ്റത്തിലും മാനസികപ്രശ്നങ്ങളുണ്ടെന്ന പ്രോസിക്യൂഷന്‍ വാദം അംഗീകരിച്ചാണ് മനോരോഗ ആശുപത്രിയിലാക്കാന്‍ കോടതി അനുമതി നല്‍കിയത്.

◾  ബഹിരാകാശ യാത്രയിലെ ദുര്‍ഘടമായ ബഹിരാകാശ നടത്തവുമായി മലയാളി വംശജനായ അനില്‍ മേനോന്‍. അമേരിക്കന്‍ ബഹിരാകാശ ഏജന്‍സിയായ നാസയുടെ ഗഗനചാരിയാണ് ഒറ്റപ്പാലം സ്വദേശിയായ അനില്‍.

◾  കാലാവസ്ഥാ വ്യതിയാനം മൂലമുണ്ടാകുന്ന ആഘാതങ്ങള്‍ 45 രാജ്യങ്ങളിലെ ഭക്ഷ്യ അരക്ഷിതാവസ്ഥയെ ബാധിക്കുമെന്ന് പഠനം . അടുത്ത വര്‍ഷം അവസാനത്തോടെ 4.9 കോടി ജനങ്ങള്‍ കൊടും പട്ടിണിയിലാകുമെന്ന് ഐക്യരാഷ്ട്രസഭ ഏജന്‍സിയുടെ റിപ്പോര്‍ട്ട്.

◾  ശ്രീലങ്കയ്‌ക്കെതിരായ ടെസ്റ്റ് പരമ്പരയ്ക്ക് മുന്നോടിയായി ഇന്ത്യന്‍ ടീമിന് വ്യക്തമായ സന്ദേശവുമായി മുഖ്യപരിശീലകന്‍ ഗൗതം ഗംഭീര്‍. ഓഗസ്റ്റ് 15-ന് ഗാലെയില്‍ ഒന്നാം ടെസ്റ്റ് ആരംഭിക്കുന്നതിന് മുന്‍പ് പരിശീലനത്തില്‍ ഒരു വിട്ടുവീഴ്ചയ്ക്കും തയ്യാറാകരുതെന്ന് ഗംഭീര്‍ കളിക്കാരോട് ആവശ്യപ്പെട്ടു.

◾  ആസ്റ്റര്‍ ഡിഎം ക്വാളിറ്റി കെയര്‍ ലിമിറ്റഡിന്റെ ഈ സാമ്പത്തിക വര്‍ഷത്തിലെ ആദ്യ പാദത്തിലെ ഫലങ്ങള്‍ പുറത്തുവിട്ടു. ലയനത്തിന് ശേഷമുള്ള കമ്പനിയുടെ ആദ്യ സാമ്പത്തിക റിപ്പോര്‍ട്ടാണിത്. മുന്‍വര്‍ഷം സമാനപാദത്തെ അപേക്ഷിച്ച് വരുമാനം 20 ശതമാനം വര്‍ധിച്ച് 2,597 കോടി രൂപയായി. പ്രവര്‍ത്തന ലാഭം 30 ശതമാനം വളര്‍ച്ചയോടെ 576 കോടി രൂപയിലെത്തി. കാസര്‍ഗോഡ് പ്രവര്‍ത്തനം ആരംഭിച്ച ആശുപത്രി ഒമ്പതാം മാസത്തില്‍ തന്നെ പ്രവര്‍ത്തന ലാഭത്തിലെത്തി. ആസ്റ്റര്‍, കെയര്‍, കിംസ് ഇന്ത്യ, എവര്‍കെയര്‍ എന്നീ നാല് മുന്‍നിര ബ്രാന്‍ഡുകളെ ഒരൊറ്റ ശൃംഖലയ്ക്ക് കീഴില്‍ കൊണ്ടുവന്നതിലൂടെ കരുത്തുറ്റ പ്ലാറ്റ്ഫോമായി ആസ്റ്റര്‍ ഡിഎം ക്വാളിറ്റി കെയര്‍ മാറി. നിലവില്‍ 28 നഗരങ്ങളിലായി 39 ആശുപത്രികളും 10,800 കിടക്കകളുമുള്ള രാജ്യത്തെ ഏറ്റവും വലിയ സ്വകാര്യ ആരോഗ്യപരിചരണ ശൃംഖലകളിലൊന്നാണ് ആസ്റ്റര്‍ ഡിഎം ക്വാളിറ്റി കെയര്‍.

