2000 രൂപയ്ക്ക് മുകളിലുള്ള യുപിഐ ഇടപാടുകൾക്ക് ഫീസ്; നിയമഭേദഗതി പാർലമെന്റിൽ അവതരിപ്പിച്ച് കേന്ദ്രസർക്കാർ.

 


ഡിജിറ്റൽ പേയ്മെന്റ് സംവിധാനത്തിൽ പുതിയ മാറ്റവുമായി കേന്ദ്രസർക്കാർ. 2000ത്തിന് മുകളിലുള്ള യുപിഐ ഇടപാടുകൾക്ക് മർച്ചന്റ്സ് ഡിസ്കൗണ്ട് റേറ്റ് എന്ന പേരിൽ 0.25 മുതൽ 0.40 ശതമാനം വരെ ഫീസ് ഈടാക്കാനൊരുങ്ങി കേന്ദ്രം. ഇത് സംബന്ധിച്ച നിയമഭേദഗതി പാർലമെന്റിൽ ഇന്ന് കേന്ദ്രം അവതരിപ്പിച്ചു.


ഭേദഗതി ധനമന്ത്രി നിർമല സീതാരാമൻ പാർലമെൻ്റിൽ അവതരിപ്പിച്ചു. ‘മെർച്ചൻ്റ് ഡിസ്‌കൗണ്ട് റേറ്റ്’ (എംഡിആർ) ഏർപ്പെടുത്താൻ സർക്കാരിന് അധികാരം നൽകുന്ന ഒരു നിയമപരമായ ചട്ടക്കൂടാണ് ഇത്. സൗജന്യ യുപിഐ സേവനങ്ങൾ നൽകുന്നത് ദീർഘകാലാടിസ്ഥാനത്തിൽ വലിയ ബാധ്യതയാണെന്നാണ് പേമെൻ്റ് സേവന രംഗത്തുള്ള കമ്പനികളുടെ വാദം. ജൂലൈയിൽ മാത്രം യുപിഐ വഴി 29.9 ലക്ഷം കോടി രൂപയുടെ 2,360 കോടി ഇടപാടുകളാണ് രാജ്യത്ത് നടന്നത്. ഫോൺപേ, ഗൂഗിൾ പേ തുടങ്ങിയ കമ്പനികളാണ് ഇതിൽ ഭൂരിഭാഗവും കൈകാര്യം ചെയ്യുന്നത്.


ഉപഭോക്താക്കൾ നടത്തുന്ന ഓൺലൈൻ പേയ്മെന്റുകൾ പ്രോസസ് ചെയ്യുന്നതിനായി വ്യാപാരികൾ ബാങ്കുകൾക്കും പേയ്മെന്റ് പ്രൊവൈഡർമാർക്കും നൽകുന്ന ഫീസാണിത്. 2020 മുതൽ യുപിഐ, റൂപേ ഡെബിറ്റ് കാർഡ് ഇടപാടുകൾക്ക് എംഡിആർ ഈടാക്കുന്നില്ല. പേയ്മെന്റ് ആൻഡ് സെറ്റിൽമെന്റ് നിയമത്തിലാണ് കേന്ദ്രം ഭേദഗതി വരുത്താൻ ഉദ്ദേശിക്കുന്നത്. 2007ലെ നിയമം ഭേദഗതി വരുത്താനാണ് കേന്ദ്ര നിർദേശം. ബിൽ പാസായാൽ ഏതൊക്കെ പേയ്മെന്റ് രീതികളാണ് നിരക്കുകളിൽ നിന്ന് ഒഴിവാക്കുന്നതെന്നും ഏതിനൊക്കെ എംഡിആർ ബാധകമാക്കണമെന്നും കേന്ദ്രസർക്കാരിന് തീരുമാനിക്കാം. വേണമെങ്കിൽ യുപിഐക്ക് എംഡിആർ ചുമത്താനും കേന്ദ്രത്തിന് സാധിക്കും.