മഴക്കെടുതി: 'മരിച്ചവരുടെ കുടുംബാഗങ്ങള്‍ക്ക് എട്ട് ലക്ഷം രൂപ; വീടും സ്ഥലവും പൂര്‍ണമായി നഷ്ടപ്പെട്ടവര്‍ക്ക് 12 ലക്ഷം'; മുഖ്യമന്ത്രി


മഴക്കെടുതിയിലും വെള്ളപ്പൊക്കത്തിലും മരിച്ചവരുടെ കുടുംബാഗങ്ങള്‍ക്ക് എട്ട് ലക്ഷം രൂപ ധനസഹായം നല്‍കുമെന്ന് മുഖ്യമന്ത്രി വിഡി സതീശൻ.

വീട്ടില്‍ വെള്ളം കയറിയ എല്ലാവർക്കും പതിനായിരം രൂപ വീതം നല്‍കും. ഈ സഹയാത്തിന് അർഹരാകാൻ ക്യാമ്പില്‍ പോകണമെന്നില്ല. മുഴുവൻ വീടും തകർന്നവർക്ക് ആറു ലക്ഷവും വീടും സ്ഥലവും പൂർണമായി നഷ്ടപ്പെട്ടവർക്ക് 12 ലക്ഷവും നല്‍കും. തിരിച്ചുവീട്ടിലേക്ക് പോയി താമസിക്കാൻ സാധിക്കാത്തവർക്ക് വാടക നല്‍കും. വീടുകളില്‍ വെള്ളം കയറി പ്രയാസം നേരിട്ടവർക്ക് ദിവസം 300 രൂപ വീതം നല്‍കും. കടകളില്‍ വെള്ളം കയറിയവർക്ക് പതിനായിരം രൂപവീതം നല്‍കുമെന്നും മന്ത്രിസഭാ യോഗത്തിന് ശേഷം മുഖ്യമന്ത്രി പറഞ്ഞു.

കൃഷി നാശം സംഭവിച്ചതില്‍ നഷ്‌ടപരിഹാരം വർധിപ്പിച്ചു. 25 ശതമാനമാണ് വർധിപ്പിച്ചത്. തീരപ്രദേശത്ത് കടല്‍ ഭിത്തി നിർമ്മാണം വേഗത്തിലാക്കുമെന്ന് മുഖ്യമന്ത്രി അറിയിച്ചു. തീരെ പ്രദേശങ്ങളില്‍ കൂടുതല്‍ ജിയോ ബാഗും സ്ഥാപിക്കും. പുനർ ഗേഹം പദ്ധതി പുതുക്കും. അതിനായി തുക വർദ്ധിപ്പിക്കും. പുതിയ പദ്ധതി കൊണ്ടുവരാനാണ് ഉദ്ദേശിക്കുന്നതെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. ഡാം മാനേജുമെൻ്റിനും ആധുനിക സംവിധാനം കൊണ്ടുവരുമെന്ന് അദേഹം കൂട്ടിച്ചേർത്തു.

രാജ്യത്തിന് മാതൃകയായ ദുരന്തനിവാരണ പരിപാടി നടപ്പാക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. കാലാവസ്ഥ പ്രവചനത്തിന് പുതിയ സംവിധാനം നടപ്പാക്കും. ഡാമിലെ മണ്ണും ചെളിയും നീക്കാനുള്ള പദ്ധതി തയാറാക്കും. റവന്യൂ ജലവിഭവ വകുപ്പുകള്‍ക്ക് പദ്ധതി തയ്യാറാക്കാൻ നിർദ്ദേശം നല്‍കി. മഴ മാറിയാല്‍ ഉടൻ പ്രവർത്തി തുടങ്ങുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.

മഴക്കെടുതിയില്‍ ഇതുവരെ 26 പേർ മരിച്ചു. നാലു പേരെ കാണാതായിട്ടുണ്ടെന്ന് മുഖ്യമന്ത്രി അറിയിച്ചു. സംസ്ഥാനത്ത് 452 ക്യാമ്പുകള്‍ നിലവിലുണ്ട്. 67.44 കോടിയുടെ നാശനഷ്ടം ഉണ്ടെന്നാണ് പ്രാഥമിക കണക്ക്. 1882 ഹെക്ടർ സ്ഥലത്താണ് കൃഷിനാശം ഉണ്ടായത്. 23537 കർഷകരെ കൃഷി നാശം ബാധിച്ചു. ചെറുപുഴയില്‍ രക്ഷാപ്രവർത്തനത്തിനിടെ മരിച്ച രാജേഷിന് സർക്കാരിന്റെ ആദരം. ഔദ്യോഗിക ബഹുമതികളോട് സംസ്കാരം നടത്തുമെന്നും പൂർത്തിയാകാത്ത വീട് പൂർത്തിയാക്കി കൊടുക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.