◾  റെഡ്മി നോട്ട് 17 ഇന്ത്യന്‍ വിപണിയിലെത്തി. കരുത്തുറ്റ 8000 എംഎഎച്ച് സിലിക്കണ്‍ കാര്‍ബണ്‍ ബാറ്ററിയാണ് ഏറ്റവും വലിയ പ്രത്യേകത. 45 വാട്ട് ഫാസ്റ്റ് വയര്‍ഡ് ചാര്‍ജിങ്, 22.5 വാട്ട് റിവേഴ്‌സ് വയര്‍ഡ് ചാര്‍ജിങ് എന്നിവയെ ബാറ്ററി പിന്തുണയ്ക്കും. ആന്‍ഡ്രോയിഡ് 16 അധിഷ്ഠിതമായ ഹൈപ്പര്‍ഒഎസ് 3 ലാണ് ഫോണ്‍ പ്രവര്‍ത്തിക്കുക. 120 ഹെര്‍ട്സ് അഡാപ്റ്റീവ് റിഫ്രറ്റ് റേറ്റും 1800 നിറ്റ്‌സ് പീക്ക് ബ്രൈറ്റ്‌നസുമുള്ള ഏഴ് ഇഞ്ച് ട്രൂകളര്‍ അമോലെഡ് ഡിസ്‌പ്ലേയാണ് ഇതിലുള്ളത്. നനഞ്ഞ വിരലുകള്‍ കൊണ്ടും ഉപയോഗിക്കാന്‍ കഴിയുന്ന തരത്തില്‍ ഹൈഡ്രോടച്ച് 2.0 സാങ്കേതികവിദ്യയാണ് മറ്റൊരു പ്രത്യേകത. 4എന്‍എം സ്‌നാപ്ഡ്രാഗണ്‍ 4 ജെന്‍ 4 ചിപ്‌സെറ്റ് ആണ് ഇതിന് കരുത്തുപകരുന്നത്. 8 ജിബി വരെ റാമും 2ടിബി വരെ വര്‍ദ്ധിപ്പിക്കാവുന്ന സ്റ്റോറേജുമുണ്ട്. 2എക്‌സ് ഇന്‍ സെന്‍സര്‍ സൂം, നൈറ്റ് മോഡ്, എഐ അധിഷ്ഠിത എച്ച്ഡിആര്‍ എന്നിവയെ പിന്തുണയ്ക്കുന്ന 50എംപി എഐ പ്രധാന കാമറയും 8 എംപി ഫ്രണ്ട് കാമറയും ഫോണിലുണ്ട്. അടിസ്ഥാന മോഡലിന് 27,999 രൂപയാണ് വില വരുന്നത്. ടോപ്പ് വേരിയന്റിന് 30,999 രൂപ വില വരും. ഓഗസ്റ്റ് 12 മുതല്‍ വില്‍പ്പനയ്ക്ക് എത്തും.

◾  ധ്യാന്‍ ശ്രീനിവാസന്‍, ധ്രുവന്‍, അനീഷ് ഗോപാല്‍ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ബ്ലെസണ്‍ എല്‍സ സംവിധാനം ചെയ്യുന്ന വിവാഹ് എന്ന ചിത്രത്തിന്റെ ട്രെയ്ലര്‍ പുറത്തെത്തി. 1.38 മിനിറ്റ് ദൈര്‍ഘ്യമുള്ള ട്രെയ്ലര്‍ ആണ് പുറത്തെത്തിയിരിക്കുന്നത്. മൂന്ന് യുവദമ്പതിമാരുടെ ജീവിതങ്ങളാണ് ട്രെയ്ലറില്‍. ഹ്യൂമറിന് പ്രാധാന്യമുള്ള ഫാമിലി ഡ്രാമ ചിത്രം എന്ന തോന്നലാണ് ട്രെയ്ലറിന്റെ ആദ്യ പകുതി ഉണ്ടാക്കുന്നതെങ്കിലും അന്ത്യത്തോടടുക്കുമ്പോള്‍ അത് മൂഡ് മാറ്റുന്നുണ്ട്. ആക്ഷന്‍ രംഗങ്ങളാണ് അവസാന ഭാഗത്ത്. എന്തെങ്കിലും സസ്പെന്‍സ് ചിത്രത്തില്‍ ഉണ്ടായിരിക്കാമെന്ന സൂചനയായാണ് ഇത് വായിക്കപ്പെടുന്നത്. അഭിഷേക് ശ്രീകുമാര്‍, ശ്രുതി ജയന്‍, നയ്ര നിഹാര്‍, അര്‍ച്ചന വിവേക്, നയന എല്‍സ തുടങ്ങിയവരാണ് മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. അഭിഷേക് ശ്രീകുമാറിന്റേതാണ് ചിത്രത്തിന്റെ രചന.

◾  രാജേഷ് പരമേശ്വരന്‍ സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രം 'ആര'ത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്ത്. വിഷ്ണു രാമചന്ദ്രന്‍ തിരക്കഥ ഒരുക്കുന്ന ചിത്രം ഒരു സൈക്കോളജിക്കല്‍ ഇന്‍വെസ്റ്റിഗേഷന്‍ ത്രില്ലര്‍ ആയാണ് ഒരുങ്ങുന്നത്. സത്യസന്ധനായ ഒരു പോലീസ് ഉദ്യോഗസ്ഥന്റെ ജീവിതത്തില്‍ അരങ്ങേറുന്ന അപ്രതീക്ഷിത സംഭവങ്ങളും അതിനെ തുടര്‍ന്നുണ്ടാകുന്ന ആത്മസംഘര്‍ഷങ്ങളും തുടര്‍ന്ന് ഉണ്ടാകുന്ന ഉദ്വേഗജനകമായ അന്വേഷണവുമാണ് ചിത്രത്തിന്റെ പ്രമേയം. സി.ഐ. ആന്റോ ഈപ്പന്‍ എന്ന കേന്ദ്രകഥാപാത്രമായി സൈജു കുറുപ്പ് എത്തുന്ന ചിത്രത്തില്‍ അസ്‌കര്‍ അലി, സിദ്ധിഖ്, അഞ്ജു കുര്യന്‍, സുധീഷ്, മീര വാസുദേവ്, വൈഷ്ണവി കല്യാണി, സുരഭി സന്തോഷ് തുടങ്ങി നിരവധി താരങ്ങള്‍ അഭിനയിക്കുന്നു. ഗാനങ്ങള്‍ക്ക് കൈതപ്രം, ജിസ് ജോയ്, ജോ പോള്‍ എന്നിവര്‍ വരികള്‍ ഒരുക്കുന്നു. ഹരി ചരണ്‍, സിതാര കൃഷ്ണകുമാര്‍, സയനോര, അതുല്‍ നറുകര, യാസിന്‍ നിസാര്‍, അജയ് ശ്രാവണ്‍, ആരതി എം.എന്‍. അശ്വിന്‍ എന്നിവരാണ് ഗാനങ്ങള്‍ ആലപിക്കുന്നത്.

◾  പ്രമുഖ വാഹന നിര്‍മ്മാതാക്കളായ മഹീന്ദ്ര ഫീച്ചര്‍ അപ്‌ഗ്രേഡുകളോടു കൂടിയ 2026 മോഡല്‍ സ്‌കോര്‍പിയോ- എന്‍ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു. 13.69 ലക്ഷം രൂപയാണ് പ്രാരംഭ വില. ഈ വാഹനം പെട്രോള്‍, ഡീസല്‍ എന്‍ജിന്‍ ഓപ്ഷനുകളിലായി ഏഴ് വേരിയന്റുകളിലാണ് ലഭിക്കുക. ടോപ്പ് സ്‌പെസിഫിക് മോഡലായ ഇസഡ്8എല്‍ വേരിയന്റില്‍ പനോരമിക് സണ്‍റൂഫ് ഫീച്ചര്‍ ഉണ്ട് എന്നതാണ് ഏറ്റവും വലിയ പ്രത്യേകത. കൂടാതെ ഈ വേരിയന്റില്‍ ബ്രൈന്‍ഡ് വ്യൂ മോണിറ്ററോട് കൂടിയ 540 ഡിഗ്രി സറൗണ്ട് വ്യൂ കാമറയും ഉള്‍പ്പെടുത്തിയിട്ടുണ്ട്. മിഡ്, അപ്പര്‍ വേരിയന്റുകളില്‍ ഫിസിക്കല്‍ ബട്ടണുകളോട് കൂടിയ 12.29 ഇഞ്ച് ടച്ച്‌സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം നല്‍കിയിട്ടുണ്ട്. പഴയ അനലോഗ് ക്ലസ്റ്ററിന് പകരം 10.25 ഇഞ്ച് ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്ററാണ് ഉപയോഗിച്ചിരിക്കുന്നത്. ഇസഡ്8ടി വേരിയന്റിലും അതിന് മുകളിലുള്ള വേരിയന്റുകളിലും പഴയ 17 ഇഞ്ചിന് പകരം വലിയ 18 ഇഞ്ച് ഡയമണ്ട് കട്ട് അലോയ് വീലുകളാണ് വാഗ്ദാനം ചെയ്യുന്നത്. എന്‍ജിനില്‍ മാറ്റങ്ങള്‍ ഒന്നും വരുത്തിയിട്ടില്ല.

◾  മനുഷ്യരുടെ സംഘബോധത്തെയും വിമോചന പ്രതീക്ഷയെയുമൊക്കെ തകര്‍ക്കുകയും വ്യക്തികളെ ശരീരങ്ങളിലേക്ക് പരിമിതപ്പെടുത്തുകയും ചെയ്യുന്ന ഒരു കലാലോകം മുതലാളിത്തം വിഭാവനം ചെയ്യുകയും പലപല മാദ്ധ്യമങ്ങളിലൂടെ അവതരിപ്പിക്കുകയും ചെയ്യുന്നുണ്ട്. ഇതിനെതിരായി നീങ്ങുന്ന കലയ്ക്കാണ് വാസ്തവത്തില്‍ ഇന്നു സവിശേഷമായ പ്രസക്തിയുള്ളത്. ആ നിലയ്ക്കുള്ള നീക്കമാണ് മോബിന്‍ മോഹന്റെ രചനകള്‍ക്കു പൊതുവേയുള്ളത് എന്നു നിരീക്ഷിക്കാവുന്നതാണ്. സമകാല മനുഷ്യജീവിതത്തിന്റെ കണ്ണാടിയാകുന്ന കഥകള്‍. 'അമര്‍ഷനഗരം'. മോബിന്‍ മോഹന്‍. മാതൃഭൂമി. വില 170 രൂപ.

◾  വണ്ണംകുറയ്ക്കാനുള്ള ജിഎല്‍പി-1 മരുന്നുകളില്‍ ഉള്‍പ്പെടുന്ന ഒസെംപിക്, വെഗോവി, മൗന്‍ജാരോ തുടങ്ങിയ മരുന്നുകളുടെ ഉപയോഗം മുടികൊഴിച്ചിലിനു കാരണമാകുന്നുവെന്ന് പഠനം. ജിഎല്‍പി-1 മരുന്നുകളുടെ ഉപയോഗം മുടികൊഴിച്ചില്‍ സാധ്യത കൂട്ടുന്നുവെന്ന് പഠനം പറയുന്നു. ദി ബിഎംജെ ജേര്‍ണലിലാണ് പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത്. ഇത്തരം മരുന്നുകളുടെ ഉപയോഗം അലോപേഷ്യ എന്ന ഒരുതരം മുടികൊഴിച്ചിലിനുള്ള സാധ്യതയാണ് കൂട്ടുന്നത്. ജിഎല്‍പി-1 മരുന്നുകള്‍ സ്വീകരിക്കുന്നവരില്‍ കലോറിയുടെ അളവും കുറയ്ക്കുകവഴി പോഷകാഹാരക്കുറവും ഉണ്ടാവാം. ഇതും മുടികൊഴിച്ചിലിനു കാരണമാകാം. ബയോട്ടിന്‍, അയേണ്‍, സിങ്ക് തുടങ്ങിയവ കുറയുന്നതാണ് പ്രധാനമായും മുടികൊഴിച്ചിലിലേക്കു നയിക്കുന്നതെന്നാണ് വിദഗ്ധര്‍ പറയുന്നത്. വയറുനിറഞ്ഞുവെന്ന തോന്നലുളവാക്കുന്ന ജിഎല്‍പി-1 എന്ന ഹോര്‍മോണിനെ അനുകരിക്കുകയാണ് ഒസെംപിക്, വെഗോവ, മൗന്‍ജാരോ തുടങ്ങിയ മരുന്നുകള്‍ ചെയ്യുന്നത്. കുറച്ച് ആഹാരം കഴിക്കുമ്പോള്‍ത്തന്നെ ഈ തോന്നല്‍ വരുത്താന്‍ ഇവയ്ക്ക് കഴിയും. അതോടൊപ്പം ഇവ ഇന്‍സുലിന്‍ നിര്‍മാണത്തിന്റെ തോത് കൂട്ടുന്നുമുണ്ട്. അതുകൊണ്ടാണ് പ്രമേഹത്തിന് ഈ മരുന്ന് ഉപയുക്തമാകുന്നത്. ആമാശയത്തില്‍ നിന്ന് ഭക്ഷണം പുറത്തുപോകുന്നത് സാവധാനത്തിലാക്കുന്നതിലൂടെ കൂടുതല്‍ നേരം വയറു നിറഞ്ഞതായി തോന്നാന്‍ കാരണമാകും. ഉയര്‍ന്ന അളവില്‍ ഉപയോഗിക്കുമ്പോള്‍ വിശപ്പ് നിയന്ത്രിക്കാനും തത്ഫലമായി ശരീരഭാരം നിയന്ത്രിക്കാനും സഹായിക്കും.

*ശുഭദിനം*
*കവിത കണ്ണന്‍*
ഒരു ദിവസം തിരുവള്ളുവര്‍ തന്റെ ശിഷ്യന്മാരോട് ചോദിച്ചു: 'ഒരു താമരയുടെ ഉയരം എത്രയാണ്?'  ശിഷ്യന്മാര്‍ പരസ്പരം നോക്കി നിന്നു. ഒടുവില്‍ ഒരാള്‍ പറഞ്ഞു: 'രണ്ടരയടി.' തിരുവള്ളുവര്‍ പുഞ്ചിരിച്ചുകൊണ്ട് ചോദിച്ചു: 'എന്തുകൊണ്ട് മൂന്നരയടി ആയിക്കൂടാ?' അപ്പോള്‍ മറ്റൊരു ശിഷ്യന്‍ എഴുന്നേറ്റ് പറഞ്ഞു:'താമരയുടെ ഉയരം വെള്ളത്തിന്റെ ആഴത്തിനനുസരിച്ചാണ്. വെള്ളം എത്ര ഉയരത്തിലാണോ, താമരയും അത്ര ഉയരത്തിലായിരിക്കും.'ആ മറുപടിയില്‍ സന്തോഷിച്ച തിരുവള്ളുവര്‍ വീണ്ടും ചോദിച്ചു:'അപ്പോള്‍ ഒരു മനുഷ്യന്റെ ഉയരം എത്രയാണ്?'ആര്‍ക്കും മറുപടി ഉണ്ടായില്ല. അപ്പോള്‍ അദ്ദേഹം പറഞ്ഞു:'ഒരു മനുഷ്യന്റെ യഥാര്‍ത്ഥ ഉയരം അളക്കുന്നത് അവന്റെ ശരീരമല്ല... അവന്റെ സ്വപ്നങ്ങളും പ്രതീക്ഷകളും ലക്ഷ്യങ്ങളുമാണ്.' താമരയുടെ ഉയരം വെള്ളം നിശ്ചയിക്കുന്നതുപോലെ, ഒരു മനുഷ്യന്റെ ഉയരം അവന്റെ പ്രതീക്ഷകളാണ് നിര്‍ണയിക്കുന്നത്.  പക്ഷേ, സ്വപ്നം കാണുക മാത്രം പോര... അതിന് വേണ്ടി ഓരോ ദിവസവും ഒരു ചുവടെങ്കിലും മുന്നോട്ട് വയ്ക്കണം. പ്രതീക്ഷകള്‍ യാഥാര്‍ത്ഥ്യബോധത്തോടെയും പരിശ്രമത്തോടെയും ചേര്‍ന്നാല്‍, സ്വപ്നങ്ങള്‍ ലക്ഷ്യങ്ങളാകും... ലക്ഷ്യങ്ങള്‍ നേട്ടങ്ങളാകും. സ്വപ്നങ്ങള്‍ കാണാന്‍ മടിക്കരുത്... എന്നാല്‍, അവയെ സാക്ഷാത്കരിക്കാന്‍ പ്രവര്‍ത്തിക്കാനും മറക്കരുത്.കാരണം, ജീവിതത്തിന്റെ ഉയരം തീരുമാനിക്കുന്നത് നമ്മുടെ സാഹചര്യങ്ങളല്ല... നമ്മുടെ പ്രതീക്ഷകളുടെ ഉയരവും അതിനുവേണ്ടിയുള്ള പരിശ്രമവുമാണ്.  -  ശുഭദിനം.